മലപ്പുറം: മകളെ നിരന്തരമായി പീഡിപ്പിച്ചതിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകനെ പൊലീസ് അറസ്‌റ്റ് ചെയ്തു. മമ്പാട്ട് സ്ത്രീധന പീഡനക്കേസിലെ മുഖ്യപ്രതിയായ യുവാവ് അറസ്‌റ്റിൽ. മമ്പാട്ട് ഉറങ്ങാട്ടിരി സ്വദേശി അബ്ദുൾ ഹമീദാണ് അറസ്‌റ്റിലായത്.
ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാളെ എസ്.പിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. മകളെ നിരന്തരമായി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതിൽ മനംനൊന്താണ് യുവതിയുടെ പിതാവ് മൂസക്കുട്ടി കഴിഞ്ഞ മാസം 23ന് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ചത്.
മൂസക്കുട്ടിയുടെ മകൾ ഹിബയും അബ്ദുൾ ഹമീദും 2020 ജനുവരിയിലാണ് വിവാഹിതരായത്. അന്നുമുതൽ പീഡനമായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹസമയത്തുള്ള 18 പവൻ സ്വർണം പോരെന്ന് പറഞ്ഞതിനാൽ വീണ്ടും ആറ് പവൻ സ്വർണം കൂടി മൂസക്കുട്ടി നൽകിയിരുന്നു. എന്നാൽ 10 പവൻ കൂടി വീണ്ടും ആവശ്യപ്പെടുകയും ഇല്ലെങ്കിൽ പ്രസവിച്ചുകിടക്കുന്ന മകളെയും കുഞ്ഞിനെയും താൻ കൊണ്ടുപോകില്ലെന്ന് അബ്ദുൾ ഹമീദ് പറയുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഇയാൾ മൂസക്കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതിൽ മനംനൊന്ത് താൻ ആത്മഹത്യ ചെയ്യുന്നതായി മരണത്തിന് തൊട്ടുമുമ്പ് തന്റെ ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ മൂസക്കുട്ടി പറഞ്ഞിരുന്നു. ഈ വീഡിയോ ഉൾപ്പടെയാണ് ഹിബയും സഹോദരനും പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകുന്നതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാൻ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചത്. പ്രതിയെ ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |