കാബൂൾ : അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ബിരുദം നേടിയവരെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് താലിബാൻ. കാബൂളിൽ ചേർന്ന സർവകലാശാല അദ്ധ്യാപകരുടെ യോഗത്തിൽ ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാഖി ഹഖാനിയാണ് അഫ്ഗാനിലെ മുൻ സർക്കാരുകളുടെ കാലഘട്ടത്തിൽ പഠിച്ച ബിരുദധാരികളെ വിമർശിച്ചത്.
മതപഠനം നടത്തിയവരുമായി താരതമ്യം ചെയ്യുമ്പോൾ ആധുനിക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പഠനങ്ങളിലൂടെ നേടിയ ബിരുദങ്ങൾക്കും ഡോക്ടറേറ്റുകാർക്കും വില കുറവാണെന്ന് ഹഖാനി പറഞ്ഞു . രാജ്യത്തിന്റെ ഭാവിക്ക് പ്രയോജനപ്രദമായ രീതിയിൽ വിദ്യാർത്ഥികൾക്ക് മൂല്യങ്ങൾ പകർന്നു നല്കാൻ അനുയോജ്യരായ അദ്ധ്യാപകരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കുമെന്ന് ഹഖാനി കൂട്ടിച്ചേർത്തു. അഫ്ഗാനിൽ 2000 - 2021 പകുതി വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയുടെ പിന്തുണയോടെയുള്ള സർക്കാരുകളാണ് ഭരണം നടത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ രാജ്യം ഏറെ മുന്നോട്ട് പോയ സാഹചര്യത്തിലാണ് താലിബാന്റെ വിമർശനം. താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ വിദ്യാഭ്യാസ രംഗത്ത് പല മാറ്റങ്ങളും വരുത്തി. സെപ്റ്റംബറിൽ സ്കൂളുകൾ തുറന്നെങ്കിലും രാജ്യത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് നിരോധിച്ചു. ആറാം ഗ്രേഡ് വരെ പെൺകുട്ടികൾ സ്‌കൂളിൽ പോകാൻ താലിബാൻ അനുവദിച്ചിട്ടുണ്ട്. സെക്കന്ററി സ്കൂളുകളിലെ വിദ്യാഭ്യാസത്തിന് ആൺകുട്ടികൾക്ക് അനുവാദമുണ്ടെങ്കിലും പെൺകുട്ടികളുടെ കാര്യത്തിൽ പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല. യൂണിവേഴ്സിറ്റികളിൽ ക്ലാസ് മുറിയിൽ കർട്ടനിട്ട് വേർതിരിച്ച് സത്രീ -പുരുഷ വിദ്യാർത്ഥികളെ പഠിക്കാൻ അനുവദിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇസ്ലാമിക അന്തരീക്ഷം ഉറപ്പാക്കുന്നത് വരെ സ്ത്രീകൾക്ക് കാബൂൾ സർവകലാശാലയിൽ പ്രവേശനം അനുവദിക്കില്ലെന്ന് സർവകലാശാലയിലെ ചാൻസലർ മുഹമ്മദ് അഷ്റഫ് ഗൈറത്ത് പറഞ്ഞിരുന്നു.
അതേ സമയം പാകിസ്ഥാനിലെയും അഫ്ഗാനിലേയും മതപഠന കേന്ദ്രങ്ങൾ ഭീകരരുടെ വിളനിലമാകുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇരു രാജ്യങ്ങളിലും അനധികൃതമായി നിരവധി മദ്രസകളും, മതപാഠ ശാലകളും പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടെ യുവാക്കളെ എത്തിച്ച് ഭീകരാക്രമണങ്ങൾക്ക് പ്രേരണ നൽകുന്നുവെന്നും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ റിസർച്ച് അനലിസ്റ്റ് ആയ അന്ന ഹെക്കോന്റോഫ് വെളിപ്പെടുത്തി രാജ്യത്തെ സാമ്പത്തിക സ്ത്രോതസുകൾ പരമാവധി പ്രയോജനപ്പെടുത്തി ഭീകരവാദത്തിൽ നിന്ന് അഫ്ഗാനിസ്ഥാനെ രക്ഷിക്കാൻ കഴിയുമെന്ന് അന്ന കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |