ജീവിത വിജയത്തെക്കുറിച്ചു പറയുമ്പോൾ വിജയികളുടെ ജീവിതമാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ലോകപ്രശസ്തരായ ഈ മഹാന്മാർ ഏവരെയും ജീവിതോൽകർഷത്തിനായി പ്രചോദിപ്പിക്കുന്നവരാണ് എന്നതിൽ സംശയമില്ല.എന്നാൽ വിജയപാത എന്നത് പുഷ്പങ്ങൾ വിരിച്ചിട്ട മൃദുലപാതയാണെന്ന് അർത്ഥമില്ല. ഒരു പ്രത്യേക മേഖലയിൽ അത്യുന്നത വിജയം വരിച്ചിട്ടുള്ളവർ ജീവിതത്തിലെ മറ്റു ചില മേഖലകളിൽ വലിയ പരാജയം ആയേക്കാം. നാം അവരുടെ ജീവിതത്തിലെ ക്രിയാത്മകവും സർഗാത്മകവുമായ അംശങ്ങൾ മാത്രമാണ് ഉൾക്കൊള്ളേണ്ടത്.
പ്രതിഭാശാലികളായ പല എഴുത്തുകാരും മദ്യത്തിന് അടിമകൾ ആയിരുന്നുവെന്ന് നമുക്കറിയാം. അവരുടെ സർഗവ്യാപാരത്തിന് ആക്കം കൂട്ടുന്നു എന്ന് അവർ വിശ്വസിക്കുന്ന മദ്യാസക്തി നാം അനുകരിക്കുന്നതിൽ എന്തർത്ഥമാണുള്ളത്?അതുമാത്രമല്ല, ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ മഹാന്മാരിൽ പലരും ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ വൻപരാജയം ഏറ്റുവാങ്ങിയവരാണ്. പക്ഷേ അവരുടെ വിജയത്തിനു മാറ്റുകൂട്ടാൻ മാത്രമേ ആ പരാജയങ്ങൾ ഉപയോഗിച്ചിട്ടുള്ളൂ.
ഉദാഹരണത്തിന് ഐൻസ്റ്റീന്റെ കാര്യം തന്നെ എടുക്കാം. നാലുവയസുവരെ അദ്ദേഹത്തിന് സംസാരശേഷി ഇല്ലായിരുന്നു. പോളിടെക്നിക്കിൽ പ്രവേശനം നേടാനുള്ള പരീക്ഷയിലും അദ്ദേഹം പരാജയപ്പെട്ടു. ബിരുദമെടുത്തതിനുശേഷം ഒരു ഇൻഷുറൻസ് ഏജന്റായി ജോലി നോക്കിയെങ്കിലും അതിലും അദ്ദേഹത്തിന് വിജയിക്കാനായില്ല. അങ്ങനെ ജോലി രാജിവച്ചു. അദ്ദേഹത്തിന്റെ അച്ഛൻ മരിക്കുമ്പോൾ തന്റെ മകനെ ഓർത്ത് വലിയ ആശങ്കയുണ്ടായിരുന്നു. ജീവിതത്തിൽ ഒരു വൻപരാജയമായിരിക്കും തന്റെ മകൻ എന്നാണ് അദ്ദേഹം കരുതിയത്.
ലോക കോടീശ്വരനും കമ്പ്യൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയുമായ ബിൽഗേറ്റ്സ്് ആദ്യം തുടങ്ങിയ കമ്പനിയുടെ പേര് ട്രാഫ്-ഒ-ഡാറ്റ എന്നായിരുന്നു. ട്രാഫിക് വിവരങ്ങൾ ക്രോഡീകരിച്ച് അപഗ്രഥിക്കാൻ വേണ്ടി ഉണ്ടാക്കിയ ആ കമ്പനി പരാജയപ്പെട്ടു.
പതിനേഴാമത്തെ വയസിൽ ഉണ്ടായ ഈ പരാജയം ബിൽഗേറ്റ്സിന് പുതിയ വിജയങ്ങൾക്കുള്ള അടിസ്ഥാന സ്രോതസായി മാറുകയാണുണ്ടായത്. ഇതിലൊക്കെ പരാജയമായിരുന്നു ചാർലി ചാപ്ലിന്റെ പൂർവകാല ജീവിതം. കഠിന ദുഃഖങ്ങളുടെയും പ്രതിസന്ധികളുടെയും തീക്കടൽ കടന്നാണ് അദ്ദേഹം ലോകരാധ്യനായ അഭിനേതാവ് ആയത്. അദ്ദേഹത്തിന് രണ്ടു വയസുള്ളപ്പോഴാണ് അച്ഛൻ അമ്മയേയും ഈ കുഞ്ഞിനെയും ഉപേക്ഷിച്ചുപോയത്. കൊടിയ ദാരിദ്ര്യത്തിനിടയിൽ അമ്മ മാനസികരോഗിയായിത്തീരുകയും ചെയ്തു. ഇത്തരം നിരവധി പരാജയങ്ങളോടു പടവെട്ടിയാണ് ചാർലി ചാപ്ലിൻ ലോകത്തെ ചിരിപ്പിച്ച ഹാസ്യചക്രവർത്തിയായി മാറിയത്.
കെന്റക്കി ചിക്കന്റെ സ്ഥാപകനായ കേണൽ സാൻഡേഴ്സും വലിയ പരാജയങ്ങൾ ഏറ്റുവാങ്ങുകയും ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ആത്മഹത്യയ്ക്ക് ഒരുങ്ങുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹം തൊട്ടതെല്ലാം തോൽവി ആയിരുന്നു. നിരന്തരമായ പരാജയങ്ങൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ജീവിക്കാനുള്ള ആഗ്രഹവും നശിപ്പിച്ചു. ആത്മഹത്യാമുനമ്പിൽ നിന്നാണ് അദ്ദേഹത്തിന് കെന്റക്കി ചിക്കന്റെ ആശയം കിട്ടുന്നത്. അങ്ങനെ 65-ാം വയസുവരെ പരാജയങ്ങളുടെ ഭാരവുമായി മരണത്തെ മുഖാമുഖം കണ്ട കേണൽ സാൻഡേഴ്സ് ലോകമെമ്പാടും തന്റെ കെന്റക്കി ചിക്കൻ റെസ്റ്റോറന്റ് ശൃംഖല വ്യാപിപ്പിച്ചു.
ഹെൻറി ഫോർഡ് എന്ന വാഹനരാജാവും പരാജയങ്ങളുടെ പടുകുഴിയിൽ നിന്നാണ് വിജയത്തിന്റെ ഉത്തുംഗപർവതത്തിലെത്തിയത്. അദ്ദേഹം ആദ്യം തുടങ്ങിയ കമ്പനി കടക്കെണിയിൽ മുങ്ങുകയും പാപ്പരാവുകയും ചെയ്തു. കമ്പനിയിൽ നിന്ന് മറ്റ് ഷെയർ ഉടമകൾ ചേർന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ആ പരാജയത്തിന്റെ പാഠങ്ങൾ പഠിച്ചുകൊണ്ടാണ് വാഹനവ്യവസായത്തിന്റെ പിതാവായി അദ്ദേഹം ലോകശ്രദ്ധ നേടിയത്.
ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഗ്രന്ഥങ്ങളിലൊന്നാണ് ജെ.കെ.റൗളിംഗ് രചിച്ച 'ഹാരിപോട്ടർ". ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട്, തന്റെ കുട്ടിയെ വളർത്താൻ പാടുപെട്ട റൗളിംഗ് ഒരിക്കൽ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നു. ഏഴുവർഷം കൊണ്ട് എഴുതി പൂർത്തിയാക്കിയ ഹാരിപോട്ടർ 12 പ്രസാധകരാണ് തിരസ്കരിച്ചത്. പിന്നീടാണ് റൗളിംഗിനെത്തേടി ഭാഗ്യമെത്തിയത്. ലോകമെമ്പാടും വായനക്കാരുള്ള സ്റ്റീഫൻ കിംഗിന്റെ കൃതികളൊക്കെ സിനിമയായും ടെലിവിഷൻ സീരിയലുകളായും ജനകീയമായിട്ടുണ്ട്.
എന്നാൽ അദ്ദേഹത്തിന്റെ ആദ്യകൃതിയായ 'ക്യാരി" അദ്ദേഹം തന്നെ ചവറ്റുകുട്ടയിലെറിഞ്ഞു. കാരണമെന്താണെന്നോ? 30 പ്രസാധകരാണ് ആ പുസ്തകം ചവറാണെന്നു പറഞ്ഞു തിരസ്കരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയാണ് ആ ഗ്രന്ഥം ചവറ്റുകുട്ടയിൽ നിന്ന് വീണ്ടെടുത്തത്.
അതായത്, ഇന്ന് വിജയശ്രീലാളിതരായി വിരാജിക്കുന്ന മിക്ക മഹത്തുക്കളുടെയും ജീവിതത്തിൽ ദുർഘടസന്ധികളും തോൽവികളും പിഴവുകളും ധാരാളമായി ഉണ്ടായിട്ടുണ്ട്. ആ പരാജയങ്ങളിൽ പരിതപിക്കാതെ വർദ്ധിത വീര്യത്തോടെ പ്രവർത്തിച്ചതുകൊണ്ടാണ് അവർക്കൊക്കെ നിത്യവിജയത്തിന്റെ കൊടുമുടിയിൽ എത്താൻ കഴിഞ്ഞത്. പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടികളാണെന്നു പറയുന്നത് വെറുതെയല്ല!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |