കൊച്ചി: സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾക്കിടയിലും അനിശ്ചിതത്വങ്ങളും ആശങ്കകളും ബാക്കി നിൽക്കുന്നു. കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് ഉറപ്പാക്കാനും റോഡ് നികുതി കുടിശിക തീർക്കാനുമൊക്കെ വൻതുക വേണ്ടിവരുന്നത് സ്വകാര്യ സ്കൂളുകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.
വാഹന സൗകര്യം ഒരുക്കുന്നത് മുതൽ പഠന ക്രമീകരണങ്ങളിൽ വരെ ആശയക്കുഴപ്പം തുടരുകയാണ്. ഒരു ബഞ്ചിൽ ഒരു കുട്ടിയെ മാത്രം ഇരുത്തി പഠിപ്പിക്കുന്നതിന് പോലും സൗകര്യമില്ലാത്ത സ്കൂളുകളും ജില്ലയിലുണ്ട്.
രക്ഷിതാക്കൾ രണ്ടു തട്ടിൽ
ക്ലാസുകൾ ആരംഭിക്കുന്നതിനെതിരാണ് ഒരു വിഭാഗം രക്ഷിതാക്കൾ. ജോലിയുള്ളവർക്ക് സ്‌കൂൾ തുറക്കുന്നത് ആശ്വാസമാണ്. സ്‌കൂൾ അധികൃതരുടെയും പി.ടി.എയുടെയും യോഗങ്ങളിൽ രക്ഷിതാക്കൾ ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്.
ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ നടത്താനാണ് സി.ബി.എസ്.ഇ സ്‌കൂളുകളുടെ തീരുമാനം. രക്ഷിതാക്കളിൽ കൂടുതൽ പേരും ഓൺലൈൻ ക്ലാസുകൾ മതിയെന്ന തീരുമാനത്തിലാണ്. പ്രൈമറി ക്ളാസുകളിലെ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ മിക്കവാറും രക്ഷിതാക്കൾ തയ്യാറല്ല. ഇവരെ കൈകാര്യം ചെയ്യുന്നതിൽ അദ്ധ്യാപകരിലും ആശങ്കയുണ്ട്.
കടമ്പകൾ ഏറെ
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുമോ എന്ന ആശങ്ക
വാഹനങ്ങളിൽ എണ്ണം നിജപ്പെടുത്തിയത് അമിത ചാർജ്ജ് ഈടാക്കൻ വഴിയൊരുക്കും
സ്കൂൾ ബസുകൾ റോഡിലിറക്കണമെങ്കിൽ കുറഞ്ഞത് ഒന്നിന് ഒന്നര ലക്ഷമെങ്കിലും വേണ്ടിവരും.
കുറച്ചു കുട്ടികളുമായുള്ള യാത്ര ബസുകൾക്ക് നഷ്ടം വരുത്തും
ഡെ കെയറുകൾ തുറക്കാത്തത് ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് പ്രതിസന്ധി
രോഗബാധ റിപ്പോർട്ട് ചെയ്താൽ എങ്ങിനെ നേരിടമെന്ന ആശങ്ക
സ്‌കൂൾ തുറക്കുന്നതിൽ സന്തോഷം മാത്രമേയുള്ളൂ. സുഹൃത്തുക്കളെ കാണുന്നതിലുപരി പാഠഭാഗങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കും. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ എന്താണ് പഠിക്കുന്നത് എന്നുപോലും അറിയില്ലായിരുന്നു. ഹൈസ്‌കൂളിൽ നിന്നും ഹയർ സെക്കൻഡറി തലത്തിൽ എത്തുമ്പോൾ പഠനത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. അത് മനസിലാകണമെങ്കിൽ ഓഫ് ലൈൻ ക്ലാസുകൾ തന്നെ വേണം.
വി. സൗന്ദര്യലക്ഷ്മി,പ്ലസ് ടു വിദ്യാർത്ഥിനി,
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, എറണാകുളം
നല്ലത് ഓഫ്‌ലൈൻ ക്ലാസ്
കുട്ടികൾ സ്‌കൂളുകളിൽ പോയി പഠിക്കുന്നതു തന്നെയാണ് അവരുടെ ഭാവിക്ക് നല്ലത്. ഹയർ സെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥികൾ ആകുമ്പോൾ അവരുടെ തുടർ പഠനസാദ്ധ്യതകൾ തിരഞ്ഞെടുക്കേണ്ട സമയമാണ്. അതിന് അദ്ധ്യാപകരുടെ ഇടപെടൽ ആവശ്യമാണ്. കുട്ടികൾ മറ്റു കുട്ടികളുമായും അദ്ധ്യാപകരുമായും ഇടപെടുന്നത് മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യും. കൊവിഡ് അനുകൂലമല്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ ശക്തമാക്കിയാൽ മതി.
മഞ്ജു കെ.ബി.,പ്ലസ് ടു വിദ്യാർത്ഥിയുടെ അമ്മ,അടുവാശേരി, ആലുവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |