കോട്ടയം : അപ്പർകുട്ടനാട്ടിൽ വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെ അവസരം മുതലെടുക്കാൻ കൊയ്ത്ത് യന്ത്രമാഫിയ സജീവം. സർക്കാർ സംവിധാനത്തിൽ ലഭ്യമായ യന്ത്രത്തിന്റെ മൂന്നിരട്ടിയോളം ആവശ്യമാണെന്നിരിക്കെ കർഷകരെ പിഴിയാനുള്ള തന്ത്രങ്ങൾ മെനയുകയാണ് സംഘം. 11 ന് തുടങ്ങി ഡിസംബർ 31ന് വിളവെടുപ്പ് അവസാനിപ്പിക്കും വിധം കൊയ്ത്ത് നടത്താനാണ് തീരുമാനം. തുടക്കത്തിൽ എട്ടു കൊയ്ത്തുമെതി യന്ത്രങ്ങളാണ് ആവശ്യം. കൊയ്ത്ത് വ്യാപകമാകുന്നതോടെ ദിവസം 60 യന്ത്രങ്ങൾ വേണ്ടിവരും. കൃഷി എൻജിനിയറിംഗ് വിഭാഗത്തിന്റെ ഏഴും, കെയ്‌കോയുടെ ആറും, സ്മാം പദ്ധതി പ്രകാരമുള്ള ഏഴും ഉൾപ്പെടെ സർക്കാർ മേഖലയിൽ 20 യന്ത്രങ്ങളാണ് ലഭ്യം. ബാക്കി യന്ത്രങ്ങൾ സ്വകാര്യ മേഖലയിൽ നിന്ന് വാടകയ്ക്ക് എടുക്കേണ്ടിവരും. രണ്ടായിരത്തിന് മുകളിലേയ്ക്ക് മണിക്കൂറിന് വാടക ഉയർത്താൻ നീക്കം നടക്കുമ്പോൾ 2000 ന് മുകളിൽ വാടക കൂടരുതെന്ന ആവശ്യമാണ് കർഷകർ മുന്നോട്ടു വയ്ക്കുന്നത്. കൊയ്ത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ മുൻകൂട്ടി പരിഹരിക്കുന്നതിന് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർക്കും കൃഷി ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.
സ്പീഡിലും കള്ളക്കളി
സർക്കാർ യന്ത്രങ്ങൾ മണിക്കൂറിന് പരമാവധി 1850 രൂപ വരെ ഈടാക്കുമ്പോൾ സ്വകാര്യ യന്ത്രങ്ങൾ നൽകിയിരിക്കുന്ന ക്വട്ടേഷൻ മണിക്കൂറിന് 2250 വരെയാണ്. ഇതിന് പുറമേയാണ് മറ്റു കള്ളക്കളി. ഒരു മണിക്കൂർ കൊണ്ട് ഒരുഏക്കർ കൊയ്യുമ്പോൾ സ്വകാര്യ മേഖലയിൽ നിന്നുള്ള യന്ത്രങ്ങൾ രണ്ടര മണിക്കൂർ വരെയെടുക്കുന്നു.
ജില്ലയിൽ കൊയ്യുന്നത് 4653.13 ഹെക്ടർ
ആർപ്പൂക്കര : 908.75 ഹെക്ടർ
അയ്മനം : 813.166
കുമരകം : 428.4
നീണ്ടൂർ : 99.2
തിരുവാർപ്പ് : 84
വെച്ചൂർ : 1314.55
തലയാഴം : 579.13
കല്ലറ : 425.93
'' കൊയ്ത്തുമെതി യന്ത്രങ്ങളുടെ വാടക നിരക്ക് ഏകീകൃതമായി നിശ്ചയിക്കാൻ സ്വകാര്യമേഖലയിലെ ഉടമകളുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും യോഗം 11 ന് കളക്‌ടറേറ്റിൽ ചേരും. സംഭരണത്തിനുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിട്ടുണ്ട്
ഡോ.പി.കെ.ജയശ്രീ, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |