കാബൂൾ : അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയ ബ്രിട്ടൻ താലിബാൻ നേതാക്കളുമായി ഔദ്യോഗിക ചർച്ച നടത്തിയതായി ബ്രിട്ടീഷ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായ സർ സിമോൺ ഗാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താലിബാന്റെ മുതിർന്ന നേതാക്കളുമായി കാബൂളിൽ ചർച്ച നടത്തിയത്. രാജ്യത്തെ മനുഷ്യാവകാശ ലംഘന വിഷയവും അഫ്ഗാനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലുമടക്കമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് ഓഫീസ് അറിയിച്ചു. താലിബാന്റെ മുതിർന്ന നേതാക്കളായ മൗലവി അമീർ ഖാൻ മുത്താഖി, അബ്ദുൾ ഘാനി ബരാദർ, മൗലവി അബ്ദുൾ സലാം ഹനഫി എന്നിവരുമായാണ് ചർച്ച നടത്തിയത്. തീവ്രവാദം, രാജ്യത്തെ ന്യൂനപക്ഷങ്ങളോടും സ്ത്രീകളോടുമുള്ള താലിബാന്റെ സമീപനം എന്നിവ ചർച്ചാ വിഷയമായി. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്ന വിഷയമാണ് ബ്രിട്ടനുമായി പ്രധാനമായും ചർച്ച ചെയ്തതെന്ന് താലിബാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൾ ഖ്വഹർ ബാല്കി അറിയിച്ചു.അതേ സമയം താലിബാനെ അംഗീകരിക്കുന്ന വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും അഫ്ഗാനിലേക്ക് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ ബ്രിട്ടൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ചാണ് ചർച്ച ചെയ്തതെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അറിയിച്ചു. ചർച്ചകളെ തുടർന്ന് താലിബാൻ ഭരണകൂടം അറസ്റ്റ് ചെയ്ത മുൻ ബ്രിട്ടീഷ് സൈനികനെ മോചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |