SignIn
Kerala Kaumudi Online
Friday, 29 March 2024 3.14 PM IST

മോൻസണിന്റെ വീട്ടിലുള്ളത് രേഖയില്ലാത്ത കാറുകൾ

monson

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിലുള്ള ആഡംബര കാറുകളിൽ പലതും രേഖകളില്ലാത്തവയാണെന്ന് മോട്ടോർ വാഹന വകുപ്പ് തിരിച്ചറിഞ്ഞു.

പഴയ കാറുകൾ രൂപമാറ്റം വരുത്തി ആഡംബര ബ്രാൻഡ് പേരുകൾ പതിപ്പിച്ചതായും ആർ.ടി.ഒയ്ക്ക് ജോയിന്റ് ആർ.ടി.ഒ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മോൻസണിന്റെ കലൂരിലെ വീട്ടിലെ എട്ടു കാറുകളാണ് പരിശോധിച്ചത്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ഡോഡ്‌ജ് ഗ്രാൻഡ് മോൻസണിന്റെ പേരിലാണെങ്കിലും വിലാസം വ്യക്തമല്ല. നികുതി കാലാവധി ഉൾപ്പെടെ അവസാനിച്ച കാറാണിത്. മുംബയിലെ പ്രശസ്ത ഡിസൈനർ ദിലീപ് ഛബ്രിയ രൂപമാറ്റം വരുത്തിയ ഫെറാറി മുദ്ര പതിപ്പിച്ച വാഹനത്തിനും അനുമതിയില്ല.

ലക്സസ്, റേഞ്ച് റോവർ, ടൊയോട്ട എസ്റ്റിം കാറുകളുടെ രേഖകൾ പരിവാഹൻ വെബ്സൈറ്റിലില്ല. പോർഷെ മുദ്ര പതിപ്പിച്ച കാർ മിറ്റ്സുബിഷി മിഡിയ മോഡലാണ്.

തമിഴ്നാട് രജിസ്ട്രേഷനുള്ള മെഴ്സിഡസ് ബെൻസ് കാറിൽ പോർഷെയുടെ മുദ്ര‌യും വ്യത്യസ്തമായ നിറവുമാണുള്ളത്. താക്കോൽ ലഭിക്കാത്തതിനാൽ ഇത് വിശദമായി പരിശോധിക്കാൻ കഴിഞ്ഞില്ല.

കാറുകളുടെ ഷാസി, എൻജിൻ നമ്പരുകൾ എന്നിവ ഒത്തുനോക്കിയാലേ ആധികാരികത ഉറപ്പാക്കാൻ കഴിയൂ. ഓടിക്കാൻ കഴിയാത്ത മോശം അവസ്ഥയിലാണ് വാഹനങ്ങളെന്നും റിപ്പോർട്ടിലുണ്ട്.

രണ്ട് ആനക്കൊമ്പ് പരിശോധനയ്ക്ക്

മോൻസണിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആനക്കൊമ്പുകളിൽ രണ്ടെണ്ണം യഥാർത്ഥമാണോ എന്നറിയാൻ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് വനം വകുപ്പ് കൈമാറി. യഥാർത്ഥ കൊമ്പിന്റെ വലിപ്പവും ഭാരവുമുള്ളവയാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ക്ളോക്കിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന രണ്ടു കൊമ്പുകൾ വ്യാജമാണ്. ഇവ തടിയിൽ നിർമ്മിച്ചതാണെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു.

മോൻസൺ 20 വരെ റിമാൻഡിൽ

വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റ് പാട്ടത്തിനു നൽകാമെന്നു പറഞ്ഞ് പണം തട്ടിയ കേസിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കിയ മോൻസൺ മാവുങ്കലിനെ ഒക്ടോബർ 20 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മോൻസണിനെ ക്രൈംബ്രാഞ്ച് എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഹാജരാക്കിയത്. മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് ഇപ്പോൾ തന്റെ കൈവശമാണെന്ന് പറഞ്ഞ് മോൻസൺ പണം തട്ടിയെന്നാരോപിച്ച് പാല സ്വദേശി രാജീവ് നൽകിയ കേസിലാണ് ഇയാളെ ക്രൈംബ്രാഞ്ച് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വാങ്ങിയത്. അതേസമയം പുരാവസ്തുക്കൾ വിറ്റ വകയിൽ വിദേശത്തു നിന്ന് തനിക്ക് ലഭിച്ച വൻതുക ലഭിച്ചെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ ജാമ്യം തേടി മോൻസൺ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. അഡി. സി.ജെ.എം കോടതി ഇന്ന് ഈ ഹർജിയിൽ വിധി പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONSON CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.