SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.28 AM IST

വാക്കോളം കരുത്താർന്ന വര ; വരയോളം പോന്ന വാക്ക്

cartoonist-yesudasan

കൊച്ചി: വാക്കിന്റെ ശക്തി വരയിലും വരയിലെ ആശയങ്ങൾ വാക്കിലും പ്രതിഫലിപ്പിച്ച കഴിവിനുടമയായിരുന്നു യേശുദാസൻ. വരയ്‌ക്കൊപ്പം ചേർക്കുന്ന വാക്കുകളത്രയും കുറിക്കുകൊള്ളുന്നവ. രാഷ്ട്രീയ നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു വരകളേറെയും. ഒട്ടുമിക്ക നേതാക്കൾക്കും വരകൊണ്ടും വാക്കു കൊണ്ടുമുള്ള തല്ലും തലോടലുമേറ്റിട്ടുണ്ട്.
1990ൽ ദേശീയ ചലച്ചിത്ര പുരസ്‌കാരം പെരുന്തച്ചൻ സിനിമയിലെ അഭിനയത്തിന് നടൻ തിലകന് ലഭിക്കുമെന്ന് ഏവരും കരുതിയിരുന്നു. പുരസ്‌കാരം ലഭിച്ചത് അമിതാഭ് ബച്ചന്. യേശുദാസൻ കാർട്ടൂണിന് നൽകിയ കുറിപ്പിങ്ങനെ "കൊച്ചനെ തച്ചൻ ചതിച്ചാൽ തച്ചനെ ബച്ചൻ ചതിക്കും." കുറിക്കു കൊള്ളുന്ന വാക്ക് പ്രയോഗങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു വര.

നിരീക്ഷണ പാടവം
നിരീക്ഷണപാടവം യേശുദാസൻ കാർട്ടൂണുകളുടെ സവിശേഷതയായിരുന്നു. കഥാപാത്രമാകുന്നവരുടെ പ്രത്യേകതകൾ അദ്ദേഹം കണ്ടെത്തും. മുൻമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുണ്ടുടുക്കുന്നത് വലത്തേക്കാണ്. മറ്റു കാർട്ടൂണിസ്റ്റുകൾ ഇടത്തേയ്ക്ക് വരയ്ക്കുമ്പോൾ യേശുദാസന്റെ വരകളിൽ വലത്തേക്കാണ്. അത്രമേൽ സൂക്ഷ്‌മമാണ് നിരീക്ഷണം.

വിവാദങ്ങളും തിരുത്തലും
സൂര്യനെല്ലി പ്രശ്‌നം ഇടതുപക്ഷം ആയുധമാക്കിയ കാലത്ത് യേശുദാസൻ വരച്ച കാർട്ടൂൺ വിവാദമായി. ഇരയേക്കൊണ്ട് വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും കോൺഗ്രസ് നേതാക്കളുടെ പേര് പറയിപ്പിക്കുന്നതായിരുന്നു ഇതിവൃത്തം. കോൺഗ്രസ് ഇത് നന്നായി ഉപയോഗിക്കുകയും ചെയ്തു. പിന്നീട് അത്തരമൊരു കാർട്ടൂൺ വരയ്ക്കേണ്ടിയിരുന്നില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.

നായനാർ വരയുടെ സ്പെഷ്യലിസ്റ്റ്
യേശുദാസൻ വരകളിൽ ഏറെ നിറഞ്ഞ രാഷ്ട്രീയ നേതാവ് ഇ.കെ. നായനാരായിരുന്നു. അതിന് പരിഭവങ്ങളും വിമർശനങ്ങളും ഏൽക്കേണ്ടിവന്നു. എറണാകുളം നോർത്തിൽ സി.പി.എമ്മിന്റെ യോഗത്തിലെ പ്രസംഗകനായ നായനാർ യേശുദാസൻ കാർട്ടൂണുകളെ അതിരൂക്ഷമായി വിമർശിച്ചു. പിന്നീട് നായനാരുടെ വീട്ടിലെത്തിയ അദ്ദേഹം വിമർശനത്തിൽ പരിഭവമറിയിച്ചു. മറുപടി യേശുദാസനെ ഞെട്ടിച്ചു. സഖാക്കന്മാരോട് ഞാനങ്ങനെയൊക്കെ പറയും. തന്റെ വരകളെല്ലാം ഞാൻ സൂക്ഷിക്കാറുണ്ട്. സംശയമുണ്ടെങ്കിൽ ശാരദയോട് ചോദിക്കൂ. തെല്ലൊന്ന് അമ്പരന്ന യേശുദാസനെ ശാരദ കാണിച്ചത് അദ്ദേഹം വരച്ച നായനാർ കാർട്ടൂണുകൾ ഉൾപ്പെടെ വമ്പൻ ശേഖരമായിരുന്നു.

വരയിലെ അടുക്കും ചിട്ടയും അദ്ദേഹം സ്വന്തം ജീവിതത്തിൽ നിന്ന് പകർത്തിയതാണ്. വീട്ടിലിരിക്കുമ്പോഴും അലക്കിത്തേച്ച ഷർട്ടും മുണ്ടുമിട്ട് ഇരിക്കുന്ന യേശുദാസൻ സാറിനെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

പ്രസന്നൻ ആനിക്കാട്,മുൻ ചെയർമാൻ,കാർട്ടൂൺ അക്കാഡമി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CARTOONISTYESHUDASAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.