# കർഷകരുടെ നെഞ്ചിടിപ്പ് കൂടി
ആലപ്പുഴ: അപ്രതീക്ഷിത മഴയിൽ കുട്ടനാടൻ പാടശേഖരങ്ങളിലെ കതിർ തൂങ്ങിയ നെൽച്ചെടികൾ നിലംപൊത്തുന്നു. രണ്ടാം കൃഷിയിറക്കിയ പാടങ്ങളിലാണ് വിളവെടുപ്പ് തടസപ്പെട്ടേക്കുമോയെന്ന ആശങ്ക കനക്കുന്നത്. ഒരാഴ്ചയിലധികം ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത്തവണ മിക്ക പാടങ്ങളിലും നല്ല വിളവാണ് ലഭിച്ചിരിക്കുന്നത്. മഴ തുടർന്നാൽ നെൽക്കതിർ വീണ് നശിക്കും. 8354.7ഹെക്ടർ പാടത്താണ് രണ്ടാം കൃഷി ഇറക്കിയത്. തകഴിയിലെ ചൂരവടിയിലും എടത്വായിലെ വടകര പാടശേഖരത്തും വിളവെടുപ്പ് ആരംഭിച്ചു. മഴയിൽ നെല്ല് നിലംപൊത്തിയതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ പാടത്ത് ഇറക്കാനും ബുദ്ധിമുട്ടുന്നുണ്ട്. ഏക്കറിൽ ഒന്നര മണിക്കൂർ കൊണ്ട് വിളവെടുത്തിരുന്നിടത്ത് ഇപ്പോൾ നാലുമണിക്കൂറിലധികം വേണ്ടിവരുന്നു. ഇതും കർഷകർക്ക് തിരിച്ചടിയായി. മണിക്കൂറിന് 2,200 രൂപയാണ് യന്ത്രവാടക. ഒക്ടോബർ 20ന് ശേഷമേ കൂടുതൽ പാടങ്ങളിൽ വിളെവെടുപ്പ് ആരംഭിക്കൂ. ജനുവരിയോടെയേ രണ്ടാം കൃഷി വിളവെടുപ്പ് പൂർണമാകൂ.
നെല്ല് സംഭരിക്കാൻ സിവിൽ സപ്ളൈസ്
വിളവെടുപ്പ് പൂർത്തിയാകുന്ന പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ സിവിൽ സപ്ളൈസ് കോർപ്പറേഷൻ മില്ലുകളെ ചുമതലപ്പെടുത്തി. എടത്വായിലും തകഴിയിലും സംഭരണം ആരംഭിച്ചു. 45 മില്ലുകളെയാണ് സംഭരണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നെല്ലിലെ ഈർപ്പത്തിന്റെയും പതിരിന്റെയും അളവ് കഴിഞ്ഞ ദിവസം പാഡി ഓഫീസറെത്തി പരിശോധിച്ചു.
കൈകാര്യ ചെലവ്
മില്ലുടമകളായിരുന്നു നേരത്തെ നെല്ല് സംഭരിക്കുന്നതിനുള്ള കൈകാര്യ ചെലവ് നൽകിയിരുന്നത്. ഇത്തവണയിത് സിവിൽ സപ്ളൈസ് കോർപ്പറേഷൻ നൽകും. എന്നാൽ സംഭരണ സമയത്ത് ക്വിന്റലിന് 12രൂപ നിരക്കിൽ കർഷകർ തൊഴിലാളിക്ക് നൽകണം. നെല്ലിന്റെ വില നൽകുന്നതിനൊപ്പം കർഷകരുടെ അക്കൗണ്ടിൽ കൈകാര്യ ചെലവും നൽകാനാണ് തീരുമാനം.
ആകെ കൃഷിഭൂമി: 30,000 ഹെക്ടർ
വിളവിറക്കിയത്: 8354.7
വിളവെടുപ്പ് ആരംഭിച്ചത്: 152
കൊയ്ത്ത് യന്ത്രങ്ങൾ: 45 എണ്ണം
വാടക മണിക്കൂറിൽ: 2,200രൂപ
വേലിയേറ്റവും മടവീഴ്ചാ ഭീഷണിയും
1. മഴ തുടരുന്നതിനാൽ കിഴക്കൻ വെള്ളത്തിന്റെ വരവും വേലിയേറ്റവും ശക്തിപ്പെട്ടു
2. വിളവെടുപ്പ് പ്രായമായ പാടങ്ങൾ മടവീഴ്ചാ ഭീഷണിയിൽ
3. പുറം ബണ്ട് ശക്തമല്ലാത്തിടങ്ങളിലാണ് ആശങ്ക
4. വേലിയേറ്റത്തിൽ പുറം ബണ്ടുകൾ കവിഞ്ഞ് വെള്ളം കയറുന്നു
5. മങ്കൊമ്പിൽ ഇടറോഡുകളിലും വീടുകളിലും വെള്ളം കയറി
6. തോട്ടപ്പള്ളി, തണ്ണീർമുക്കം ഷട്ടറുകളുടെ പ്രവർത്തനം കാര്യക്ഷമമല്ല
"
വിളവെടുപ്പ് തടസമില്ലാതെ പൂർത്തീകരിക്കാൻ കൊയ്ത്ത് യന്ത്രങ്ങൾ പാടശേഖരങ്ങളിൽ എത്തിച്ചു. മഴയിൽ നെല്ല് നിലംപൊത്തിയത് വിളവെടുപ്പിന് താമസമായി. ജനുവരിയിൽ വിളെവെടുപ്പ് പൂർത്തീകരിക്കും.
സ്മിതാ ബാലൻ, അസി. ഡയറക്ടർ,
നെല്ല് ഗവേഷണകേന്ദ്രം, മങ്കൊമ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |