ദുബായ്: ഇന്ത്യയിൽ നിന്നുള്ള സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കളുടെ കയറ്റുമതി ലുലു ഗ്രൂപ്പ് ഉയർത്തുമെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. നിലവിൽ 11 കേന്ദ്രങ്ങളിൽ നിന്നായി പ്രതിവർഷം 7,000 കോടി രൂപയുടെ ഉത്‌പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് 10,000 കോടി രൂപയാക്കും. ഈ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ലുലു.
ഉന്നത നിലവാരമുള്ളതും രാസവളമുക്തവുമായ പഴം, പച്ചക്കറികൾക്ക് ഗൾഫിൽ വൻ ഡിമാൻഡാണെന്ന് അബുദാബി ചേംബർ വൈസ് ചെയർമാനുമായ യൂസഫലി പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യോത്‌പാദകർ, കയറ്റുമതിക്കാർ എന്നിവരുടെ ഉന്നതതല സംഘത്തെ ഉടൻ യു.എ.ഇയിലെ പുതിയ വളർച്ചാ സാദ്ധ്യതകൾപരിചയപ്പെടുത്താനുള്ള നടപടി കേന്ദ്രസർക്കാർ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ എക്‌സ്‌പോ 2020നോട് അനുബന്ധിച്ച് യു.എ.ഇയിലെത്തിയ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു യൂസഫലി.
ഈ രംഗത്ത് ലോകോത്തര പാക്കിംഗ് സൗകര്യം, കോൾഡ് സ്‌റ്റോറുകൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ വേണം. ഉത്തർപ്രദേശിലെ നോയിഡയിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന് സംസ്ഥാനം സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇവിടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഗുജറാത്തിലും ഭക്ഷ്യസംസ്‌കരണ കേന്ദ്രവും ഹൈപ്പർമാർക്കറ്റും തുറക്കും. എറണാകുളം കളമശേരിയിലെ ഫുഡ്പാർക്ക്, കശ്‌മീരിലെ ലോജിസ്‌റ്റിക്‌സ് കേന്ദ്രം എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് യൂസഫലി പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള ഭക്ഷ്യ കയറ്റുമതി നടപ്പുവർഷം ഇരട്ടിയാകുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, കോൺസുൽ ജനറൽ അമൻപുരി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എം.എ. അഷ്‌റഫ് അലി, സി.ഒ.ഒ വി.ഐ. സലിം, ഡയറക്‌ടർമാരായ എം.എ. സലിം, എ.വി. ആനന്ദ്, ഫെയർ എക്‌സ്‌പോർട്‌സ് സി.ഇ.ഒ നജുമുദ്ദീൻ എന്നിവരും കൂടിക്കാഴ്‌ചയിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |