തിരുവനന്തപുരം: സഹകരണ നിയമം പരിഷ്കരിച്ചും വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തിയും സഹകരണ മേഖലയിലെ അഴിമതി തടയുമെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. ഓഡിറ്റ് സംവിധാനത്തിലും കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തും. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സഹകരണ രംഗത്തെ ആശാസ്യകരമല്ലാത്ത പ്രവണതകൾ അവസാനിപ്പിക്കുന്നതിന് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമ ഭേദഗതി ഈ സഭാ സമ്മേളനത്തിൽതന്നെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സോഫ്ടു വെയർ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാനപരമായ മുൻകരുതലുകൾ ജീവനക്കാർ സ്വീകരിക്കാത്തതാണ് ക്രമക്കേടുകൾക്ക് കാരണം. അതിനാൽ സി-ഡിറ്റ് മുഖേന സഹകരണ ഓഡിറ്റ് മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സഹകരണ സംഘങ്ങളിലെ ഓഡിറ്റ് വിവരങ്ങൾ പൊതുജനങ്ങൾക്കുകൂടി അറിയാൻ കഴിയും വിധമാകും സംവിധാനം തയ്യാറാക്കുക. സഹകരണ ഓഡിറ്റ് ഡയറക്ടർ തസ്തികയിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിലെ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
എ.ആർ നഗർ ബാങ്കിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല
എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ നടത്തിയ പരിശോധനയിൽ നിക്ഷേപങ്ങൾക്കുള്ള കെ.വൈ.സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. 257 കസ്റ്റമർ ഐ.ഡിയിൽ പെട്ടവർക്ക് ബാങ്കിൽ അംഗത്വമുള്ളതായും കാണുന്നില്ല. മുൻ സെക്രട്ടറി വി.കെ. ഹരികുമാറിന് വ്യാജ എസ്.ബി അക്കൗണ്ട് ഉണ്ടായിരുന്നതായും ക്രമക്കേടുകൾ നടത്തിയതായും കണ്ടെത്തി. ഒരാളുടെ പേരിൽതന്നെ വിവിധ കസ്റ്റമർ ഐ.ഡി ഉള്ളതായും ഇതുപയോഗിച്ച് വിവിധ അക്കൗണ്ടുകളിലൂടെ 2.66 കോടി രൂപ വായ്പ എടുത്തതായും കണ്ടെത്തി. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അനധികൃത നിക്ഷേപങ്ങളും നടത്തി. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് നിയമാവലിക്ക് വിരുദ്ധമായും വായ്പ നൽകിയിട്ടുണ്ട്. വിവിധ കസ്റ്റമർ ഐ.ഡികളിലെ വിലാസത്തിലും മുൻ സെക്രട്ടറി തിരുത്തലുകൾ വരുത്തിയെന്ന് കണ്ടെത്തി.
കേരളബാങ്കിന് ഏകീകൃത സോഫ്ടു വെയർ
കേരള ബാങ്കിന് ഏകീകൃത സോഫ്ടു വെയർ തയ്യാറാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അതിനുള്ള സൊല്യൂഷൻ പ്രൊവൈഡറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടക്കുന്നു.
ലോൺ പലിശകൂട്ടി പുതുക്കൽ
അനുവദിക്കില്ല
തിരിച്ചടവ് മുടങ്ങിയ വായ്പകൾ പലിശ കൂട്ടി പുതുക്കുന്നതിനെതിരെ കർശന നിലപാടെടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ലോൺ പുതുക്കലിലൂടെ ഇടപാടുകാരനാണ് കൂടുതൽ ബാദ്ധ്യത വരിക. സഹകരണ സ്ഥാപനങ്ങളിലെ ഒറ്റത്തവണ തീർപ്പാക്കൽ ഒരു മാസം കൂടി നീട്ടിയിട്ടുണ്ട്.
20,578 പേർക്ക് ജോലി
സഹകരണ മേഖലയിലെ വിവിധ പദ്ധതികളിലൂടെ 20,578 പേർക്ക് ജോലി നൽകി. യുവജനങ്ങൾക്കായി 29 സഹകരണ സംഘം ആരംഭിച്ചു. പി.പി.ഇ കിറ്റ്, സാനിറ്റൈസർ, മാസക്, ഹാന്റ് വാഷ് എന്നിവ ഉത്പാദിപ്പിക്കുന്ന 12 വനിത സംഘങ്ങൾ രൂപീകരിച്ചു. രണ്ട് ലക്ഷം ഓഹരിയും മൂന്ന് ലക്ഷം സബ്സിഡിയുമടക്കം 5 ലക്ഷം രൂപ സഹായവും അനുവദിച്ചു
.
പ്രിൻസിപ്പൽ തുക ഒഴിവാക്കില്ല
സഹകരണ സ്ഥാപനങ്ങളിലെ വായ്പകൾക്ക് തിരിച്ചടവിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തുക ഒഴിവാക്കില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. പ്രിൻസിപ്പൽ തുക ഒഴിവാക്കുന്നത് സഹകരണ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |