നീറ്റ് ഘടനയിലെ മാറ്റത്തിൽ എതിർപ്പ്
ന്യൂഡൽഹി :രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗവും മെഡിക്കൽ നിയമങ്ങളും വ്യവസായവത്കരിക്കപ്പെട്ടെന്നും ഇതു പരിതാപകരമാണെന്നും സുപ്രീംകോടതിയുടെ വിമർശനം. നീറ്റ് പി.ജി. സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷാരീതിയിൽ അവസാന നിമിഷം മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് 41 പി.ജി. ഡോക്ടർമാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനെയും ദേശീയ പരീക്ഷാ ബോർഡിനെയും കണക്കറ്റ് വിമർശിച്ചത്.
``നവംബറിൽ നടക്കുന്ന പരീക്ഷയിൽ ആഗസ്റ്റിൽ മാറ്റം വരുത്തുന്നു. കുട്ടികൾ പരാതിയുമായി കോടതിയിലെത്തുമ്പോൾ പരീക്ഷ ജനുവരിയിലേക്ക് നീട്ടിവയ്ക്കാമെന്ന് പറയുന്നു.മെഡിക്കൽ വിദ്യാഭ്യാസരംഗത്തിന് ചേർന്ന പ്രവൃത്തിയാണോ ഇത്. മുൻപ് 60 ശതമാനം ചോദ്യങ്ങൾ വിദ്യാർത്ഥി തിരഞ്ഞെടുക്കുന്ന വിഭാഗത്തിൽ നിന്നും 40 ശതമാനം ചോദ്യങ്ങൾ ജനറൽ മെഡിസിനിൽ നിന്നുമായിരുന്നു.ഇനി മുതൽ 100 ശതമാനം ചോദ്യങ്ങളും ജനറൽ മെഡിസിനിൽ നിന്നാണ്.സ്വകാര്യ കോളേജുകളിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ നിറയ്ക്കാൻ വേണ്ടി മാത്രമാണിത്. തീരുമാനം മാറ്റാൻ കോടതി വീണ്ടും സമയം നൽകുകയാണ്. നിങ്ങൾ നിലപാടുമായി മുന്നോട്ട് പോയാൽ, നിയമത്തിന്റെ കൈകൾ ശക്തമാണെന്ന് ഓർക്കുക.''-ജസ്റ്റിസുമാരായ വിക്രം നാഥ്, ബി.വി.നാഗരത്ന കൂടി ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
പരീക്ഷ നീട്ടി വച്ചു
നീറ്റ് പി.ജി. സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
ജനുവരി, 10,11 തീയതികളിൽ നടത്താനാണ് സുപ്രീംകോടതി അനുമതി നൽകിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.അടുത്തമാസം 13,14 തീയതികളിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |