പൊന്നാനി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനി, പെരിന്തൽമണ്ണ നിയോജക മണ്ഡലങ്ങളിലുണ്ടായ വിഭാഗീയ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ 18 പേർക്കെതിരെ ശക്തമായ നടപടി ഉറപ്പായി. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗം ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെ നടപടിക്ക് സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ധീഖിനെതിരെയും പെരിന്തൽമണ്ണയിലെ പരാജയത്തിന്റെ പേരിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.ശശികുമാർ, സി.ദിവാകരൻ എന്നിവർക്കെതിരെയുമാണ് ശക്തമായ നടപടി ഉറപ്പായിരിക്കുന്നത്. ഇവരെ കീഴ്ഘടകങ്ങളിലേക്ക് തരംതാഴ്ത്തും. എത് ഘടകത്തിലേക്കാണ് തരം താഴ്ത്തുക എന്നത് സംബന്ധിച്ച് അടുത്ത ദിവസം തീരുമാനമുണ്ടാകും. പൊന്നാനിയിലെ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേർക്കെതിരെയാണ് നടപടി ഉറപ്പായിരിക്കുന്നത്. പെരിന്തൽമണ്ണയിൽ നിന്ന് ഏരിയ കമ്മിറ്റി നേതാക്കൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടപടിയുണ്ടാകുക. സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബയും ജില്ല കമ്മിറ്റി അംഗം കെ.പി അനിലുമായിരുന്നു പൊന്നാനിയിലേക്ക് നിയോഗിച്ച പാർട്ടി കമ്മീഷൻ. സംസ്ഥാന കമ്മിറ്റി അംഗം പി.നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു പെരിന്തൽമണ്ണയിൽ അന്വേഷണം നടത്തിയത്. പാർട്ടിക്ക് മൊത്തത്തിൽ അവമതിപ്പുണ്ടാക്കുന്ന തരത്തിലായിരുന്നു പൊന്നാനിയിലെ പ്രതിഷേധ പ്രകടനമെന്ന വിലയിരുത്തലാണ് കമ്മീഷൻ നടത്തിയത്. അച്ചടക്ക നടപടി അനിവാര്യമാണെന്ന ശിപാർശയാണ് കമ്മീഷൻ സംസ്ഥാന കമ്മിറ്റിക്ക് മുന്നിൽ വെച്ചത്. ഏരിയ കമ്മിറ്റി അംഗം ഷിനീഷ് കണ്ണത്ത്, ഈഴുവത്തിരുത്തി ബ്രാഞ്ച് സെക്രട്ടറി എണ്ണാഴിയിൽ മണി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.പി.പ്രബീഷ്, ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ മഷ്ഹൂദ്, നവാസ് ആനപ്പടി, എരമംഗലം ലോക്കൽ കമ്മിറ്റി അംഗം നവാസ് നാക്കോലക്കൽ, വെളിയങ്കോട് ഗ്രാമപഞ്ചായത്തംഗം താഹിർ തണ്ണിത്തുറക്കൽ, പാർട്ടി അംഗം കെ പി അഷറഫ് എന്നിവരുൾപ്പെടെയാണ് നടപടി പട്ടികയിലുള്ളത്.
സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതു മുതൽ പ്രതിഷേധത്തിന്റെ ഭാഗമായി രാജിക്കത്ത് സമർപ്പിച്ചത് വരെ തെളിവുകളുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നടപടി സ്വീകരിച്ചിരുന്നെങ്കിൽ പ്രതിഷേധവുമായി രംഗത്തുള്ളവർ നേതൃത്തിനെതിരെ തിരിയുമായിരുന്നെന്നും അത് തിരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുന്ന സ്ഥിതി ഉണ്ടാക്കുമായിരുന്നുവെന്നുമാണ് പൊന്നാനിയിലെ നേതൃത്വം നൽകിയ വിശദീകരണം.
ഈഴുവത്തിരുത്തി, പൊന്നാനി നഗരം, വെളിയങ്കോട് മേഖലകളിൽ നിന്നുള്ളവരിൽ നിന്നാണ് കമ്മീഷൻ വിശദീകരണം തേടിയത്. ഇതിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ ഉൾപ്പെടും. ഇവർ നൽകിയ വിശദീകരണം അച്ചടക്ക നടപടി ഒഴിവാക്കാൻ തക്കതല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി ഉറപ്പായിരിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |