കാബൂൾ : അതിർത്തി സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ തന്ത്രപ്രധാനമായ അതിർത്തികളിൽ ചാവേർ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി താലിബാൻ നേതൃത്വം. താജിക്കിസ്ഥാനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന പ്രവിശ്യയായ ബദാഖ്ഷനിലാണ് ചാവേർ സേനയെ വിന്യസിക്കുക. പ്രവിശ്യയുടെ വടക്ക്കിഴക്കൻ പ്രദേശത്താണ് ചാവേർ സൈന്യത്തെ വിന്യസിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവർണറായ മുല്ല നിസാർ അഹമ്മദ് അഹ്മദി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ലഷ്‌കർ ഇ മൻസൂരിയെന്നാണ് ഈ ചാവേർ സഖ്യം അറിയപ്പെടുന്നത്. മുൻ അഫ്ഗാൻ സർക്കാരിന്റെ സുരക്ഷാ സേനയോട് പൊരുതാൻ താലിബാൻ തയ്യാറാക്കിയ അതേ ചാവേർ സംഘം തന്നെയാണ് മൻസൂരി ആർമ്മിയായി വിന്യസിക്കപ്പെടുകയെന്ന് മുല്ല നിസാർ അറിയിച്ചു. ഇവർ ശരീരത്തിൽ മാരക സ്‌ഫോടന ശേഷിയുള്ള വെയ്സ്റ്റ്‌കോട്ടുകളാണ് ധരിക്കുന്നത്. താജിക്കിസ്ഥാനും അഫ്ഗാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് പ്രവിശ്യയിൽ വിവിധ തീവ്രവാദ സംഘടനകൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചാവേർ സേനയെ വിന്യസിക്കാനുള്ള താലിബാൻ നീക്കം. അഫ്ഗാൻ ലഷ്‌കർഇമൻസൂരിയോടൊപ്പം ബദ്രി 1313 എന്ന് നാമകരണം ചെയ്ത മറ്റൊരു ബറ്റാലിയനും താലിബാൻ രൂപം നൽകിയിട്ടുണ്ട്. അതേ സമയം കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി ബാദ്രി 313 എന്നൊരു സേനയെ കൂടി താലിബാൻ വിന്യസിച്ചിട്ടുണ്ട്. ഈ സേനയിലും ചാവേർ സൈന്യം ഉൾപ്പെട്ടിട്ടുണ്ടെന്ന് താലിബാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |