ലണ്ടൻ: അധികാരം ദുരുപയോഗം ചെയ്ത് ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുൻ ഭാര്യയുടെ ഫോൺ ഇസ്രയേൽ ചാരസോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ചോർത്തിയിരുന്നതായി ബ്രിട്ടീഷ് കോടതി.
മുൻ ഭാര്യ പ്രിൻസസ് ഹയ ബിന്ദ് അൽ ഹുസൈന്റെയും അവരുടെ അഭിഭാഷകരുടേയും ഫോൺ ചോർത്താൻ ദുബായ് ഭരണാധികാരി ഉത്തരവിട്ടിരുന്നതായി കോടതി കണ്ടെത്തി. ജോർദാൻ രാജാവ് അബ്ദുള്ളയുടെ അർദ്ധ സഹോദരി കൂടിയാണ് ഹയ.
മെയ് അഞ്ചിന് നടത്തിയ വിധി പ്രസ്താവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇരുവരുടേയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച കേസ് ബ്രിട്ടനിലെ കോടതിയിൽ നടന്നു കൊണ്ടിരിക്കേയാണ് ഫോൺ ചോർത്തിയതെന്നാണ് വിവരം.
ലണ്ടനിൽ ഹയ താമസിച്ചിരുന്ന കൊട്ടാരത്തോട് ചേർന്ന് ഷേഖിന്റെ അനുയായികൾ വീട് വാങ്ങാന്‍ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി. ഇത് ഹയയ്ക്ക് താൻ വേട്ടയാടപ്പെടുന്നതായും സുരക്ഷിതയല്ലെന്നും തോന്നാൻ കാരണമായെന്നും കോടതി പറഞ്ഞു.
ചോർത്തൽ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ദുബായുമായുള്ള കരാർ പെഗസസ് വികസിപ്പിച്ച എൻ.എസ്.ഒ റദ്ദാക്കിയിരുന്നു. അതേസമയം, ബ്രിട്ടനും ദുബായും തമ്മിലുള്ള കരാറുകളേയും ബന്ധങ്ങളേയും ഫോൺ ചോർത്തൽ വാർത്ത ബാധിച്ചിരുന്നില്ല. ബ്രിട്ടനുമായി ഏറ്റവും അടുപ്പമുള്ള രാജ്യമാണ് യു.എ.ഇ.
@ കഴിഞ്ഞ വർഷം വിവരം ലഭിച്ചു
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ചോർത്തലിനെക്കുറിച്ച് കോടതിയ്ക്ക് വിവരം ലഭിച്ചിരുന്നു.
ഗാർഡിയൻ പത്രമായിരുന്നു അന്ന് വിവരം പുറത്ത് വിട്ടത്.
രണ്ട് കുട്ടികളുമായി 47കാരിയായ ഹയ 2019 ഏപ്രിലിലായിരുന്നു ബ്രിട്ടനിലെത്തിയത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഹയ വെളിപ്പെടുത്തിയിരുന്നു.
ഹയയുടെ അഭിഭാഷകയായ ഫ്യോണ ഷാക്ക്ൾടണും ഫോൺ ചോർത്തലിന് ഇരയായിട്ടുണ്ട്. ചാൾസ് രാജകുമാരന്റേയും ഡയാനയുടേയും വിവാഹമോചനക്കേസിൽ ചാൾസിന്റെ അഭിഭാഷകയായിരുന്നു അവർ.
വിശ്വാസത്തെ ദുരുപയോഗം ചെയ്തു എന്നാണ് ഈ കണ്ടെത്തലുകൾ പറയുന്നത്. ഒരു പരിധിവരെ ഇത് അധികാരത്തിന്റെ ദുർവിനിയോഗം കൂടിയാണ്
ജഡ്ജി ആൻഡ്രൂ മക്ഫാർലേയ്ൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |