മാള: കർഷകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിലയും വിപണിയും സർക്കാർ ആനുകൂല്യവും ലഭ്യമാക്കാൻ സംസ്ഥാനത്തെ കർഷക ഉൽപാദന കമ്പനികളുടെ (എഫ്.പി.ഒ) കൂട്ടായ്മ വരുന്നു. നിലവിലുള്ളതും രൂപീകരിച്ചതുമായ കർഷക ഉൽപാദന കമ്പനികളുടെ (എഫ്.പി.ഒ) മേൽഘടകമായി ഈ സംഘം പ്രവർത്തിക്കും. കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ച് കർഷകർക്ക് കൂടുതൽ വില ലഭ്യമാക്കാനും യന്ത്രവത്കരണം അടക്കമുള്ള സംവിധാനം ഒരുക്കാനുമായി സഹകരണ - കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കർഷക കൂട്ടായ്മകളാണ് കർഷക ഉൽപാദക കമ്പനികൾ. സർക്കാറിന്റെയും നബാർഡ് അടക്കമുള്ള ഇതര ഏജൻസികളുടെയും സാമ്പത്തിക സഹായം ഈ കമ്പനികളിലൂടെ കർഷകരിലേക്കെത്തിക്കാം. സർക്കാരുകളുടെ കാർഷിക, മൃഗ, മത്സ്യ, സംസ്‌കരണ മേഖലകളിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ ഇവർ കർഷകരിലേക്കെത്തിക്കും. സംസ്ഥാനത്തെ നൂറോളം എഫ്.പി.ഒകളാണ് ഇതിന് കീഴിൽ വരിക. ഉൽപാദക കമ്പനികളെ ഉൽപാദനം, സംസ്‌കരണം, പാക്കിംഗ്, വിപണനം, ഭരണനിർവഹണം മുതലായ മേഖലകളിൽ സഹായിക്കലാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. സംസ്ഥാനത്തെ ഓരോ ജില്ലകളിൽ നിന്ന് രണ്ട് വീതം പ്രതിനിധികളടങ്ങുന്ന സംഘമാണ് കൂട്ടായ്മയിൽ ഉണ്ടാകുക. ആദ്യ ഘട്ടത്തിൽ മേഖല അടിസ്ഥാനത്തിൽ മൂന്നും തുടർന്ന് ജില്ലാ അടിസ്ഥാനത്തിൽ ഒന്നും എന്ന രീതിയിൽ ഒരു വിപണന ശൃംഖലയാണ് ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായി മാള പാലിശേരി സ്വദേശി ഇ.എം ഷിലിനെയും, പ്രസിഡന്റായി സാബു പാലാട്ടിലിനെയുമാണ് നിയമിച്ചിട്ടുള്ളത്.
ആറ് വിശിഷ്ട സേവനങ്ങൾ ലക്ഷ്യം
നിലവാരമുള്ള പാക്കിംഗ് വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും
ആധുനിക വിപണന തന്ത്രങ്ങളിൽ പരിശീലനം
ഉൽപന്നങ്ങൾ ഓൺലൈനായി വിറ്റഴിക്കാനുള്ള ഒരു ഏകീകൃത സംവിധാനം
കമ്പനി കാര്യങ്ങളുടെ ഫയലിംഗ്, വാർഷിക ആഡിറ്റിംഗ് മുതലായവയ്ക്ക് മേഖലാ അടിസ്ഥാനത്തിൽ സൗകര്യം
ഭരണപരമായ പരിചയക്കുറവും ആസൂത്രണത്തിലെ പാളിച്ചകളും ഇല്ലാതാക്കാൻ പരിശീലനം
എഫ്.പി.ഒകളെ സഹായിക്കാനുള്ള ഈ അംഗീകൃതകൂട്ടായ്മയിൽ നിരവധി വിദഗ്ദ്ധരും
കർഷക ഉൽപാദക കമ്പനികൾ ഇതുവരെ
ഒരു കാർഷിക ഉൽപന്നത്തിനായോ നിരവധി ഉൽപന്നത്തിനായി ഒന്നിച്ചോ നിരവധി കർഷകർക്ക് ഇത്തരം കൂട്ടായ്മ ഉണ്ടാക്കാം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ ഇപ്പോൾ 60 ഓളം എഫ്.പി.ഒകളാണുള്ളത്. ഈ വർഷം 50 എണ്ണത്തിന് കൂടി അംഗീകാരം ലഭിച്ചേക്കും. 330ൽ അധികം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ജില്ലയിൽ അംഗീകാരമുള്ള നാലെണ്ണം കൂടാതെ ആറെണ്ണമാണ് അംഗീകാരത്തിന് കാത്തിരിക്കുന്നത്. ഒന്നിൽ ചുരുങ്ങിയത് 250 കർഷകരാകും അംഗങ്ങളായുണ്ടാകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |