ന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗസ്ഥർ സ്വന്തം സംസ്ഥാനത്ത് മാത്രമേ ജോലി ചെയ്യൂവെന്ന നിലപാട് സ്വീകരിക്കരുതെന്നും മറ്റ് സംസ്ഥാന കേഡറുകളിൽ നിന്ന് വളഞ്ഞവഴിയിലൂടെ സ്വന്തം സംസ്ഥാനത്ത് എത്താനുള്ള ശ്രമം ശരിയല്ലെന്നും സുപ്രീംകോടതി.
ഹിമാചൽപ്രദേശ് കേഡറിൽ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ എ. ഷൈനമോൾക്ക് കേരള കേഡറിലേക്ക് മാറ്റം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഹർജി വിധി പറയാനായി മാറ്റി. കേരളത്തിൽ ഐ.എസ്.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന് ഹർജിക്കാരി വാദിച്ചു. എന്നാൽ കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
2007 മുതൽ സർവീസിലുള്ള ഷൈനാമോൾ, നാല് വർഷമൊഴികെ കേരളത്തിലാണ് സേവനം അനുഷ്ഠിച്ചത്. 2018ൽ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഷൈനമോളുടെ കേരളത്തിലെ ഡെപ്യൂട്ടേഷൻ കാലാവധി 2021 വരെ നീട്ടിയിരുന്നു. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി അന്തിമവാദം കേട്ടത്.
ഹർജിക്കാരിയുടെ വാദം
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നിശ്ചയിക്കുന്നതിന് മുമ്പും കേഡർ അനുവദിക്കുന്നതിന് മുമ്പും സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തണമെന്നാണ് ഐ.എ.എസ് റിക്രൂട്ട്‌മെന്റ് ചട്ടത്തിലെ വ്യവസ്ഥ. ഇത് ലംഘിച്ചാണ് 2007ൽ കേഡർ അനുവദിച്ചത്. ഒഡിഷ കേഡർ ഉദ്യോഗസ്ഥനായിരുന്ന കെ.ആർ. ജ്യോതിലാലിന് കേരള കേഡറിലേക്ക് മാറ്റം നൽകിയ സുപ്രീംകോടതി വിധിയിലെ വസ്തുതകൾ തനിക്കും ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |