തൃശൂർ : കൊവിഡ് രോഗ ബാധിതർക്ക് നൽകേണ്ട രജിസ്റ്റർ നമ്പർ നൽകുന്നതിൽ വീഴ്ച വരുത്തിയതോടെ മരണപ്പട്ടികയിൽ നിന്ന് പുറത്തായത് 1500ൽ ഏറെ പേർ. ഇതോടെ മരിച്ചവരുടെ ബന്ധുക്കൾക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ലഭിക്കേണ്ട അമ്പതിനായിരം രൂപയ്ക്ക് കടമ്പകളേറെ താണ്ടണം. കൊവിഡ് ടെസ്റ്റ് നടത്തുമ്പോൾ ചേർക്കേണ്ട എസ്.ആർ.എഫ് നമ്പർ ഇല്ലാത്തതാണ് പ്രശ്നമായത്. മെഡിക്കൽ കോളേജ്, വിവിധ സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ കൊവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാകുകയും ചെയ്തവരാണ് ഈ 1500 പേർ. കൊവിഡ് പോർട്ടലിലെ കണക്ക് പ്രകാരം ഒക്ടോബർ രണ്ട് വരെ 2,951 പേർ മരിച്ചു.
ഉൾപ്പെടുത്താത്തവർ കൂടിയായാൽ കൊവിഡ് മരണ സംഖ്യ 4500 കവിയും. മെഡിക്കൽ കോളേജിൽ മാത്രം ഇത്തരത്തിൽ അഞ്ഞൂറോളം പേരുണ്ട്. എസ്.ആർ.എഫ് നമ്പർ ഇല്ലെന്ന് ശ്രദ്ധയിൽപ്പെട്ടാൽ എതാണ് ജില്ലയെന്ന് കണ്ടെത്തി ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് നമ്പർ ചേർക്കാൻ സാധിക്കും. പക്ഷേ ഇതിന് എറെ സമയം എടുത്തേക്കും. ടെസ്റ്റ് ചെയ്യാനെത്തുന്നവർക്ക് ഇത് സംബന്ധിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ ഇത്തരം കാര്യങ്ങൾ പരിശോധിക്കാറില്ല.
നമ്പർ ചേർക്കാൻ നിർദ്ദേശം
എസ്.ആർ.എഫ് നമ്പർ ഇല്ലാതെ കൊവിഡ് പോസിറ്റീവായി എത്തുന്ന രോഗികളുടെ സ്രവം വീണ്ടും എടുത്ത് പരിശോധിച്ച ശേഷം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് യോഗം തീരുമാനിച്ചു. ആശുപത്രിയിൽ വരുന്ന സമയത്ത് സ്രവം എടുക്കാൻ സാധിച്ചില്ലെങ്കിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഉടൻ എടുക്കണം. പുതിയ ഡാറ്റ നോഡൽ ഓഫീസറായി അസി. പ്രൊഫ. ഡോ. ജയകൃഷ്ണനെ നിയമിച്ചു.
ഡാറ്റ എൻട്രി പ്രതിസന്ധി
കൊവിഡ് വ്യാപനം കുറഞ്ഞതോടെ അധികമായി എടുത്ത മെഡിക്കൽ കോളേജിലെ എൻ.എച്ച്.എം ജീവനക്കാരെ പിരിച്ച് വിട്ടതോടെ കൊവിഡ് ഡാറ്റ റിപ്പോർട്ട് തയ്യാറാക്കൽ പ്രതിസന്ധിയിലായതായി മൈക്രോ ബയോളജി വിഭാഗം പറയുന്നു. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് നിറുത്തലാക്കിയതാണ് കാരണം. നൂറ് കണക്കിന് എൻ.എച്ച്.എം താത്കാലിക ജീവനക്കാരെയാണ് കഴിഞ്ഞ ഒന്നാം തിയതി മുതൽ ഒഴിവാക്കിയത്.
ജില്ലാതല കമ്മിറ്റിയായി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക രേഖ നൽകാൻ ജില്ലാതല കൊവിഡ് മരണ നിർണ്ണയ സമിതി രൂപീകരിച്ചതായി ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ് (85476 10081), ഡി.എം.ഒ ഡോ. റീന. കെ.ജെ (96566 69153) തുടങ്ങിയവർ അടങ്ങിയ സമിതിയാണ് ഇത്. മറ്റ് അംഗങ്ങളുടെ നമ്പറുകൾ : 95443 65424, 94472 82986, 94470 66013, 94470 39135 .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |