അണ്ണാത്തെ" പാട്ടിന് ഒറ്റ ദിവസം കൊണ്ട്40 ലക്ഷം കാഴ്ചക്കാർവികാരധീനമായ കുറിപ്പ് പങ്കുവച്ച് രജനികാന്ത്
'അണ്ണനും" 'അണ്ണനും" ഒന്നിക്കുമ്പോൾ അത് വിണ്ണോളമുയരാതിരിക്കുന്നതെങ്ങനെയാണ് !
സൂപ്പർതാരങ്ങളുടെ സൂപ്പർതാരമായ രജനികാന്തും സാക്ഷാൽ എസ്.പി ബാലസുബ്രഹ്മണ്യവും ഒന്നിച്ച പാട്ടുകളിലെല്ലാം ആ മാജിക് കണ്ടറിഞ്ഞവരാണ് സിനിമാ - സംഗീത പ്രേമികളെല്ലാം.
എസ്.പി.ബി അവസാനമായി ആലപിച്ച ഗാനവും രജനിക്ക് വേണ്ടിയായത് കാലം കാത്ത് വച്ച നിയോഗമായിരുന്നുവെന്ന് പറയാതെ വയ്യ.
ദീപാവലിക്ക് ലോകവ്യാപകമായി റിലീസിനൊരുങ്ങുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയ്ക്ക് വേണ്ടി എസ്.പി ബാലസുബ്രഹ്മണ്യം ആലപിച്ച 'അണ്ണാത്തെ..." എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ തെന്നിന്ത്യയുടെ ലഹരി.
ഡി.ഇമാന്റെ സംഗീതത്തിൽ വിവേക് എഴുതിയ ഗാനം തിങ്കളാഴ്ച വൈകുന്നേരമാണ് റിലീസായത്. ഒരു ദിവസത്തിനുള്ളിൽ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ കണ്ടത് നാല്പതു ലക്ഷത്തിലധികം പേരാണ്.
എസ്.പി.ബി മരിക്കുന്നതിന് മുൻപ് പാടി റെക്കോഡ് ചെയ്ത ഈ ഗാനം ഒരിക്കലും മരിക്കാത്ത ആയിരക്കണക്കിന് എസ്.പി.ബി ഗാനങ്ങളുടെ ഒന്നാംനിരയിൽത്തന്നെയുണ്ടാവുമെന്ന് രജനിയുടെയും എസ്.പി.ബിയുടെയും സിനിമാ സംഗീതത്തിന്റെയും ലക്ഷക്കണക്കിന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു.
''കഴിഞ്ഞ നാല്പത്തിയഞ്ച് വർഷമായി എസ്.പി.ബിയാണ് എന്റെ ശബ്ദമായി നിലകൊണ്ടിരുന്നത്. അണ്ണാത്തെയിലെ അണ്ണാത്തെ... എന്ന ഗാനം ചിത്രീകരിക്കുമ്പോൾ ഒരിക്കലും അത് അദ്ദേഹത്തിന്റെ അവസാന ഗാനമായിരിക്കുമെന്ന് വിചാരിച്ചതേയില്ല. എന്റെ പ്രിയപ്പെട്ട എസ്.പി.ബി അദ്ദേഹത്തിന്റെ മധുരശബ്ദത്തിലൂടെ എക്കാലവും ജീവിക്കും."" അണ്ണാത്തെയിലെ ഗാനം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി തന്റെ ട്വിറ്റർ ഹാൻഡിലിൽ വികാരാധീനനായി രജനികാന്ത് കുറിച്ച വാക്കുകൾ.
അണ്ണാമലൈയിലെ അതാൻടാ... ഇതാൻടാ.. അണ്ണാമലൈ നാൻ താൻടാ.., ബാഷയിലെ നാൻ ആട്ടോക്കാരൻ, ദളപതിയിലെ രാക്കമ്മാ കയ്യെതട്ട്, കാട്ടുക്കുയിലേ മനസ്സുക്കുള്ളെ, പടയപ്പയിലെ എൻ പേര് പടയപ്പാ, ചന്ദ്രമുഖിയിലെ ദേവുടാ... ദേവുടാ..., മുത്തുവിലെ ഒരുവൻ ഒരുവൻ മുതലാളി, പേട്ടയിലെ മരണമാസ്, ദർബാറിലെ ചുമ്മാ കിഴി... തുടങ്ങി തലമുറകളെ ത്രസിപ്പിച്ച, തിയേറ്ററുകളിൽ ആനന്ദനൃത്തമാടിച്ച എത്രയെത്ര പാട്ടുകളാണ് രജനി - എസ്.പി.ബി കോമ്പിനേഷനിൽ പിറവിയെടുത്തിട്ടുള്ളത്. പലതും തിരശ്ശീലയെ പ്രകമ്പനം കൊള്ളിച്ച രജനിയുടെ 'ഇൻട്രൊ" സോംഗുകൾ.
അമ്പത് വർഷം നീണ്ടുനിന്ന സംഗീത സപര്യയിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി നാല്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള അതുല്യ ഗായകനായ എസ്.പി. ബാലസുബ്രഹ്മണ്യം കൊവിഡ് ബാധയെത്തുടർന്ന് ആരോഗ്യനില വഷളായി കഴിഞ്ഞ വർഷം സെപ്തംബർ 25ന് ആണ് അന്തരിച്ചത്.
ഛായാഗ്രാഹകനും സംവിധായകനുമായ ശിവയാണ് അണ്ണാത്തെയുടെ സംവിധായകൻ. മലയാളത്തിൽ ഈനാട് ഇന്നലെ വരെ എന്ന ചിത്രത്തിനും ഒട്ടേറെ തമിഴ് - തെലുങ്ക് ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള ശിവ 2008ൽ റിലീസായ ശൗര്യം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
2011-ൽ കാർത്തി നായകനായ ശിരുത്തെ എന്ന തമിഴ് ചിത്രത്തിന്റെ തകർപ്പൻ വിജയം സംവിധായകനെന്ന നിലയിൽ ശിവയുടെ വിപണിമൂല്യമുയർത്തി. പിന്നീട് 'ശിരുത്തെ ശിവ" എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.
അജിത്കുമാർ നായകനായ വീരം, വേതാളം, വിവേകം, വിശ്വാസം എന്നീ ചിത്രങ്ങളാണ് ശിവ ഒടുവിൽ സംവിധാനം ചെയ്തത്. സൂപ്പർ സംവിധായകനും സൂപ്പർ സ്റ്റാറും ഒന്നിക്കുന്ന അണ്ണാത്തെയ്ക്കായി ആരാധകർ ആവേശപൂർവമാണ് കാത്തിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ തലവനും സ്നേഹനിധിയായ വല്ല്യേട്ടനുമായാണ് അണ്ണാത്തെയിൽ രജനീകാന്ത് വേഷമിടുന്നതെന്നാണ് വിവരം.
സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ദീപാവലി റിലീസായി നവംബർ 4ന് ലോകവ്യാപകമായി പ്രദർശനത്തിനെത്തും. നയൻതാര, കീർത്തി സുരേഷ്, ഖുശ്ബു, മീന, പ്രകാശ്രാജ്, ജാക്കി ഷെറോഫ്, ജഗപതി ബാബു, ബാല തുടങ്ങിയവരാണ് അണ്ണാത്തെയിലെ മറ്റ് പ്രധാന താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |