തൃശൂർ: ആൺ-പെൺ സൗഹൃദങ്ങൾ കൂടുതൽ ആരോഗ്യപരമാകണമെന്നും പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഇതുപറയേണ്ടി വരുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ബിരുദദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ ആരോഗ്യവും ഉത്തരവാദിത്തമാണ് എന്ന് തെളിയിക്കുന്നതാണ് സ്ത്രീധനത്തിനെതിരെ വിദ്യാർത്ഥികൾ നൽകിയ സമ്മതപത്രം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കുകയെന്നത് ലിംഗസമത്വത്തിന്റെ കാര്യത്തിൽ നിർണായകമാണ്.
സംസ്ഥാനത്തെ 92.66 ശതമാനം പേർക്ക് കൊവിഡ് വാക്സിന്റെ ഒന്നാം ഡോസും പകുതിയോളം പേർക്ക് രണ്ടാം ഡോസും നൽകാനായത് നേട്ടമാണ്.
സർവകലാശാല നൽകുന്ന ഡോക്ടർ ഒഫ് സയൻസസ് ഓണററി ബിരുദം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി പ്രൊഫ. ഡോ. പോൾ സ്വാമിദാസ് സുധാകർ റസ്സലിന് ഗവർണർ സമ്മാനിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ നിന്ന് മെഡിസിൻ, ഡെന്റൽ സയൻസ്, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, നഴ്‌സിംഗ്, ഫാർമസി, അലൈഡ് ഹെൽത്ത് സയൻസസ് വിഭാഗങ്ങളിലായി 14,229 വിദ്യാർത്ഥികൾക്കാണ് ബിരുദം സമ്മാനിച്ചത്.
റാങ്ക് ജേതാക്കൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകി. വിദ്യാർത്ഥികൾ ഒപ്പുവച്ച സ്ത്രീധനവിരുദ്ധ പ്രഖ്യാപനം രജിസ്ട്രാർ ഗവർണർക്ക് കൈമാറി. സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത് പ്രസിദ്ധീകരിച്ച 'മാറുന്ന കുടുംബങ്ങളും അത് കുടുംബാംഗങ്ങളിൽ ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ സ്വാധീനവും' പഠനറിപ്പോർട്ട് ഗവർണർ പ്രകാശനം ചെയ്തു. വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. എ.കെ. മനോജ് കുമാർ, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ.എസ്. അനിൽ കുമാർ, ഫിനാൻസ് ഓഫീസർ കെ.പി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ബിരുദധാരികളിൽ കൂടുതൽ പേരും ഓൺലൈനായാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |