കൊച്ചി: കേരളത്തിലെ നോക്കുകൂലി എന്ന സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ട്രേഡ് യൂണിയൻ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഇതിനാൽ സംസ്ഥാനത്തേക്ക് വരാൻ നിക്ഷേപകർ ഭയപ്പെടുന്നതായും ഹൈക്കോടതി പരാമർശിച്ചു. കൊല്ലം സ്വദേശിയായ ഡി കെ സുന്ദരേശൻ നോക്കുകൂലിക്കെതിരായി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
കൊല്ലത്ത് ഒരു ഹോട്ടൽ നിർമാണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകൾ ഹർജിക്കാരനെ ഭീഷണിപ്പെടുത്തുകയും സിമന്റ് അടക്കമുള്ള സാധനങ്ങൾ ഇറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഹൈക്കോടതിയിൽ ഹർജിയുമായി ഡി കെ സുന്ദരേശൻ എത്തുന്നത്.
നോക്കുകൂലി സമ്പ്രദായം കേരളത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും ഉത്തരവിട്ടു. തൊഴിൽ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും തൊഴിലുടമ തൊഴിൽ നിരസിച്ചാൽ ചുമട്ടു തൊഴിലാളി ബോർഡിനെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |