കൊച്ചി: അനധികൃത ലോട്ടറി ഓൺലൈൻ വ്യാപാരം തടയുന്നതിന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ഇതിനായി ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവരുൾപ്പെട്ട പുതിയ തസ്തികകൾ സൃഷ്ടിച്ചു. ലോട്ടറി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന് പുറമെയാണ് പുതിയ സംഘം. ലോട്ടറി മാഫിയയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായ അന്വേഷണച്ചുമതല നൽകും. ലോട്ടറി ഇന്റലിജൻസ് വിഭാഗം പിന്തുണ നൽകും.
വെബ്സൈറ്റിലൂടെയും വാട്സ്ആപ്പിലൂടെയും അനധികൃത ഓൺലൈലൻ ലോട്ടറി വില്പന വ്യാപകമാണ്. ഓൺലൈനിൽ പണമടച്ചാൽ ടിക്കറ്റ് നേരിട്ടോ കൊറിയർ വഴിയോ നൽകും. 2011ലെ സംസ്ഥാന ലോട്ടറി റെഗുലേഷൻ അമെൻഡ്മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും ഇത് നിയമവിരുദ്ധമാണ്. പണം നൽകി നേരിട്ട് മാത്രമേ ലോട്ടറി വിൽക്കാവൂ എന്നാണ് നിയമം.
സജീവമായി മാഫിയ
സിക്കിം, നാഗാലാൻഡ്, മേഘാലയ, പഞ്ചാബ്, ഗോവ, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളുടെ ലോട്ടറികൾ കേരളത്തിൽ വിൽക്കാൻ മാഫിയകൾ ശ്രമിച്ചിരുന്നതായി ലോട്ടറി വകുപ്പ് അധികൃതർ പറഞ്ഞു. ഗോവ ലോട്ടറിയുടെ ഓഫീസ് തുടങ്ങാൻ അനുമതി തേടിയെങ്കിലും നിരസിച്ചു. കേന്ദ്ര സർക്കാർ വഴി സിക്കിം കേരളത്തിൽ ലോട്ടറി വിൽക്കാൻ അനുമതി തേടിയിട്ടുണ്ട്.
'എറണാകുളം മുതൽ കാസർകോട് വരെ ലോട്ടറി ഓൺലൈൻ വ്യാപാരം നടക്കുന്നുണ്ട്. ഇവരെ പിടികൂടാൻ പൊലീസ് സഹായം വേണം. മുമ്പ് ലോട്ടറി മേഖലയിൽ സജീവമായിരുന്നവരാണ് ഇതിനു പിന്നിൽ. കേരള ലോട്ടറിയെ ഇകഴ്‌ത്തിക്കാണിച്ച് അന്യസ്ഥാനക്കാരെ കയറ്റാനാണ് ശ്രമം".
- ബി. സുരേന്ദ്രൻ,
ഡെപ്യൂട്ടി ഡയറക്ടർ, ഇന്റേണൽ ഇന്റലിജൻസ് ആൻഡ് ഇൻസ്‌പെക്ഷൻ കേരള ലോട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |