തട്ടിപ്പ് നടത്തിയത് സ്വകാര്യ ഫുട്ബാൾ അക്കാഡമി
കൊല്ലം: ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്ന അനാഥബാലന് സ്പാനിഷ് ഫുട്ബാൾ ക്ളബ്ബായ റയൽമാഡ്രിഡിൽ പരിശീലനം വാഗ്ദാനം ചെയ്ത് സർക്കാരിൽ നിന്നുള്ള 7.5 ലക്ഷം രൂപയുൾപ്പെടെ 10 ലക്ഷം തട്ടിയ കൊല്ലത്തെ സ്വകാര്യ ഫുട്ബാൾ അക്കാഡമിയെപ്പറ്റി വിജിലൻസ് അന്വേഷണം ആരംഭിച്ചു.
ഏഴാം വയസിൽ ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷിച്ച് ശിശുസംരക്ഷണവകുപ്പ് ചിൽഡ്രൻസ് ഹോമിലെത്തിച്ച ആർ. മണികണ്ഠന്റെ പേരിലാണ് തട്ടിപ്പു നടന്നത്. കുട്ടിക്ക് ഫുട്ബാളിൽ താത്പര്യമുണ്ടായിരുന്നതിനാൽ ചിൽഡ്രൻസ് ഹോം അധികൃതർ പരിശീലനത്തിന് അവസരമൊരുക്കി. 2018ൽ ഒൻപതാം ക്ലാസിൽ പഠിക്കവെ മൈതാനത്ത് കണ്ടുമുട്ടിയ, സ്വകാര്യ ഫുട്ബാൾ അക്കാഡമി പരിശീലകനായ അഭിലാഷ് എന്ന യുവാവ് മികച്ച പരിശീലനം നൽകാൻ താത്പര്യമുണ്ടെന്ന് ചിൽഡ്രൻസ് ഹോം അധികൃതരെ അറിയിച്ചു. പിന്നീട് മറ്റ് ചില കുട്ടികൾക്കൊപ്പം ചെന്നൈയിൽ ഒരു മത്സരത്തിൽ മണികണ്ഠനെ അല്പ നേരം കളിപ്പിക്കുകയും ചെയ്തു. മികച്ച കളിക്കാരനാണെന്ന് വിലയിരുത്തുകയും റയൽ മാഡ്രിഡിൽ പരിശീലനത്തിനു തിരഞ്ഞെടുത്തതായി അധികൃതരെ അറിയിക്കുകയും ചെയ്തു.
അധികൃതർ നടത്തിയ ശ്രമത്തിനൊടുവിൽ സർക്കാരിൽ നിന്ന് 7.5 ലക്ഷം രൂപ അനുവദിച്ചു. മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ പൊതുസമൂഹത്തിൽ നിന്ന് 2.5 ലക്ഷം രൂപ കൂടി സംഭാവനയായി ലഭിച്ചു. പണം അക്കാഡമി അധികൃതർക്ക് കൈമാറി. പക്ഷേ, 18 വയസ് പൂർത്തിയായി മണികണ്ഠൻ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുവന്നശേഷവും സ്പെയിൻ യാത്ര നടന്നില്ല. സ്പെയിനിൽ പോകേണ്ടതിനാൽ പരിക്കൊഴിവാക്കാൻ മറ്റുള്ളവരോടൊപ്പം പരിശീലനത്തിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വിലക്ക് വന്നതോടെ ശാരീരികക്ഷമതയിലും മണികണ്ഠൻ പിന്നാക്കം പോയി.
സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ തുക മടക്കിനൽകാമെന്ന് ഇടനിലക്കാർ വഴി അക്കാഡമി അറിയിച്ചു. ഇപ്പോൾ തീരദേശ പൊലീസ് എ.എസ്.ഐ ഡി. ശ്രീകുമാറിന്റെ മദർഹുഡ് ചാരിറ്റി മിഷന്റെ സംരക്ഷണയിലാണ് മണികണ്ഠൻ. പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ മണികണ്ഠന് സ്പോർട്സ് കൗൺസിലിന്റെ അക്കാഡമിയിൽ പ്രവേശനം ലഭിച്ചാൽ തുടർ പരിശീലനത്തിന് അവസരമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |