ചേർത്തല: അറിവും തിരിച്ചറിവുമുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിനും ഉന്നത ഉദ്യോഗങ്ങളിൽ അവരെ എത്തിക്കുന്നതിനുമുള്ള ബൃഹത്തായ കർമ്മപദ്ധതിയിൽ എല്ലാവരും അണിനിരക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷണേഴ്സ് കൗൺസിലിന്റെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പല്പു, സി. കേശവൻ തുടങ്ങിയ യോഗം നേതാക്കളുടെ പ്രവർത്തനം കൊണ്ടാണ് സംവരണം എന്ന അവകാശം നേടിയെടുത്തത്. കഴിഞ്ഞവർഷം തുടക്കമിട്ട സിവിൽ സർവീസ് പരിശീലനത്തിനുള്ള സ്‌കോളർഷിപ്പ് ഈ വർഷം കൂടുതൽ കുട്ടികൾക്ക് നൽകും. വർഷം തോറും 10 വീതം ഐ.എ.എസ്, ഐ.പി.എസുകാരെ സൃഷ്ടിക്കുകയെന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്നും അത് സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനം യു.പി തലത്തിൽ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് നേതൃത്വം നൽകുന്ന ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ പ്രവർത്തനത്തെയും ഈ വർഷം സിവിൽ സർവീസ് നേടിയ സമുദായാംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. യോഗം കൗൺസിലർ സി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ പി.വി. രജിമോൻ സിവിൽ സർവീസ് കർമ്മപദ്ധതി വിശദീകരിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ, പെൻഷണേഴ്‌സ് കൗൺസിൽ സെക്രട്ടറി കെ.എം. സജീവ് എന്നിവർ സംസാരിച്ചു. ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ജയചന്ദ്രൻ സ്വാഗതവും എംപ്ലോയീസ് ഫോറം കേന്ദ്രസമിതി സെക്രട്ടറി ഡോ. വി. ശ്രീകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |