SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.38 PM IST

കുതിരാൻ: യന്ത്രങ്ങൾ തിരികെ വേണമെന്ന പരാതി, രണ്ടാം ടണലിൻ്റെ പണി മുടങ്ങുമോ?

kuthiran
കുതിരാൻ ടണൽ നിർമ്മാണം

തൃശൂർ: കുതിരാനിലെ രണ്ടാം ടണൽ തുറന്നുകൊടുക്കാൻ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടെ യന്ത്രങ്ങൾ തിരികെ ആവശ്യപ്പെട്ട് ഉപകരാർ കമ്പനി പൊലീസിനെ സമീപിച്ചതോടെ, പണി മുടങ്ങുമോയെന്ന ആശങ്കയും ശക്തമായി.

ടണൽ നിർമിച്ച പ്രഗതി എൻജിനിയറിംഗ് ആൻഡ് റെയിൽ പ്രൊജക്ട് കമ്പനിയാണ് കോൺക്രീറ്റിംഗ് യന്ത്രവും മണ്ണുമാന്തിയും ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളും ആവശ്യപ്പെട്ട് പരാതി നൽകിയത്. യന്ത്രങ്ങൾ തിരികെ കൊടുക്കേണ്ടി വന്നാൽ പണി എങ്ങനെ തുടരുമെന്ന ചോദ്യമാണ് ഉയരുന്നത്. പ്രഗതിയാണ് ഉപകരാർ എടുത്ത് കുതിരാനിൽ മല തുരന്ന് ടണൽ നിർമ്മിച്ചത്. അവസാനസമയത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ കമ്പനിയെ ഒഴിവാക്കുകയായിരുന്നു.

പ്രഗതിയിലെ തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് ശമ്പളം നൽകിയിട്ടുണ്ടെന്നും കരാർ വ്യവസ്ഥ പ്രകാരമാണ് യന്ത്രസാമഗ്രികൾ ഉപയോഗിക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് പണികൾ തടസപ്പെടുത്താനാണ് ശ്രമമെന്നും കെ.എം.സി പറയുന്നു.

രണ്ടാം ടണൽ അടുത്ത വർഷം ഏപ്രിൽ മാസത്തോടെ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചത്. കോൺക്രീറ്റ് ലൈനിംഗ് പ്രവൃത്തി നവംബർ 15ന് പൂർത്തിയാവും. അതിന് സമാന്തരമായി റോഡ് കോൺക്രീറ്റിംഗ്, സുരക്ഷാ സംവിധാനങ്ങളൊരുക്കൽ, ബോക്‌സ് കൾവർട്ട് നിർമാണം തുടങ്ങിയ പ്രവൃത്തികളും നടക്കും. നിലവിൽ 22ഓളം പേരാണ് നിർമാണ പ്രവൃത്തികളിലുളളത്. തൊഴിലാളികളുടെ എണ്ണം നാലിരട്ടിയാക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു.

കോൺക്രീറ്റ് പൊളിഞ്ഞു

കഴിഞ്ഞ ദിവസം കുതിരാൻ ടണലിലേക്കുള്ള പാലത്തിലെ കോൺക്രീറ്റ് ഇളകിയതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പീച്ചി റിസർവോയറിന് മുകളിൽ നിർമ്മിച്ചിട്ടുള്ള പാലത്തിലാണ് പലയിടത്തും കോൺക്രീറ്റ് ഇളകി ഇരുമ്പുകമ്പികൾ പുറത്തുവന്നത്. ടണൽ തുറന്ന് 50 ദിവസം തികയും മുമ്പ് പ്രവേശനപാലത്തിന്റെ ജോയിന്റിൽ കോൺക്രീറ്റ് പൊളിഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിർമ്മാണക്കമ്പനി മണ്ണുത്തിയിലും വടക്കഞ്ചേരിയിലും നിർമ്മിച്ച മേൽപ്പാലങ്ങൾക്കും അപാകതകളുണ്ടായിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ടിനും ഇടയാക്കിയിരുന്നു.


പരാതി ഇങ്ങനെ:

ഇടതുടണലിന്റെ 95 ശതമാനവും വലതുടണലിന്റെ 70 ശതമാനവും പൂർത്തിയായപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞു മാറ്റിയെന്നും ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി 36 കോടി രൂപയോളം നൽകാനുണ്ടെന്നുമാണ് പീച്ചി പൊലീസിൽ നൽകിയ പരാതിയിൽ ഉപകരാർ ഏറ്റെടുത്ത പ്രഗതിയുടെ അവകാശവാദം. പരാതിയിൽ പറയുന്ന ആരോപണങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പീച്ചി പൊലീസ് അറിയിച്ചു.

  • ഉപകരാർ നൽകിയത് : 2016ൽ
  • ഒന്നാം ടണൽ തുറന്നത്: കഴിഞ്ഞ ജൂലായ് 31ന്

ടണൽ നിർമ്മാണത്തിന് ഇപ്പോഴും തങ്ങളുടെ യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വാടക നൽകുന്നില്ല. പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും.

- വി. ശിവാനന്ദൻ, പി.ആർ.ഒ. പ്രഗതി ഗ്രൂപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.