കർമ്മപദ്ധതി രൂപീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി അംഗീകരിച്ചു
ശൂന്യവേളയിൽ നടന്നത് ആരോഗ്യകരമായ ചർച്ച
തിരുവനന്തപുരം: വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നടത്തുന്ന ആക്രമണത്തിന് വെടിവയ്പ് പരിഹാരമല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ആക്രമണങ്ങളുടെ പേരിൽ അനിയന്ത്രിതമായി വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള അനുമതിയാണ് പലരും തേടുന്നത്. അത് നൽകാനാവില്ല. കഴിഞ്ഞ ഒന്നരമാസത്തിനകം 504 കാട്ടുപന്നികളെയാണ് വെടിവച്ചത്. വന്യമൃഗസംരക്ഷണത്തിനുള്ള മന്ത്രി കൂടിയാണ് താനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സണ്ണി ജോസഫിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വന്യജീവികളുടെ ആക്രമണം തടയുന്നതിനായി സമഗ്ര കർമ്മപദ്ധതി രൂപീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിർദ്ദേശം മന്ത്രി അംഗീകരിച്ചതിനെത്തുടർന്ന് ഇറങ്ങിപ്പോക്ക് ഒഴിവാക്കി പ്രതിപക്ഷം സർക്കാരിനോട് സഹകരിച്ചു.
ഓരോ പ്രദേശത്തിന്റെയും സവിശേഷത പരിശോധിച്ച് സമഗ്ര കർമ്മപദ്ധതിക്ക് ആസൂത്രണബോർഡ് ഒരു സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. അതുകൂടി പരിഗണിച്ച് ശാശ്വതപരിഹാരമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്. 17 കേന്ദ്രങ്ങളിൽ ഡ്രോൺ മുഖേന നിരീക്ഷിച്ച് വേണ്ട മുന്നറിയിപ്പ് നൽകും. തദ്ദേശസ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തി പദ്ധതികൾക്കു രൂപം നൽകും.
വന്യജീവികളെ സംരക്ഷിക്കുക തന്നെ വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അഭിപ്രായപ്പെട്ടു. വനത്തിന്റെ വിസ്തൃതി കുറയുകയും വന്യജീവികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമഗ്രമായ പദ്ധതിയുണ്ടാക്കണം. ഒരു സി.സി.എഫിന്റെ നേതൃത്വത്തിൽ വനംവകുപ്പിൽ പ്രത്യേക വിഭാഗം രൂപീകരിക്കണം. വനാതിർത്തികളിൽ താമസിക്കുന്നവർക്ക് പ്രത്യേക ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണം. സന്തുലിതമായ സഹജീവനമാണ് ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള സഹായം കണ്ടെത്തുന്നതിന് വാഹനാപകടത്തിനുള്ള നഷ്ടപരിഹാരമാതൃകയിലാക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ആശ്രിതർക്ക് ജോലിയും പരിക്കേൽക്കുന്നവർക്കുള്ള സഹായവും കൃഷിനഷ്ടപരിഹാരവും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |