മുംബയ്: ആഡംബരക്കപ്പലിൽ നടന്ന ലഹരിപ്പാർട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകന് ആര്യൻ ഖാന് ഭക്ഷണവുമായി എത്തിയ മാതാവ് ഗൗരിഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ തടഞ്ഞു. ഏതാനും പായ്ക്കറ്റ് ബർഗറുകളുമായാണ് ഗൗരി ഖാൻ എൻ.സി.ബി ഓഫിസിലെത്തിയത്. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ആര്യന് പുറത്തുനിന്നുള്ള ഭക്ഷണം നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ വഴിയോരത്തുള്ള തട്ടുകടയിൽ നിന്നും അടുത്തുള്ള നാഷണൽ ഹിന്ദു റസ്റ്റോറന്റിൽ നിന്നുമാണ് ആര്യനും സുഹൃത്തുക്കൾക്കും ഭക്ഷണം ഏർപ്പാടാക്കിയിരിക്കുന്നത്. പൂരി-ബാജി, ദാൽ പറാത്ത തുടങ്ങിയവയ്ക്ക് പുറമേ അടുത്തുള്ള ഹോട്ടലിൽ നിന്നുള്ള ബിരിയാണി, പുലാവ് തുടങ്ങിയവയും നൽകി.
ആര്യൻഖാൻ ചോദിച്ചത് പ്രകാരം എൻ.സി.ബി ഉദ്യോഗസ്ഥർ ശാസ്ത്ര പുസ്തകങ്ങൾ വായിക്കാൻ നൽകിയതായും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെയും ആര്യൻ ഖാനെയും മറ്റുള്ളവരെയും എൻ.സി.ബി സംഘം ചോദ്യംചെയ്തു. വിശദമായ പരിശോധനയ്ക്കായി ആര്യന്റെ മൊബൈൽ ഫോൺ ഗാന്ധിനഗറിലെ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. ഫോണിൽനിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെടുക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
കേസിൽ ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. കപ്പലിൽ പാർട്ടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ നാല് ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.
ഓരോ നിമിഷവും ട്വിസ്റ്റ്: എൻ.സി.ബി
അതേസമയം, ഓരോ നിമിഷവും സംഭ്രമജനകമായ ട്വിസ്റ്റുകളും നീക്കങ്ങളുമുള്ള കുറ്റാന്വേഷണ നോവലുകൾ പോലെയാണ് ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസെന്ന് എൻ.സി.ബി കോടതിയിൽ പറഞ്ഞു. കേസിന്റെ അടിവേര് കണ്ടെത്താനായി വിശദമായ അന്വേഷണം അനിവാര്യമാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർന്നുകിട്ടുന്ന സാഹചര്യത്തിൽ രഹസ്യവിചാരണ വേണമെന്ന് എൻ.സി.ബി കോടതിയിൽ ആവശ്യപ്പെട്ടു. അറസ്റ്റിലായ അബ്ദുൾ ഖാദിർ ഷെയ്ഖിന്റെ കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ടാണ് എൻ.സി.ബി ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ മാദ്ധ്യമങ്ങളെ ഒഴിവാക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കപ്പലിൽ ലഹരി മരുന്ന് എത്തിച്ചത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 'കോർഡേലിയ' കപ്പൽ ഉടമയെ എൻ.സി.ബി ചോദ്യം ചെയ്യും.
അതേസമയം തങ്ങൾക്ക് സംഭവുമായി ബന്ധമില്ലെന്ന് വാട്ടർവെയ്സ് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സി.ഇ.ഒയുമായ ജർഗൻ ബെയ്‌ലോം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |