തിരുവനന്തപുരം: മോൻസൺ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നൽകിയ പൊലീസ് ഉദ്യോഗസ്ഥർ സേനയുടെ തലപ്പത്തു തുടരുമ്പോൾ നടക്കുന്ന അന്വേഷണം നീതിപൂർവമാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ കുറ്റപ്പെടുത്തി. കുറ്റക്കാരായ പൊലീസുകാരെ മാറ്റി നിർത്തണം. പരാതി നൽകിയവരെക്കുറിച്ചും അന്വേഷിക്കണം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ഏത് അന്വേഷണവും നടത്തുന്നതിന് തടസമില്ല. എന്നാൽ അതിന്റെ പേരിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കരുത്.
പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി എടുക്കാൻ പോലും മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. മോൻസൺ അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് എ.ഡി.ജി.പി റിപ്പോർട്ട് നൽകി രണ്ടേകാൽ വർഷത്തിനു ശേഷമാണ് ഒരു പരാതിയിൽ അയാൾക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായത്. 2020 ജനുവരിയിൽ ഇന്റലിജൻസ് വിഭാഗം വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള മോൻസൺ ഡോക്ടർ ചമയുകയാണെന്നും ഇയാളുടെ വരുമാന സ്രോതസ് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും മോൻസണിന്റെ വീടിന് പൊലീസ് സംരക്ഷണം ഒരുക്കി.
മോൻസൺ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞു കൊണ്ട് അയാളുടെ വീട്ടിൽ പോയ വലിയൊരു വിഭാഗം പൊലീസ് സേനയിലുണ്ട്. എന്നാൽ തട്ടിപ്പുകാരനാണെന്ന് അറിയാതെ അയാളുടെ വീട്ടിൽ പോയി ഫോട്ടോ എടുത്തവരുമുണ്ട്. ഡോക്ടറാണെന്നു കരുതി പ്രശസ്തർ ഉൾപ്പെടെയുള്ളവർ കോസ്‌മെറ്റിക് ചികിത്സയ്ക്ക് പോയി. പൊതുപ്രവർത്തകർക്ക് പലരുമായി നിന്ന് ഫോട്ടോ എടുക്കേണ്ടിവരും. അതിലാരെങ്കിലും പിന്നീട് പിടിയിലായാൽ ഇവർക്കും ബന്ധമുണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |