കോഴിക്കോട്: സംസ്ഥാന ലോട്ടറിയുടെ സെറ്റ് നമ്പർ ചൂതാട്ടം വീണ്ടും സജീവമാകുന്നു. അവസാന നാല് അക്കങ്ങൾ ഒരേ പോലെ വരുന്ന ടിക്കറ്റുകൾ സെറ്റാക്കിയാണ് വിൽപ്പന. ലോട്ടറി ടിക്കറ്റിന്റെ അവസാന നാല് അക്കങ്ങൾ ഒരേ നമ്പറായ 12 മുതൽ 72 വരെ ടിക്കറ്റുകൾ ഒറ്റ സെറ്റായി നൽകിയാണ് ചൂതാട്ടം കൊഴുക്കുന്നത്.
നിയമ വിരുദ്ധ ലോട്ടറി വിൽപ്പനയ്ക്കെതിരെ ഏജന്റുമാർ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരം ലോട്ടറി വിൽപ്പനയ്ക്കെതിരെ നിയമന നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് സെറ്റ് ചൂതാട്ടമെന്നതാണ് വിചിത്രം.
ടിക്കറ്റുകൾ സെറ്റാക്കി വിൽക്കുന്നത് ഉപഭോക്താക്കളിൽ ചൂതാട്ട ആസക്തി വർദ്ധിപ്പിക്കുമെന്നും 2011 പേപ്പർ ലോട്ടറി നിയന്ത്രണ ഭേദഗതി ചട്ടങ്ങളുടെ ലംഘനമാണിതെന്നും ഡയറക്ടർ ഉത്തരവിൽ പറയുന്നു. എന്നാൽ നിയമങ്ങളും ഉത്തരവുകളും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ അട്ടിമറിക്കുകയാണെന്ന് ഏജന്റുമാർ ആരോപിക്കുന്നു. അവസാന നാലക്കങ്ങളിൽ ലഭിക്കുന്ന സമ്മാനം സെറ്റിലെ മുഴുവൻ ലോട്ടറിക്കും ലഭിക്കുമെന്നതാണ് സെറ്റ് ലോട്ടറികളുടെ ആകർഷണീയത. സാധാരണ പ്രതിവാര ലോട്ടറികളുടെ അവസാന നാലക്കങ്ങൾ ഉൾപ്പെടുത്തിയാണ് നാലാം സമ്മാനം മുതൽ ഏഴാം സമ്മാനം വരെ ലഭിക്കുന്നത്. എന്നാൽ 72 പേർക്ക് ലഭിക്കേണ്ട സമ്മാനം ഒരുസെറ്റാക്കി വിൽക്കുന്നതിലൂടെ ഒരാളിലേക്ക് മാത്രമായി ചുരുങ്ങും. ഇത് ലോട്ടറിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. തൊഴിലാളികളും സാധാരണക്കാരുമാണ് സെറ്റ് ലോട്ടറിയുടെ വലയിൽ വീഴുന്നവരിൽ ഏറെയും. സെറ്റ് ലോട്ടറി വിൽക്കുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന ഡയറക്ടറുടെ മുന്നറിയിപ്പുണ്ടായിട്ടും നിയമലംഘനം നടക്കുന്നത് ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് ലോട്ടറി വിൽപ്പനക്കാർ ആരോപിക്കുന്നു. സെറ്റ് ലോട്ടറികൾ സുലഭമായി ലഭിക്കുന്ന ഏജൻസി ഏതെന്ന് കണ്ടുപിടിക്കാതിരിക്കാൻ ടിക്കറ്റുകളുടെ പിറകിലെ സീൽ ഒഴിവാക്കുകയാണെന്നും ഏജന്റുമാർ പറയുന്നു.
അടിയന്തര നടപടി വേണമെന്ന് ഏജന്റുമാർ
അവസാന നാലക്കങ്ങൾ ഒരേ നമ്പറായ 12 മുതൽ 72 വരെ ലോട്ടറി ടിക്കറ്റുകൾ ഒറ്റ സെറ്റായി നൽകുന്ന ചൂതാട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃത്വയോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് കെ.എൻ.എ.അമീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |