തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.16ശതമാനം പേർക്ക് (2,48,81,688) ആദ്യ ഡോസും, 43.14ശതമാനം പേർക്ക് (1,15,23,278) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,64,04,946 ഡോസ് വാക്‌സിനാണ് നൽകിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
കൊവിഡ് ബാധിച്ച 10 ലക്ഷത്തോളം പേർക്ക് 3 മാസം കഴിഞ്ഞ് വാക്‌സിനെടുത്താൽ മതി. അതിനാൽ ഇനി എട്ട് ലക്ഷത്തോളം പേരാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. 45 വയസിൽ കൂടുതൽ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസും 61ശതമാനം പേർക്ക് രണ്ടാം ഡോസും നും നൽകി. 100 ശതമാനം ആരോഗ്യ പ്രവർത്തകരും കൊവിഡ് മുന്നണിപ്പോരാളികളും ആദ്യ ഡോസ് വാക്‌സിനെടുത്തു. ആരോഗ്യപ്രവർത്തകരിൽ 88 ശതമാനം പേരും മുന്നണി പോരാളികളിൽ 90 ശതമാനം പേരും രണ്ടാം ഡോസെടുത്തിട്ടുണ്ട്. 18നും 44നും ഇടയ്ക്ക് പ്രായമുള്ളവരിൽ 80ശതമാനം പേർ ആദ്യ ഡോസും 18ശതമാനം പേർ രണ്ടാം ഡോസുമെടുത്തു . സ്ത്രീകൾ 1,88,71,205 ഡോസും, പുരുഷൻമാർ 1,75,24,970 ഡോസുമാണെടുത്തത്.
അഞ്ചു ലക്ഷം ഡോസ് എത്തി
സംസ്ഥാനത്തിന് അഞ്ചു ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായി. തിരുവനന്തപുരം -1,69,300, എറണാകുളം- 1,96,830, കോഴിക്കോട്- 1,33,870 എന്നിങ്ങനെ ഡോസാണ് ലഭ്യമായത്. മറ്റ് ജില്ലകൾക്കും ഇത് നൽകും.
12,288 രോഗികൾ, 12.37% ടി.പി.ആർ
സംസ്ഥാനത്ത് ഇന്നലെ 12,288 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. 12.37ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 141മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11,674 പേർ സമ്പർക്കരോഗികളാണ്.
494 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 51പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 69 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 15,808 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |