പത്തനംതിട്ട : രണ്ടുവർഷം മുമ്പ് പണി ആരംഭിച്ച ജില്ലാ ജയിൽ പ്രവർത്തനം ആരംഭിക്കണമെങ്കിൽ ഇനിയും ഏറെ കാത്തിരിക്കണം. പുനർനിർമ്മാണം നടത്തുന്ന ജയിലിന്റെ ഒന്നാം നില ഭാഗികമായി പൂർത്തിയായപ്പോൾ തന്നെ എസ്റ്റിമേറ്റ് തുക പൂർണമായും ചെലവായി . മൂന്ന് നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. ഇതിനായി പുതിയ എസ്റ്റിമേറ്റ് നൽകിയിരിക്കുകയാണ്. ആദ്യനിലയിൽ ഓഫീസും മൂന്ന് സെല്ലും അടുക്കളയുമാണ് ഉള്ളത്. വൈദ്യുതി ജോലികളും പെയിന്റിംഗ് പണികളും നടക്കുകയാണിപ്പോൾ.
2019 മാർച്ചിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. സീവേജ് പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ പ്ലാൻ മാറ്റേണ്ടിവന്നു. ചുട്ടിപ്പാറയുടെ അടിവാരത്തുള്ള ഈ സ്ഥലം പാറകൾ നിറഞ്ഞതാണ്. ഇതാണ് പ്ലാൻ മാറ്റാൻ കാരണം. ശിലാസ്ഥാപനം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് നിർമ്മാണം ആരംഭിക്കുന്നത്.
5.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യഘട്ടത്തിൽ തയാറാക്കിയത്. ഇനിയും 13.8 കോടി രൂപ കൂടി ഉണ്ടെങ്കിലേ നിർമ്മാണം പൂർത്തിയാക്കി ജയിൽ പൂർണമായും സജ്ജമാകൂ. കൊവിഡ് സാഹചര്യത്തിൽ അഞ്ച് മാസം പണിനിറുത്തിവയ്ക്കേണ്ടിവന്നു. ഇപ്പോൾ ജയിൽ ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്.
പുതിയ ജയിലും സൗകര്യങ്ങളും
വസ്തു : 82 സെന്റ്
പാർപ്പിക്കാൻ കഴിയുന്ന തടവുകാരുടെ എണ്ണം : 400
(പഴയ ജയിലിൽ : 45)
ആദ്യഘട്ടത്തിൽ ചെലവിട്ടത് : 5.5 കോടി രൂപ,
ഇനിയുള്ള പണികൾക്കുള്ള എസ്റ്റിമേറ്റ് തുക : 13.8 കോടി
ജില്ലയിലെ ഏക ജയിൽ, 13 കോടതികളിൽ
നിന്ന് റിമാൻഡ് ചെയ്യുന്നവരെ പാർപ്പിക്കും
പുനർനിർമ്മാണത്തിന്റെ ഭാഗമായി 2018 ആഗസ്റ്റ് മുതൽ ജില്ലാ ജയിലിന്റെ പ്രവർത്തനം താൽകാലികമായി നിറുത്തിയിരിക്കുകയാണ്. ജില്ലയിലെ തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലാണ് ഇപ്പോൾ പാർപ്പിക്കുന്നത്.
"ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. കൊവിഡും പ്ലാനിലെ അപാകതയുമാണ് നിർമ്മാണത്തിന് തടസമായത്. 82 സെന്റിൽ മൂന്ന് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. പണികൾ വേഗത്തിലാക്കാനുള്ള ശ്രമം നടക്കുന്നു. "
ടി.ആർ.രാജീവ്
ജില്ലാ ജയിൽ സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |