കൊച്ചി: കേരളത്തിൽ നിന്ന് വിദേശത്തേക്ക് കൊറിയർ മാർഗമുള്ള ലഹരിക്കടത്ത് വർദ്ധിക്കുന്നു. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) നടത്തിയ പരിശോധനയിൽ കൊച്ചിയിലും തമിഴ്നാട്ടിലും മൂന്ന് കേസുകളിലായി രണ്ട് പേർ പിടിയിലായതോടെയാണ് കൊവിഡിനെ മറയാക്കിയുള്ള മയക്കുരുന്ന് കടത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തെ തുടർന്ന് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങുകയാണ് എൻ.സി.ബി. അന്താരാഷ്ട്ര കൊറിയർ സേവനങ്ങളെ ഉപയോഗിച്ച് കൊച്ചിയിലേക്കും വിദേശത്തേക്കും നിരന്തരമായി മയക്കുമരുന്ന് കടത്തുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സെപ്തംബർ 12നാണ് ആദ്യ കേസ് പിടികൂടിയത്. എറണാകുളത്തെ കൊറിയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 3.5 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ബഹ്റിനിലേക്ക് കടത്താനായിരുന്നു ശ്രമം. ഈ കേസിൽ ബംഗളൂരു കാസർകോട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം 29നാണ് ബംഗളൂരു സ്വദേശി പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കാസർകോട് സ്വദേശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്യൂഡോഫെഡ്രൈൻ കടത്തും ക്രമാതീതമായി കൂടിവരികയാണ്. മൂന്ന് കേസുകളിൽ രണ്ടെണ്ണം ഇതുമായി ബന്ധപ്പെട്ട കേസാണ്. ഇതിലൊന്ന് എറണാകുളം വഴി 11.6 കിലോ ഗ്രാം സ്യുഡോഫെഡ്രൈൻ ഓസ്ട്രേലിയയിലേക്ക് കൊറിയർ മാർഗം എത്തിക്കാനായിരുന്നു മയക്കുമരുന്നു മാഫിയകളുടെ നീക്കം. കൊറിയറിന് പിന്നിലുള്ളവരെ കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടിലെ കാരക്കലിലും ചെന്നൈയിലും നടത്തിയ റെയ്ഡുകളിൽ 12 കിലോ ഗ്രാം സ്യൂഡോഫെഡ്രൈനാണ് എൻ.സി.ബി പിടിച്ചെടുത്തത്. ഇതും ഓസ്ട്രേലിയിലേക്ക് അയക്കാൻ തയ്യാറാക്കിയിരുന്ന കൊറിയറിൽ നിന്നാണ് പിടിച്ചെടുത്തത്. കേസിലെ പ്രതികളെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ വർഷം എറണാകുളത്ത് ഡി.ആർ.ഐ സ്യൂഡോഫെഡ്രൈൻ കടത്ത് കൈയോടെ പിടികൂടിയിരുന്നു.
രസായനക്കുപ്പിയിൽ
ഹാഷിഷ് ഓയിൽ
ഒറ്റനോട്ടത്തിൽ നരസിംഹ രസായം. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ സംഗതി പുറത്തായി. അസ്സൽ ഹാഷിഷ് ഓയിൽ. രസായത്തിന്റെയും ചവനപ്രാശത്തിന്റെയും കുപ്പിയിലാക്കിയാണ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. 200 ഗ്രാമിന്റെ ബോട്ടിലിൽ ആരും തിരിച്ചറിയാത്ത വിധമാണ് കൊറിയറായി എത്തിച്ചത്. സ്റ്റീൽ പാത്രങ്ങളുടെ പുറത്ത് പ്രത്യേകം ഒട്ടിച്ചാണ് സ്യൂഡോഫെഡ്രൈനൽ കടത്താൻ ശ്രമിച്ചത്.
മൂന്ന് ആഴ്ചക്കിടെ മൂന്ന് ലഹരിക്കടത്ത് ശ്രമാണ് എൻ.സി.ബി. തടഞ്ഞത്. ശക്തമായ നിരീക്ഷണം നടത്താനാണ് തീരുമാനം.
സോണൽ ഡയറക്ടർ
എൻ.സി.ബി
ചെന്നൈ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |