തിരുവനന്തപുരം : ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ മലയാളി വിദ്യാർത്ഥികൾ പ്രവേശനം നേടുന്നത് മാർക്ക് ജിഹാദെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. മലയാളി വിദ്യാർത്ഥികൾക്കെതിരെയുള്ള സംഘടിത നീക്കമായി മാത്രമേ മാർക്ക് ജിഹാദ് ആരോപണത്തെ കാണാനാവൂ എന്ന് വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികളെ ചെറിയ കാരണങ്ങൾ പറഞ്ഞ് പ്രവേശനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. കൊവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് മാർക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ. 'മെറിറ്റേതര'കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ നിന്നുമുള്ള കുട്ടികൾ ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ പ്രവേശനം നേടുന്നത് മാർക്ക് ജിഹാദെന്ന് കിരോരി മാൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ രാകേഷ് കുമാർ പാണ്ഡേ ആരോപിച്ചിരുന്നു . മതം പ്രചരിപ്പിക്കാൻ സ്നേഹത്തെ ഉപയോഗിക്കുന്നത് ലവ് ജിഹാദ് ആണെങ്കിൽ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കാൻ മാർക്ക് വാരിക്കോരി നൽകുന്നത് മാർക്ക് ജിഹാദ് ആണെന്ന് അദ്ധ്യാപകൻ ട്വിറ്ററിൽ കുറിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക ഫണ്ട് ലഭിക്കുന്നുണ്ടെന്നും അദ്ധ്യാപകൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |