ന്യൂഡൽഹി: സച്ചിൻ ടെൻഡുൽക്കർ, ജാക്കി ഷ്രോഫ്, അനിൽ അമ്പാനി എന്നിവർ നികുതി വെട്ടിപ്പിന് വിദേശത്ത് വൻ തുകകൾ നിക്ഷേപം നടത്തിയതായി തെളിയിക്കുന്ന പാൻഡോറ രേഖകൾ പുറത്ത്. വിദേശരാജ്യങ്ങളിൽ ട്രസ്റ്റുകളും മറ്റ് നികുതിരഹിതമായ നിക്ഷേപങ്ങളും നടത്തുക വഴി ഇവർ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ബ്രിട്ടൻ, അമേരിക്ക, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവർക്ക് നിക്ഷേപങ്ങളുള്ളത്. 380 ഇന്ത്യക്കാരാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഇവരിൽ 67 പേരുടെ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.
91 രാജ്യങ്ങളിലായി ഏകദേശം 1.19 കോടി വ്യക്തികളുടെ വിവരങ്ങളാണ് പാൻഡോറ രേഖകളിലുള്ളത്. ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്സ് (ഐ സി ഐ ജെ) ആണ് രേഖകൾ പുറത്തുവിട്ടത്. പോപ്പ് താരം ഷക്കീര, സൂപ്പർ മോഡൽ ക്ലൗഡി ഷിഫർ എന്നിവരെല്ലാം നികുതി വെട്ടിപ്പിന് വേമ്ടി വിദേശത്ത് നിക്ഷേപം നടത്തിയിട്ടുള്ളവരാണെന്ന് ഐ സി ഐ ജെ വ്യക്തമാക്കി.
അതേസമയം സച്ചിൻ ടെൻഡുൽക്കറിനുള്ള നിക്ഷേപങ്ങൾ എല്ലാം നിയമവിധേയമാണെന്നും അദ്ദേഹത്തിന്റെ എല്ലാ നിക്ഷേപങ്ങളുടെ വിവരങ്ങളും നികുതി അധികൃതർക്കു കൈമാറിയിട്ടുണ്ടെന്ന് അഭിഭാഷകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |