തൊടുപുഴ: വാടകയ്ക്കെടുത്ത കാർ ഉടമയറിയാതെ മറിച്ചുവിറ്റ് കഞ്ചാവ് കടത്തി. ഇന്നലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന് മുമ്പിൽ നിറുത്തിയിട്ടിരുന്ന കാറിൽ നിന്ന് 43 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് കാർ വാടകയ്ക്ക് എടുത്തശേഷം മറിച്ചുവിറ്റതാണെന്ന് തെളിഞ്ഞത്. കഞ്ചാവ് കടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും.
കൊച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ ഒരു വർഷം മുമ്പ് തൊടുപുഴ സ്വദേശി സൽമാൻ വാടകയ്ക്കെടുത്തിരുന്നു. കാർ തിരികെ കിട്ടാതെ വന്നതോടെ ഉടമ അന്വേഷിച്ച് തൊടുപുഴയിലെത്തിയെങ്കിലും സൽമാന്റെ കൈയിൽ വണ്ടിയുണ്ടായിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി.
തൊടുപുഴ സ്വദേശിയായ മറ്റൊരാൾക്ക് കാർ ഒരു ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായി പൊലീസ് ചോദ്യം ചെയ്യലിൽ സൽമാൻ വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രി കാർ തൊടുപുഴ നഗരത്തിൽ കണ്ടതായി ഉടമ പൊലീസിനെ അറിയിച്ചതോടെയാണ് കാറും അതിൽ സൂക്ഷിച്ച കഞ്ചാവും കണ്ടെത്തുന്നത്.
തൊടുപുഴ സ്റ്റേഷനിലെ എസ്.എച്ച്.ഒ വി.സി. വിഷ്ണു, എസ്.ഐമാരായ ബൈജു പി. ബാബു, ഷാഹുൽ ഹമീദ്, ജോസഫ്, എ.എസ്.ഐ ഷംസുദീൻ, ഷംസ്, പൊലീസുകാരായ ഗിരീഷ്, സനൂപ്, സുനിൽ, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |