സ്വർണമേഖലയെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്ന് എ.കെ.ജി.എസ്.എം.എ
കൊച്ചി: സംസ്ഥാനത്ത് ഏറ്റവുമധികം നികുതിനൽകുന്ന മേഖലയായ പരമ്പരാഗത സ്വർണവ്യാപാരത്തെ ദുർബലപ്പെടുത്താൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി ആരോപിച്ചു. 50,000 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ളതും ആനുപാതിക നികുതിയടയ്ക്കുന്നതുമായ മേഖലയെ നിരന്തരം നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ല.
അഞ്ചുലക്ഷത്തോളം പേരാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. 15,000ഓളം വ്യാപാരികളും 5,000ഓളം നിർമ്മാതാക്കളും അടക്കം എട്ടുലക്ഷത്തോളം കുടുംബങ്ങൾ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. വിമാനത്താവളങ്ങൾ, കടൽത്തീരങ്ങൾ എന്നിവവഴി നിർബാധം തുടരുന്ന കള്ളക്കടത്തുകൾക്കെതിരെ നടപടിയെടുക്കാതെ ഒത്താശ ചെയ്‌തുകൊടുക്കുന്ന ജി.എസ്.ടി ഉദ്യോഗസ്ഥർ നികുതിയടച്ച് വ്യാപാരം ചെയ്യുന്നവരെ കൂടുതൽ പീഡിപ്പിക്കുകയാണെന്നും എ.കെ.ജി.എസ്.എം.എ ആരോപിച്ചു.
വാറ്റ് കാലഘട്ടത്തേക്കാൾ കൂടുതൽ നികുതി ജി.എസ്.ടിവഴി കിട്ടുന്നുണ്ട്. കേരളത്തിലെ സ്വർണ വ്യാപാര മേഖലയിലെ വാർഷിക വിറ്റുവരവും നികുതി വരുമാനവും സംബന്ധിച്ച കണക്കുകൾ ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കണം. നീതീകരിക്കാനാകാത്ത വാറ്റ് കുടിശികയടക്കം കഴിഞ്ഞ 10 വർഷത്തെ നികുതി കുടിശികകളെല്ലാം എഴുതിത്തള്ളണം. സ്വർണ വ്യാപാരികളുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ, വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി. കൃഷ്‌ണദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |