പാലാ : സ്‌റ്റെതസ്‌കോപ്പും ഓവർകോട്ടും ഊരി ഡോ.ജെയ്‌സി. എം. കട്ടപ്പുറവും, ഡോ. ജോർജ്ജ് മാത്യുവും തൂമ്പായും വാക്കത്തിയുമെടുത്തു, സിറിഞ്ചും മെഡിസിൻ ബോക്‌സും മാറ്റിവച്ച് നഴ്‌സിംഗ് ഇൻചാർജ്ജ് സിന്ധു പി.നാരായണനും കൂട്ടുകാരും കൊട്ടയും വട്ടിയുമെടുത്തു. ഉള്ളനാട് ഗവ. ആശുപത്രിയുടെ കാടുപിടിച്ച പരിസരം മൂന്ന് മണിക്കൂർകൊണ്ട് ക്ലീൻ! നാടിന് മാതൃകയായ ശുചീകരണ യജ്ഞം നടത്തിയ ഡോക്ടർമാരെയും ജീവനക്കാരേയും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അനുമോദിച്ചു. രാവിലെ എത്തിയ മുഴുവൻ രോഗികളെയും പരിശോധിച്ചശേഷം ഡോക്ടർമാരും നഴ്‌സുമാരും ഹെൽത്ത് സൂപ്പർവൈസർമാരും മറ്റു ജീവനക്കാരുമൊക്കെ ആശുപത്രി വളപ്പിലേക്ക് ഇറങ്ങുകയായിരുന്നു.
''കഴിഞ്ഞ രണ്ടുവർഷമായി ആശുപത്രിയുടെ പരിസരം കാടുംപടലും കയറി കിടക്കുകയായിരുന്നു. ഇഴജന്തുക്കളുടെ ശല്യവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗാന്ധിജയന്തി ദിനത്തിന്റെ സന്ദേശം ഉൾക്കൊണ്ട് ആശുപത്രി പരിസരം ശുചീകരിക്കാനിറങ്ങിയതെ്‌ന് ഡോ.ജെയ്‌സി പറഞ്ഞു. ആശുപത്രി പരിസരത്ത് ഔഷധസസ്യങ്ങൾ നട്ടുവളർത്താനാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായി കറ്റാർവാഴയും തുളസിയും നട്ടു. ഊഴമനുസരിച്ച് നനയ്ക്കാനും പരിപാലിക്കാനുമായി ജീവനക്കാരും മുന്നോട്ട് വന്നിട്ടുണ്ട്. ശുചീകരണ പരിപാടികൾക്ക് ഹെൽത്ത് സൂപ്പർവൈസർമാരായ സോജൻ വർഗീസ്, സോളി സെബാസ്റ്റ്യൻ ഹെൽത്ത് ഇൻസ്‌പെക്ടർ വിമൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ആശാപ്രവർത്തകരും ശുചീകരണ പരിപാടികളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |