ആലപ്പുഴ : കുരുന്നുകളെ ആകർഷിക്കാൻ അങ്കണവാടികൾക്ക് കൂടുതൽ മോടികൂട്ടുന്ന 'ചായം" പദ്ധതിക്ക് ജില്ലയിൽ ഫണ്ട് അനുവദിച്ചു. അങ്കണവാടികൾ ഇനി വെറും പഠനമുറികളാവില്ല, സ്വന്തമായി എഴുതാനും വരയ്ക്കാനുമെല്ലാമുള്ള ഇടമാക്കി 'ചായം' മാറ്റും.
അങ്കണവാടികൾ ശിശു-സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സംസ്ഥാന വനിതാ-ശിശു വികസന വകുപ്പാണ് 'ചായം' എന്ന പേരിൽ പദ്ധതി ആവിഷ്‌ക്കരിച്ചത്. ജില്ലയിലെ 15 അങ്കണവാടികൾ ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകും. ഇതിനായി ഓരോ അങ്കണവാടിക്കും രണ്ടുലക്ഷം രൂപ വീതമാണ് നല്കും. ഇതിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ഉൾപ്പെടും. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയർക്കാണ് നിർവഹണ ചുമതല. ശിശുവികസന ഓഫീസർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. അങ്കണവാടികളെ കുരുന്നുകളുടെ ബുദ്ധിവികാസത്തിന് പ്രയോജനം ചെയ്യുന്നതരത്തിലുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അങ്കണവാടി പരിസരത്ത് കുറഞ്ഞ സമയത്തിനുള്ളിൽ കായ്ക്കുന്ന അത്യുത്പാദനശേഷിയുള്ള ഫലവൃക്ഷത്തൈകളും നടും.
അങ്കണവാടിയിലെ സൗകര്യങ്ങൾ
ജ്യാമിതീയ രൂപങ്ങൾ, അക്കങ്ങൾ, അക്ഷരങ്ങൾ
വർണ വൈവിദ്ധ്യമാർന്ന ചിത്രങ്ങൾ, കളിയുപകരണങ്ങൾ
സംഗീതമാസ്വദിക്കുന്നതിന് മ്യൂസിക് സിസ്റ്റം
ആകർഷകമായ ഫർണിച്ചറുകൾ
ആധുനിക സൗകര്യങ്ങളുള്ള അടുക്കള
ശിശുസൗഹൃദ ശൗചാലയം
ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, ആക്ടിവിറ്റി ഹാൾ
ജില്ലയിൽ അനുവദിച്ച തുക.................₹30 ലക്ഷം
1. 2021-22 സാമ്പത്തിക വർഷം തന്നെ പദ്ധതി പൂർത്തിയാക്കാനാണ് നിർദ്ദേശം.
2. പ്രോഗ്രാം ഓഫീസർമാർ കൃത്യമായ ഇടവേളകളിൽ പദ്ധതി അവലോകനം ചെയ്യണം
വരുന്നു, സ്പെഷ്യൽ അങ്കണവാടികൾ
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിൽ അങ്കണവാടികളെ സ്പെഷ്യൽ അങ്കണവാടികളാക്കാൻ പദ്ധതിയിടുകയാണ് വനിതാ ശിശുവികസന വകുപ്പ് . ഇതിനായി 2.84 കോടിയുടെ പദ്ധതി സർക്കാരിനു സമർപ്പിച്ചു. ഭരണാനുമതി ലഭിക്കുന്നതോടെ തിരഞ്ഞെടുക്കപ്പെടുന്ന അങ്കണവാടികളുടെ നവീകരണം ആരംഭിക്കും. അങ്കണവാടികളെ തിരഞ്ഞെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകണമെന്നു വിവിധ ഐ.സി.ഡി.എസ് ഓഫിസുകൾക്ക് നിർദ്ദേശം നൽകി. ബഡ്‌സ് സ്‌കൂളുകളില്ലാത്ത പഞ്ചായത്തുകൾക്കാണു മുൻഗണന. ഓരോ ജില്ലയിലും 10 അങ്കണവാടികളെങ്കിലും തിരഞ്ഞെടുത്തു പട്ടിക സമർപ്പിക്കാനാണ് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസർമാർക്കുള്ള നിർദേശം. ഓട്ടിസം,സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസോർഡർ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികൾക്കായാണു പദ്ധതി .
ജില്ലയിലെ ഓരോ ബ്ലോക്കിനു കീഴിലെയും ഓരോ അങ്കണവാടികളാണ് നിലവിൽ പൈലറ്റ് പദ്ധതിയെന്ന നിലയിൽ 'ചായ"ത്തിലേക്ക് തിരഞ്ഞെടുത്തത്. അങ്കണവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പുതിയരൂപത്തിലേക്ക് മാറ്റി, കുട്ടികൾക്ക് സ്വയം പഠിക്കുന്നതിനുള്ള അവസരം 'ചായം" നല്കും.
( ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് അധികൃതർ ,ആലപ്പുഴ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |