പത്തനംതിട്ട : പമ്പയിലെ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശത്തുള്ള ഹോട്ടലിന് സമീപത്തായി 20 സെന്റ് സ്ഥലം ഇതിനായി വനംവകുപ്പ് വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്. രേഖകൾ സമർപ്പിച്ച് കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ് പാെലീസ്. മുപ്പത് വർഷത്തേക്ക് വനംവകുപ്പിന്റെ സ്ഥലം ലീസിന് എടുക്കാനാണ് തീരുമാനം. പൊലീസ് നിശ്ചിത തുക ഫീസായി വനംവകുപ്പിന് അടയ്ക്കണം. റാന്നി ഡി.എഫ്.ഒയുടെ അധീനതയിലാണ് സ്ഥലം. ഒരേക്കർ സ്ഥലമാണ് പൊലീസ് ചോദിച്ചത്. ക്വാർട്ടേഴ്സ് ഉൾപ്പെടെ ഇവിടെ നിർമ്മിക്കാനായിരുന്നു ആലോചന. എന്നാൽ, ഏറ്റവും കുറഞ്ഞ ഇരുപത് സെന്റാണ് വനംവകുപ്പ് അനുവദിക്കുന്നത്. ഇവിടെ പൊലീസ് സ്റ്റേഷനും പാർക്കിംഗിനും മാത്രമേ സ്ഥലമുള്ളൂ. പൊലീസുകാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സ് നിർമാണം ഇപ്പോൾ ആലോചനയിൽ ഇല്ല. രേഖകൾ കേന്ദ്ര വനംമന്ത്രാലയത്തിന്റെ 'പരിവേഷ്' വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ട് ഒരു മാസം പിന്നിട്ടു.
സ്ഥലം വിട്ടുകിട്ടിയാൽ ദ്രുതഗതിയിൽ കെട്ടിട നിർമാണം പൂർത്തിയാക്കും. കെട്ടിടത്തിന് പ്ളാൻ തയ്യാറാക്കാൻ പൊലീസ് നടപടി തുടങ്ങി. പമ്പയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് പുതിയ കെട്ടിടത്തിന് കണ്ടെത്തിയ സ്ഥലം. പമ്പയിൽ എപ്പോഴും പട്രോളിംഗ് ഉള്ളതിനാൽ അകലം പ്രശ്നമാവില്ലെന്നാണ് പൊലീസ് പറയുന്നത്.
നിലവിൽ മരാമത്ത് വിഭാഗം കെട്ടിടത്തിൽ
പമ്പ പെട്രോൾ പമ്പിന് സമീപത്തായി ദേവസ്വം ബോർഡിന്റെ മരാമത്ത് വിഭാഗം കെട്ടിടത്തിലാണ് നിലവിലെ പൊലീസ് സ്റ്റേഷൻ. ഇവിടെ സ്ഥല പരിമിതിയുണ്ട്. പൊലീസുകാർ താമസിക്കുന്നത് സ്റ്റേഷന് മുകളിലെ മുറികളിലാണ്. സി.എെയും എസ്.എെയും മരാമത്ത് ഗസ്റ്റ് ഹൗസിലാണ് താമസം. സി.എെ ഉൾപ്പെടെ 21 പൊലീസുകാരെയാണ് പമ്പ സ്റ്റേഷനിലേക്ക് അനുവദിച്ചിട്ടുള്ളത്. നിലവിൽ 16 പൊലീസുകാരാണുള്ളത്. സ്ഥലം മാറിയവർക്ക് പകരം പൊലീസുകാരെ നിയമിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |