ബംഗളൂരു: കാറിന്റെ എയർ കണ്ടിഷണർ ഓൺ ചെയ്യുന്നതിനെചൊല്ലിയുണ്ടായ തർക്കത്തിൽ കാബ് ഡ്രൈവർക്കെതിരെ പൊലീസിൽ പരാതി നൽകി കന്നട നടി സഞ്ജന ഗൽറാണി.
പിന്നാലെ സഞ്ജന അധിക്ഷേപിച്ചെന്നാരോപിച്ച് ഡ്രൈവറും പരാതി നൽകി.
എ.സി ലെവൽ കൂട്ടാൻ ഡ്രൈവർ തയാറായില്ലെന്നും അധിക്ഷേപിച്ചെന്നുമാണ് സഞ്ജനയുടെ പരാതി.
കാറിന്റെ എ.സി ഓണാക്കുന്നത് കർണാടക സർക്കാറിന്റെ കൊവിഡ് നിബന്ധനകൾക്ക് എതിരാണെന്നിരിക്കെ ഗൽറാണി സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചുവെന്നാണ് ഡ്രൈവറുടെ ആരോപണം. ഡ്രൈവർക്ക് എതിരായ നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബാംഗ്ലൂരിലെ ഡൊമ്മലൂറിന് സമീപത്തുനിന്നാണ് സഞ്ജന ഗൽറാണി കാറിൽ കയറുന്നത്. വാഹനത്തിനുള്ളിൽ പ്രവേശിച്ച അവർ എസി ഓണാക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ കർണാടക സർക്കാറിന്റെ കോവിഡ് നിബന്ധനകൾ കാരണം താനിതിന് വിസമ്മതിച്ചുവെന്നുമാണ് ഡ്രൈവർ പറയുന്നത്. ഇക്കാര്യത്തിൽ നടി നിർബന്ധം തുടർന്നതിനാൽ എസി ഓണാക്കി, ലെവൽ ഒന്നിൽ ഇട്ടു. എന്നാൽ എസി ലവൽ നാലിലേക്ക് ഉയർത്തിയ നടി അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് ഡ്രൈവർ പരാതിയിൽ പറയുന്നു. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്ന് കാട്ടി കേസ് കൊടുക്കുമെന്നും സമൂഹമാദ്ധ്യമങ്ങളിൽ കാമ്പയിൻ നടത്തുമെന്നും നടി ഭീഷണിപ്പെടുത്തി. വിഷയം കർണാടക ഡ്രൈവർ ഫെഡറേഷനിൽ ഉന്നയിച്ചതായും ഡ്രൈവർ പറഞ്ഞു.
എന്നാൽ നാല് ആളുകളുണ്ടായെങ്കിലും എ.സി കൂട്ടാൻ ഡ്രൈവർ തയാറായില്ലെന്നാണ് സഞ്ജന പറയുന്നത്. എ.സി കാറിന്റെ ചാർജാണ് ഈടാക്കിയതെന്നും റോഡിൽ വച്ച് ഡ്രൈവർ തട്ടിക്കയറിയതായും സഞ്ജന ഗൽറാണി പരാതിയിൽ പറയുന്നു.
'എല്ലാത്തിനുമുപരി, എനിക്ക് ഒരു കാബ് ഡ്രൈവറെ വെല്ലുവിളിക്കാനാകുമോ? താനൊരിക്കലും അത്രയും തരംതാഴില്ല. മുഴുവൻ യാത്രാക്കൂലിയും നൽകിയിട്ടും നിരവധി സ്ത്രീകളെ ഡ്രൈവർമാർ അപമാനിക്കുന്നു. അത്തരത്തിലൊരു സ്ത്രീയാകാൻ താല്പര്യമില്ല. ഒരു ഉപഭോക്താവെന്ന നിലയിൽ നല്ല സേവനം തന്റെ അവകാശമാണെന്നും' നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |