ചെന്നൈ സൂപ്പർ കിംഗ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്
ദുബായ് : ഐ.പി.എല്ലിലെ ഒന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ മറികടന്ന് ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ ദുബായ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയപ്പോൾ രണ്ടുപന്തും മൂന്ന് വിക്കറ്റുകളും ബാക്കിനിൽക്കേ ഡൽഹി ലക്ഷ്യം കണ്ടു. ഇൗ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസിന് 13 മത്സരങ്ങളിൽ നിന്ന് 20 പോയിന്റായി. ചെന്നൈയ്ക്ക് 18 പോയിന്റാണുള്ളത്.
സൂപ്പർ കിംഗ്സിന്റെ തുടക്കം പതിവുപോലെ സൂപ്പറായിരുന്നില്ല. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ റിതുരാജ് ഗെയ്ക്ക്‌വാദും (13), സഹഓപ്പണർ ഫാഫ് ഡുപ്ളെസിയും (10) ആദ്യ അഞ്ചോവറിനുള്ളിൽ കൂടാരം കയറിയപ്പോൾ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 39 റൺസ് മാത്രമാണ്. എട്ടുപന്ത് നേരിട്ട ഡുപ്ളെസിയാണ് ആദ്യം പുറത്തായത്. അക്ഷർ പട്ടേലിന്റെ പന്തിൽ ശ്രേയസ് അയ്യരാണ് ഡീപ് മിഡ്‌വിക്കറ്റിൽ ഡുപ്ളെസിയെ പിടികൂടിയത്. പിന്നാലെ റിതുരാജും മടങ്ങി.അഞ്ചാം ഓവറിൽ അൻറിച്ച് നോർക്യേ റിതുവിനെ അശ്വിന്റെ കയ്യിലെത്തിക്കുകയായിരുന്നു. എട്ടാം ഓവറിൽ മൊയീൻ അലിയെയും (5) അക്ഷർ പട്ടേൽ ശ്രേയസിന്റെ കയ്യിലെത്തിച്ചു. ഫസ്റ്റ് ഡൗണായി ഇറങ്ങിയ റോബിൻ ഉത്തപ്പ 19 റൺസുമായി മടങ്ങിയത് ഒൻപതാം ഓവറിലാണ്.ഇതോടെ ചെന്നൈ 62/4 എന്ന സ്കോറിലെത്തി.
തുടർന്ന് ക്രീസിലൊരുമിച്ച നായകൻ ധോണിയും (18) അമ്പാട്ടി റായ്ഡുവും (55*) ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 70 റൺസാണ്. 27 പന്തുകൾ നേരിട്ട ധോണി അവസാന ഓവറിലാണ് പുറത്തായത്. 43 പന്തുകൾ നേരിട്ട അമ്പാട്ടി അഞ്ചു ഫോറും രണ്ട് സിക്സും പായിച്ചു.
ഡൽഹിക്ക് വേണ്ടി അക്ഷർ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ,നോർക്യേ,ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |