# 125ചാക്ക് റേഷനരി പിടികൂടി
ആലപ്പുഴ: ഇ പോസ് സംവിധാനം ഏർപ്പെടുത്തിയിട്ടും ജില്ലയിൽ റേഷനരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നു. അനധികൃതമായി കടത്താൻ ശ്രമിച്ച റേഷനരിയെന്ന് സംശയിക്കുന്ന 125 ചാക്ക് അരിയും കടത്താൻ ഉപയോഗിച്ച ലോറിയും വഴിച്ചേരിയിൽ നിന്ന് സൗത്ത് എസ്.ഐയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.
ഒരുവർഷത്തിനുള്ളിൽ നഗരത്തിൽ മാത്രമായി 11 തവണയാണ് അരികടത്ത് പൊലീസ് പിടികൂടിയത്. ഓരോ തവണയും റേഷനരിയെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തത് ലോബികൾക്ക് സഹായകമാകുന്നു. പൊതു വിതരണ വകുപ്പ് അധികൃതരും ക്വാളിറ്റി കൺട്രോൾ വിഭാഗവും പരിശോധന നടത്തി റേഷൻ സാധനങ്ങളാണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ കസ്റ്റഡിയിലുള്ളവരുടെ പേരിൽ നിയമനടപടി സ്വീകരിക്കാൻ പൊലീസിന് കഴിയൂ.
എത്തുന്നത് സൗജന്യ അരി
എ.എ.വൈ, ബി.പി.എൽ കാർഡുടമകൾ വാങ്ങുന്ന അരിയിൽ പകുതിയും കരിഞ്ചന്തയിലേയ്ക്കും കാലിത്തീറ്റയിനത്തിലേക്കുമാണ് മറിച്ചുവിൽക്കുന്നത്. റേഷനരി ചണച്ചാക്കിൽ നിന്ന് ലേബലുള്ള പ്‌ളാസ്റ്റിക് ചാക്കിൽ നിറച്ചാണ് വിൽപ്പന. അന്ത്യോദയ, അന്നയോജന (എ.എ.വൈ) പദ്ധതി പ്രകാരം ഒരു കാർഡിന് 30 കിലോ അരിയും 5 കിലോ ഗോതമ്പുമാണ് പ്രതിമാസം സൗജന്യമായി നൽകുന്നത്. ബി.പി.എൽ കാർഡുകളിൽ ഒരംഗത്തിന് പ്രതിമാസം 4 കിലോ അരിയും ഒരുകിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ നൽകുന്നുണ്ട്. ഇത് 10 രൂപ നിരക്കിലാണ് കരിഞ്ചന്തയിൽ വിൽക്കുന്നത്. ചില റേഷൻ കടക്കാർ പലപ്പോഴും രണ്ടു മുതൽ നാലുകിലോ വരെ അരി കുറച്ചാണ് കാർഡ് ഉടമകൾക്ക് നൽകുന്നതെന്നും ആക്ഷേപമുണ്ട്.
പിടിച്ചെടുത്തത്
1. കഴിഞ്ഞ ഒക്ടോബർ 26ന് തിരുവമ്പാടിയിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്ന് 172 ചാക്ക് ഭക്ഷ്യധാന്യം
2. നഗരത്തിലെ മറ്റൊരു വീട്ടിൽ നിന്ന് 2,500 കിലോ റേഷനരിയും പ്‌ളാസ്റ്റിക് ചാക്കും തുന്നൽ മെഷീനും
3. കലവൂരിലെ കോഴിഫാമിൽ നിന്ന് ഡിസംബറിൽ രണ്ട് ലോഡ് അരി
4. ഭക്ഷ്യ കമ്മിഷൻ അംഗം ബി. രാജേന്ദ്രൻ റിപ്പോർട്ട് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല
5. ഇതിനുശേഷം ഫെബ്രുവരി 24ന് വഴിച്ചേരിൽ നിന്ന് ആറായിരം കിലോ അരി
റേഷനരി വാങ്ങുന്നത്: ₹10
മില്ലുകാർക്ക് വിൽക്കുന്നത്: ₹ 17രൂപ
അരി നിറയ്ക്കുന്ന ചാക്ക്: 50 കിലോഗ്രാം
"
കടയുടമ ഹാജരാക്കിയ ബില്ല് അനുസരിച്ചുള്ള അരിയല്ല പിടിച്ചെടുത്തിട്ടുള്ളത്. പിടിച്ചെടുത്തത് കുത്തരിയുമാണ്. കളക്ടറുടെ നിർദേശം അനുസരിച്ച് ലേലം ഉൾപ്പെടെയുള്ള തുടർ നടപടി സ്വീകരിക്കും.
റെജിരാജ്, സൗത്ത് എസ്.ഐ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |