പത്തനംതിട്ട : കൊവിഡ് സാഹചര്യത്തിൽ അടുത്ത മാസം അദ്ധ്യയനം ആരംഭിക്കുമ്പോൾ ജില്ലയിലെ 73 സർക്കാർ ലോവർ പ്രൈമറി സ്കൂളുകളിൽ പ്രഥമാദ്ധ്യാപകരില്ല. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ മാർഗരേഖ ഇറക്കിയ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രഥമാദ്ധ്യാപകരില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്.
2012ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രഥമാദ്ധ്യാപക തസ്തികയിലേക്ക് വകുപ്പ് തല ടെസ്റ്റ് എഴുതിയ അദ്ധ്യാപകർക്ക് നിയമനം നൽകണമെന്നാണ്. ഹൈസ്കൂളുകളിൽ ഇത് നടപ്പാക്കുകയും ചെയ്തു. എന്നാൽ, ലോവർ പ്രൈമറി സ്കൂളുകളിൽ ടെസ്റ്റുകൾ നടന്നെങ്കിലും നിയമനം നടന്നില്ല. പകരം സീനിയോറിറ്റി അടിസ്ഥാനമാക്കി ഏതെങ്കിലും അദ്ധ്യാപകർക്ക് പ്രഥമ അദ്ധ്യാപകരുടെ ചാർജ് നൽകുകയാണ് ചെയ്യുന്നത്. ഒരാൾക്ക് ചാർജ് നൽകിയാൽ മൂന്ന് മാസമാണ് കാലാവധി. ഇത്തരത്തിൽ ചാർജ് നീട്ടി നൽകിക്കൊണ്ടിരിക്കുകയാണ് സർക്കാർ. ഇവർക്ക് പ്രഥമാദ്ധ്യപകരുടെ തസ്തിക നൽകാറില്ല. ചാർജ് അലവൻസ് നൽകും.
ലോവർ പ്രൈമറി സ്കൂളുകളിൽ കഴിഞ്ഞ വർഷം 32 അദ്ധ്യാപകരുടെ ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇൗ വർഷം അത് 73 ആയി ഉയരുകയും ചെയ്തു. ലോവർ പ്രൈമറി വിഭാഗത്തിൽ നൂറിലേറെ അദ്ധ്യാപകർ പ്രഥമാദ്ധ്യാപക തസ്തികയിലേക്ക് നിയമനം കാത്തിരിക്കുകയാണ്.
''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊട്ടിഘോഷിക്കുമ്പോഴും നാഥനില്ലാക്കളരികളായി പ്രൈമറി സ്കൂളുകൾ മാറിയത് സർക്കാർ ഗൗരവമായി എടുക്കാത്തത് കടുത്ത അവഗണനയാണ്.
ഫിലിപ്പ് ജോർജ്,
കെ.പി.എസ്.ടി.എ സംസ്ഥാന എക്സി.അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |