SignIn
Kerala Kaumudi Online
Thursday, 25 April 2024 1.26 PM IST

കേറി കേറി സിമന്റ് വില; കെട്ടിപ്പൊക്കേണ്ട....

cement

രണ്ടു ദിവസത്തിനിടെ കയറിയത് നൂറു മുതൽ 150 രൂപ വരെ

കണ്ണൂർ: രണ്ടുദിവസത്തിനകം ചാക്കിന് 150 രൂപയോളം സിമന്റ് വില വർദ്ധിച്ചതോടെ നിർമ്മാണമേഖല നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നു. കൊവിഡ് പ്രതിസന്ധികളിൽ നിന്ന് പതിയെ കയറി വരുന്നതിനിടെയാണ് യാതൊരു നിയന്ത്രണവുമില്ലാതെ സിമന്റ് വില കുത്തനെ കയറിയത്.

ഇന്ധന വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് വില കൂടാൻ കാരണമെന്നാണ് സിമന്റ് കമ്പനികളുടെ വാദം. എന്നാൽ കമ്പനികൾ അന്യായമായി വില കൂട്ടുകയാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.

കൊവിഡ് പ്രതിസന്ധി തുടങ്ങുന്നതിനു മുമ്പ് ഒരു ചാക്ക് സിമന്റിനു 390 രൂപ വരെയായിരുന്നു പരമാവധി വില. മാസങ്ങൾ പിന്നിട്ടതോടെ ഇത് 460 രൂപയായി.കമ്പനികൾ വ്യാപാരികൾക്ക് നൽകുന്ന ഇളവുകൾ കുറച്ച് ചാക്കിനു 400 രൂപ വരെയുള്ള നിരക്കിലായിരുന്നു വ്യാപാരികൾ ഇതുവരെ വിറ്റിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഇത് 530 മുതൽ 545 രൂപവരെയായി വർദ്ധിപ്പിച്ചു.

വില നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കരാറുകാരും വ്യാപാരികളും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മലബാർ സിമന്റ് മാത്രമാണ് പൊതുമേഖലയിൽ പ്രവർത്തിക്കുന്നത്. തമിഴ്നാട് മോഡലിൽ കേരളത്തിൽ നിന്നു സർക്കാർ ഇടപെട്ട് കേരളത്തിന്റെ ആവശ്യത്തിനനുസരിച്ച് സിമന്റ് ഉൽപ്പാദിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ആരും നിയന്ത്രിക്കാനില്ല

നിലവിലുള്ള സ്റ്റോക്ക് പഴയ വിലയ്ക്ക് തന്നെ വിൽക്കാനാകുമെങ്കിലും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പുതിയ വിലയ്ക്കു തന്നെ വിൽക്കേണ്ട അവസ്ഥയിലാണെന്നു വ്യാപാരികൾ പറയുന്നു.സിമന്റിനു തോന്നുന്ന വിധത്തിൽ വില നിർണയിക്കാൻ സ്വകാര്യ കമ്പനികൾക്ക് കഴിയുമെന്നതിനാലാണ് ഇത്തരത്തിൽ വിലക്കയറ്റം രൂക്ഷമാകുന്നത്.

സ്വകാര്യ കമ്പനികൾ വില കൂട്ടുന്നതിന് അനുസരിച്ച് മലബാർ സിമന്റ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളും വില കൂട്ടാൻ നിർബന്ധിതരാകും.

കേരളക്ളെയ്സിനും സിമന്റ് നിർമ്മാണത്തിന് ക്ഷണം

പൊതുമേഖലയിൽ നന്നായി പ്രവർത്തിച്ചു വരുന്ന കണ്ണൂർ ആസ്ഥാനമായുള്ള കേരള ക്ളേയ്സ് ആന്റ് സെറാമിക്സ് ലിമിറ്റഡിന്റെ അധീനതയിൽ കാസർകോട് ജില്ലയിലെ കരിന്തളത്തുള്ള സ്ഥലത്ത് സിമന്റ് ഫാക്ടറി തുടങ്ങുന്നതിനായി വ്യവസായ വകുപ്പ് ക്ഷണമുണ്ടായിരുന്നു. തികച്ചും പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിൽ അന്തരീക്ഷ മലിനീകരണമില്ലാതെ ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് സിമന്റ് നിർമ്മിക്കുന്ന രീതിയെ കുറിച്ച് പരിശോധിച്ച് വരികയാണെന്നു എം.ഡി ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു. ഈ സാങ്കേതിക വിദ്യ വിജയിച്ചു കഴിഞ്ഞാൽ സിമന്റ് നിർമ്മാണം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.