തിരുവനന്തപുരം : മുസ്ലിം ലീഗിന്റെ വനിതാവിദ്യാർത്ഥി വിഭാഗമായ ഹരിതയുടെ മുൻ നേതാക്കൾ വനിതാ കമ്മിഷന് നൽകിയ പരാതി ഭരണപക്ഷത്തിന്റെ ചോദ്യമായി വന്നത് സഭയിൽ പ്രതിപക്ഷ ബഹളത്തിനിടയാക്കി. രാഷ്ട്രീയം പരാമർശിക്കുന്ന ചോദ്യം സഭയിൽ ഉന്നയിക്കുന്നത് ചട്ട വിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, ചോദ്യം റദ്ദാക്കാനാവില്ലെന്നും രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കില്ലെന്ന് സ്‌പീക്കർ നിലപാടെടുത്തു.
ചോദ്യോത്തര വേളയിൽ പി.പി. ചിത്തരഞ്ജനും ശാന്തകുമാരിയുമാണ് ചോദ്യം ആദ്യം ഉന്നയിച്ചത്. പിന്നാലെ ഉപചോദ്യത്തിൽ ഡി.കെ. മുരളി, വനിതാ കമ്മിഷനിലെ പരാതി എന്തായെന്ന് ചോദിച്ചതോടെ പ്രതിപക്ഷ നിരയിൽ വീണ്ടും ബഹളമായി. എന്നാൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി, ഹരിതയുടെയോ, ഏതെങ്കിലും പാർട്ടിയുടെയോ പേര് പരാമർശിച്ചില്ല. ലിംഗ സമത്വത്തിന്റെയും തുല്യനീതിയുടെയും കാര്യത്തിൽ സർക്കാരിനു മാത്രമല്ല എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വലിയ പങ്കു വഹിക്കാനുണ്ട്. ഹരിതയുടെ പരാതിയുടെ അവസ്ഥ പരിശോധിച്ചേ പറയാനാവൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം ശാന്തമായി.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ എല്ലാവരെയും ഞെട്ടിക്കുന്ന സംഭവങ്ങൾ അടുത്തിടെയുണ്ടായെന്നും അത്തരം സാഹചര്യങ്ങൾക്കെതിരെ പൊതുസമീപനം വേണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളെ സംബന്ധിക്കുന്ന വിഷയം ചോദ്യത്തിൽ ഉൾപ്പെടുത്തിയ ലെജിസ്ളേച്ചർ സെക്രട്ടേറിയറ്റിന്റെ നടപടിയെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |