കൊല്ലം: കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് തിരുവിതാംകൂർ രാജകുടുംബ ചരിത്രത്തിന്റെ ഭാഗമായ വെട്ടിക്കവല കൊട്ടാരം തകർച്ചയിൽ. കൊട്ടാരത്തിന്റെ മേൽക്കൂരയുടെ പലഭാഗങ്ങളും അടർന്നു വീഴുന്ന സ്ഥിതിയാണ്. പരിസരം മുഴുവൻ കാട് കയറി നശിക്കുകയാണ്. കൊട്ടാരത്തോടുചേർന്ന് സ്ഥിതി ചെയ്യുന്ന പൗരാണികതയുടെ പെരുമയുള്ള പാറക്കെട്ടുകളും പാറക്കുളങ്ങളും നാശത്തിന്റെ വക്കിലാണ്. നവീകരണത്തിലൂടെ മാത്രമേ ഇവ വീണ്ടെടുക്കാൻ കഴിയൂ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണ് കൊട്ടാരവും മൂന്നേക്കറോളം വരുന്ന ഭൂമിയും. ദേവസ്വം ബോർഡിന്റെ സെൻട്രൽ സ്കൂൾ കൊട്ടാരത്തിലും സമീപമുള്ള കല്യാണമണ്ഡപത്തിലുമാണ് പ്രവർത്തിക്കുന്നത്. കൊട്ടാരം നശിച്ചുപോകാതിരിക്കാൻ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.
നിർമ്മിച്ചത് സ്വാതി തിരുനാൾ മഹാരാജാവ്
സ്വാതി തിരുനാൾ മഹാരാജാവാണ് കൊട്ടാരവും ക്ഷേത്രവും നിർമ്മിച്ചത്. ക്ഷേത്രത്തിലേക്ക് പോകാൻ കൊട്ടാരത്തിൽ നിന്ന് തുരങ്കംവഴി പ്രത്യേക പാതയുണ്ടായിരുന്നതായും പഴമക്കാർ പറയുന്നു. നാട് സന്ദർശിക്കാനെത്തുന്ന രാജാക്കൻമാരും പരിവാരങ്ങളും കൊട്ടാരത്തിൽ ദിവസങ്ങളോളം തങ്ങി സമീപത്തെ വെട്ടിക്കവല മഹാക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു മടങ്ങാറ്. കലാഗ്രാമമായ വെട്ടിക്കവലയിൽ ക്ഷേത്ര കലകൾക്കാണ് പ്രാധാന്യം. കൊട്ടാരം നവീകരിച്ച് കലാപഠന കേന്ദ്രം ആരംഭിക്കണമെന്നും മ്യൂസിയമാക്കി മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അപൂർവ നിർമ്മിതി
അപൂർവ നിർമ്മിതിയായ വെട്ടിക്കവല കൊട്ടാരത്തിന് സവിശേഷതകൾ ഏറെയാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് തനത് രീതിയിൽ നിർമ്മാണം നടത്തിയാൽ ടൂറിസം സാദ്ധ്യതകളും വർദ്ധിക്കും. കൊട്ടാരത്തിന്റെ അപൂർവതകൾ അതേപടി നിലനിറുത്തി പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരം സംരക്ഷണ സമിതി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
അതിപുരാതനമായ കൊട്ടാരം സംരക്ഷിക്കണം. ദേവസ്വം ബോർഡിന്റെ ഓഫീസ് ഇവിടേക്ക് മാറ്റണം. ഇതുസംബന്ധിച്ച് പല തവണ ദേവസ്വം ബോർഡിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വെട്ടിക്കവല ആർ. ഹരികൃഷ്ണൻ,
ജില്ലാ രക്ഷാധികാരി,
ക്ഷേത്ര സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |