ആവിപറക്കുന്ന ചായ പോളിന് നീട്ടിയ ശേഷം മുന്നിലെ കസേരയിൽ ഇരിക്കാൻ ഡോക്ടർ ആൻഡ്രൂസ് ആംഗ്യം കാണിച്ചു.
''അനുഭവം പറയുന്നതിൽ തീർച്ചയായും എനിക്ക് മടിയില്ല. കാരണം അനുഭവം എന്നത് സംഭവിച്ചുകഴിഞ്ഞ സത്യമാണ്. അത് പങ്കുവയ്ക്കേണ്ട സമയത്ത് പറയുകതന്നെ വേണം എന്ന അഭിപ്രായമാണ് എന്റേതും. മുൻപ് ഞാൻ താങ്കളോട് പറഞ്ഞ ഒരു കാര്യമില്ലേ, എന്റെ ചൂണ്ടയിലേക്ക് കൊത്തിപ്പറിക്കാനായി വന്ന ഒരു ഇരയെക്കുറിച്ച്… നാം തുടങ്ങിയത് അവിടെനിന്നാണെങ്കിലും തുടർന്ന് പോയത് മറ്റൊരു വഴിയിലൂടെയാണ്. പക്ഷേ അതിനും കാര്യമുണ്ടായിരുന്നു. അങ്ങനെ പോയതുപോലെ എളുപ്പത്തിൽ തിരിച്ചെത്താൻ കഴിയുന്ന ഒരു വഴിയിലൂടെയായിരുന്നില്ല നാം പോയത്. പന്ത്രണ്ടോ പതിമൂന്നോ വയസുള്ള ആ കൗമാരക്കാരി പെൺകുട്ടി, ഒറ്റ നോട്ടത്തിൽ അപകടം മണത്തറിഞ്ഞ് അപ്പൻ ഒഴിവാക്കിവിടുകയും ശേഷം എന്നിലേക്ക് അരിച്ചെത്തിയതുമായ ആ വെളിച്ചത്തെ വല്ലാത്തൊരു ഔൽസുക്യത്തോടെയാണ് ഞാൻ പിടിച്ചെടുത്തത്. നാം തുടങ്ങിയിടത്തേക്കുതന്നെ തിരികെ പോകുകയാണ്. അതിനു മുൻപുള്ള ചില പശ്ചാത്തലവിവരണമോ കഥാസന്ദർഭത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരന്തരീക്ഷമോ ഉണ്ടാക്കിയെടുക്കാൻ വേണ്ടി ഇത്രക്ക് പറഞ്ഞു പോയതാണെന്ന് കരുതുന്നതിലും തെറ്റില്ല. താങ്കൾ ചായ കുടിക്കൂ. ചൂടുള്ളത് എപ്പോഴും ചൂടോടെ തന്നെ കുടിക്കണം. അല്ലാതെ അവ മാറ്റിവച്ചു ചൂടാറിയശേഷം ഒറ്റ വലിക്ക് കുടിച്ചു തീർക്കുന്നതിൽ അർത്ഥമില്ല. ഓരോ പാനീയത്തിനും ഓരോ ഉപയോഗരീതിയുണ്ടെന്നു പറയുന്നതുപോലെയാണ് ഓരോ കാര്യത്തിനും. ചൂടോടെ ഒരു ചായ ഉള്ളിൽ എത്തട്ടെ. അതിനുശേഷം അതേക്കാൾ ഒട്ടും തണുപ്പല്ലാത്ത ചില കാര്യങ്ങൾ താങ്കൾ കേൾക്കേണ്ടതുണ്ട്...""
ഡോ. ആൻഡ്രൂസ് ആദ്യം പറഞ്ഞത് ശരിയായിരുന്നു. സിസ്റ്റർ അന്ന് കൊണ്ടുവന്ന ചായയേക്കാളും രുചികരമായിരുന്നു അപ്പോൾ താൻ കുടിച്ചുകൊണ്ടിരിക്കുന്ന ചായയെന്ന് പോളിന് തോന്നി. അപൂർവമായി മാത്രമേ അത്ര നല്ല ചായകുടിക്കാനുള്ള സന്ദർഭം തനിക്കുണ്ടായിട്ടുള്ളൂ എന്ന് പോൾ അപ്പോൾ ഓർത്തുപോയി. ശൂന്യമായ കപ്പ് തിരികെ വെക്കുമ്പോൾ ആൻഡ്രൂസ് പറഞ്ഞു:
''ചായ എങ്ങനെയുണ്ടെന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം താങ്കൾ ഇന്നേവരെ കുടിച്ച മികച്ച ചായകളിൽ ഒന്നായി എന്റെ ചായ ഉണ്ടായിരിക്കും എന്നെനിക്കുറപ്പാണ്. ഞാൻ പൊങ്ങച്ചം പറയുകയാണെന്ന് താങ്കൾക്ക് തോന്നിയാലും തെറ്റില്ല. പക്ഷേ അതിനു ചില കാരണങ്ങൾ ഉണ്ട്. ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും മികച്ച ചായപ്പൊടികളിൽ ഒന്നാണിത്. അതുകൊണ്ടു മാത്രമായില്ല. എത്ര ഊഷ്മാവിൽ അത് വെന്തുവരുമ്പോൾ വേണം പാലുചേർക്കാനെന്ന തിരിച്ചറിവിലാണ് ഒരു ചായ ഉണ്ടാക്കുന്നതിലെ രാസവിദ്യ കുടിയിരിക്കുന്നത്. ഒരു സാധാരണ ചായപ്പൊടികൊണ്ടാണെങ്കിലും ആരുണ്ടാക്കുന്നതിലും മികച്ച ചായ ഉണ്ടാക്കാൻ എനിക്ക് കഴിയുമെന്ന അഹംഭാവം എനിക്കുണ്ട് എന്ന് കൂട്ടിക്കൊള്ളൂ. ചെറുപ്പം മുതലേ ഞാനൊരു ചായ ഭ്രാന്തനാണ്. ചായയാണ് എന്റെ അഡിക്ഷനുകളിൽ ഒന്നെന്നു തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടണമെന്ന് തോന്നുന്നതിനുപകരം ഏറ്റവും നന്നായി എങ്ങനെ ചായയുണ്ടാക്കി സ്വയം സേവിക്കാം എന്ന് ഞാൻ കരുതി. എന്റെ കടുത്ത ചായ ആരാധകരായിരുന്നു അപ്പനും അമ്മയും. ഇപ്പോൾ താങ്കളും. താങ്കൾക്കറിയുമോ രണ്ടു ദിവസം ഒന്നും ഭക്ഷിക്കാതെ വെറും ചായ മാത്രം കുടിച്ചു ഞാൻ മറ്റു പല കാര്യത്തിലും മുഴുകിയിരുന്നിട്ടുണ്ട്. എന്തായാലും തത്കാലം ചായ പുരാണം അവിടെ നിൽക്കട്ടെ. ബാക്കി പിന്നീടൊരിക്കൽ ആകാം. സമയം പോലെ. നമുക്ക് പറയേണ്ടതിലേക്ക് അതിവേഗം മടങ്ങിയെത്തേണ്ടതുണ്ട്...""
ഡോക്ടർ രണ്ടു കപ്പും കൊണ്ടുപോയി വച്ചശേഷം തിരികെ എത്തി തുടർന്നു.
''കുറെ ശരികൾ ചെയ്യുന്നതിനിടയിൽ ചെയ്യുന്ന ഒരൊറ്റ ചെറിയ തെറ്റ് അല്ലെങ്കിൽ ഒരു പിഴവ് മതി അതുവരെ ചെയ്ത ശരികളെയൊക്കെ മുക്കിക്കളയാൻ. അലീന… അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. അലീനയുടെ കാര്യത്തിൽ എനിക്കൊരു ചെറിയ ശ്രദ്ധക്കുറവ് സംഭവിച്ചു എന്ന് ഞാൻ കരുതുന്നു. സാധാരണ എത്ര ചെറിയ കാര്യങ്ങളിലും എന്റെ കണ്ണും മനസും ചെന്നെത്തുന്നതാണ്. എന്നിട്ടും അന്ന് മാത്രം എന്തുകൊണ്ട് എനിക്കത് കോർത്തുകൊണ്ടുപോകാനായില്ല എന്ന് ഇപ്പോൾ ഇത് പറയുമ്പോഴും എനിക്കുത്തരമില്ല. അപ്പൻ പറഞ്ഞത് തീർത്തും സത്യമായിരുന്നു. അലീനയിൽ ഒരു സാധാരണ മനോരോഗിയുടേതുപോലുള്ള യാതൊരു രോഗലക്ഷണവുമുണ്ടായിരുന്നില്ല. ഏകദേശം ഒരാഴ്ച വേണ്ടിവന്നു എനിക്കവളെയൊന്നു വിലയിരുത്തിയെടുക്കാൻ. മാനസികമായി അവളിൽ വലിയ പ്രശ്നം തോന്നിയില്ലെങ്കിലും അവൾക്കുള്ളിൽ ഉത്തരം കിട്ടാത്ത, എന്നാൽ ഉത്തരം ആവശ്യമായ എന്തോ ഉണ്ടെന്നു എനിക്കുറപ്പിക്കേണ്ടതായിവന്നു. പല സമയത്തും എന്റെ കൗൺസലിംഗ് വേളകളിൽ അതുവരെ കാണാത്ത, അതുവരെ അറിയാത്ത മറ്റൊരുവളായി അവൾ മാറുന്നത് കണ്ടു. ഡ്യുവൽ പേഴ്സണാലിറ്റി, ഇരട്ട വ്യക്തിത്വം, അപരവ്യക്തി എന്നൊക്കെ പറയാവുന്ന തരത്തിൽ വികൃതമായ മുഴങ്ങുന്ന സ്വരത്തിൽ അവളെന്നോട് പ്രതികരിക്കാൻ തുടങ്ങി. അതുപക്ഷേ അലീന എനിക്കരികിൽ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് തുടങ്ങിയത്. എന്റെ ചികിത്സയിലും പരീക്ഷണത്തിലും അതൊരു മുന്നേറ്റം തന്നെയായിരുന്നു അലീനയുടെ കാര്യത്തിൽ. കാരണം അതുവരേക്കും തുറക്കാതെ, പിടിതരാതെ കിടന്നിരുന്ന ഒരു പുസ്തകമായിരുന്നു അലീന. അപ്രതീക്ഷിതമായി വീശിയ കാറ്റിൽ ഒട്ടിപ്പിടിച്ചു പറ്റിക്കിടന്നിരുന്ന താളുകൾ മറിഞ്ഞു വന്നതുപോലെയായി എനിക്ക് അവളിലുള്ള ആ കണ്ടെത്തൽ.
പക്ഷേ പിന്നീട് അടുപ്പിച്ചുള്ള അഞ്ചാറുദിനങ്ങൾ അവൾ എന്നോട് അടുത്തതേയില്ല. യാതൊരു കുഴപ്പവുമില്ലാത്ത തികച്ചും സാധാരണ ഒരു പെൺകുട്ടിയെപോലെ അവൾ കളിച്ചു ചിരിച്ചു നടന്നു. ഇതിനിടയിൽ എന്റെ കാര്യങ്ങളുമായി ഞാൻ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. കിട്ടിയ സമയം കൊണ്ട് അവളുടെ കൂടെ വന്നിരുന്ന മാതാപിതാക്കളോടും ഡ്രൈവറോടും ഞാൻ വിവരങ്ങൾ തിരക്കിയിരുന്നു. ഞാൻ കരുതിയിരുന്നതുപോലുള്ള അതേ കാർ ആയിരുന്നില്ല അതെന്നു എനിക്ക് മനസിലായി. മൂന്നു നാലു കൈകൾ മാറിമറിഞ്ഞു വന്നിട്ടുള്ളതാണ് അവരുടെ കൈയിൽ അത്. വീട്ടിൽ ഒരു കാർ വേണമെന്നതിനാലും സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ടും മാത്രമാണവർ ആ കാർ നിലനിർത്തുന്നത്. അല്ലെങ്കിൽ പണ്ടേക്കുപണ്ടേ വിൽക്കാൻ ശ്രമിക്കുമായിരുന്നുവത്രെ. ഞാൻ പിടിച്ചത് ശരിയായ ആൾക്കാരെയല്ലേ എന്നൊരു സംശയം എനിക്കുള്ളിൽ ഉണ്ടായെങ്കിലും അല്പം കൂടി ക്ഷമകാണിക്കാൻ തീരുമാനിച്ചു.
വിചിത്രമായ മറ്റൊരു സംഗതി എന്തെന്നുവച്ചാൽ ഞാൻ അലീനയിൽ കണ്ടെത്തിയതിനെക്കുറിച്ചു അവളുടെ മാതാപിതാക്കൾ ഒട്ടും അറിവുള്ളവരായിരുന്നില്ല എന്നതാണ്. അവരെ സംബന്ധിച്ച് അവളുടെ അസുഖം എന്നത് കൂട്ടുകെട്ടുകളിലൊന്നും പെടാതെ, ഒറ്റക്ക് മുറിയിൽ അടച്ചിരിക്കലും ഭക്ഷണമോ ജലപാനമോ ഇല്ലാതെ ദിനങ്ങൾ വലിച്ചു നീട്ടി കൊണ്ടുപോകുന്നതുമായിരുന്നു. ഒരിക്കൽ പോലും അവൾ വീട്ടിൽ അല്പം ഒച്ചയോ ബഹളമോ ഉണ്ടാക്കിയിട്ടില്ല. ആദ്യമൊക്കെ കൗമാരജന്യമായ പ്രായത്തിന്റെ പ്രശ്നങ്ങളാണെന്നു പറഞ്ഞ് ആ രീതിയിൽ ചില ഗൈനക്കോളജിസ്റ്റുകളെക്കൊണ്ട് പരിശോധിപ്പിച്ചു. അവരാണ് അവളെ ഒരു മനോരോഗ വിദഗ്ധനെ കാണിക്കാൻ ഉപദേശിച്ചതത്രെ. അപ്പനടുത്തു വരുന്നതിനു മുൻപ് അവർ നഗരത്തിലെ തന്നെ മറ്റൊരു സൈക്ക്യാട്രിസ്റ്റിനടുത്ത് രണ്ടാഴ്ചയോളം പോയിരുന്നു. അദ്ദേഹം പോരെന്ന് തോന്നിയതുകൊണ്ടാണ് അവർ ഇവിടെ എത്തിയത്. അതും സ്വമേധയാ. അവർ പറഞ്ഞ ആ ഡോക്ടർ എന്റെ സുഹൃത്തായതുകൊണ്ട് അവർ പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ട് എന്നറിയാൻ ഞാൻ അയാളുമായി ബന്ധപ്പെട്ടു. നല്ല തിരക്കുള്ള ഡോക്ടർ ആയതിനാലായിരിക്കണം ഞാൻ പറഞ്ഞ ഡീറ്റെയിൽസ് വച്ച് നോക്കുമ്പോൾ അങ്ങനെ ഒരു രോഗിയെ നോക്കിയ കാര്യം ഓർമ അയാൾക്ക് വന്നില്ല. അവസാനം ഞാൻ അലീനയുടെ ഫോട്ടോ അയച്ചുകൊടുത്തപ്പോൾ അവളെ ഓർമയുള്ളതായി സമ്മതിച്ചു. പക്ഷേ അവളെ കൂടുതൽ ചികിൽസിക്കാനുള്ള അവസരം കിട്ടാത്തതുകൊണ്ട് അവളുടെ രോഗലക്ഷണങ്ങളോ രോഗവിവരങ്ങളോ അയാൾക്കത്രമാത്രം ഓർമയില്ലായിരുന്നു. അതുകൊണ്ടുതന്നെ പൂർവമാതൃകകളെ പിൻപറ്റിച്ചെന്നു പരിശോധിക്കുന്നതിനുപകരം എന്റേതായ രീതിയിൽ മുന്നോട്ടു പോകാൻ ഞാൻ തീരുമാനിച്ചു. രണ്ടാഴ്ച കഴിഞ്ഞിട്ടും മകൾക്ക് വലിയ വ്യത്യാസം ഉണ്ടാകില്ലെന്ന് കണ്ടപ്പോൾ സാവകാശം അലീനയുടെ അമ്മയിൽ മടുപ്പു ബാധിക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു. അപ്പച്ചനും ഡ്രൈവറും ആദ്യത്തെ ദിനം തന്നെ തിരികെ പോയിരുന്നു. പോകണമെങ്കിൽ പൊയ്ക്കൊള്ളാനും ആവശ്യമുണ്ടെങ്കിൽ വിളിക്കുമ്പോൾ വന്നാൽ മതിയെന്നും പറഞ്ഞു ഞാൻ അവരെ പറഞ്ഞയച്ചു. ഞങ്ങളുടെ ഹോസ്പിറ്റലിലെ സിസ്റ്റവും അതുതന്നെയായിരുന്നു.
അവർ തന്ന അഡ്രസിലും ഫോൺ നമ്പറിലും ആദ്യം വിളിച്ചു ചോദിച്ചപ്പോഴൊക്കെ അത് കൃത്യമായതു തന്നെയെന്ന് മനസിലായിരുന്നു. അങ്ങനെയിരിക്കെ ഹോസ്പിറ്റലിലേക്ക് ഇടക്കൊക്കെ വരാറുള്ള അമ്മ ഒരിക്കൽ വന്നപ്പോൾ അലീനയെ കണ്ടുമുട്ടി. ഒ.പിയിൽ നിന്നിറങ്ങിയ ഞാൻ കണ്ടത് രോഗികളുടെ വിശ്രമഭാഗത്തെ പുൽത്തകിടിയിൽ വളരെ അടുത്തടുത്തിരുന്നു വർത്തമാനം പറയുന്ന അമ്മയെയും അലീനയെയുമാണ്. എനിക്കത്ഭുതം തോന്നി. ആരുമായും പെട്ടെന്ന് അടുക്കുകയോ ഇടപഴകുകയോ ചെയ്യുന്ന ആളല്ല അമ്മ. അന്ന് വൈകുന്നേരം ഞാൻ അമ്മയോട് ചോദിച്ചു അലീനയെ എങ്ങനെ കണ്ടെത്തി എന്ന്. ആദ്യം കണ്ടത് ആരെന്നു ചോദിച്ചു. അമ്മക്കരികിലേക്ക് അലീനയാണ് ഓടിവന്നതെന്നു അമ്മ പറഞ്ഞു. അലീന വാ തോരാതെ സംസാരിക്കുന്ന ഒരു കൊച്ചു കിലുക്കാംപെട്ടിയാണെന്ന് അമ്മ പറഞ്ഞപ്പോഴും ഞാൻ അമ്പരന്നു. കാരണം ഞാൻ അറിയുന്ന അലീന ഒരിക്കലും അങ്ങനെ ആയിരുന്നില്ല. അതുവരെ ഞാൻ പരിചയിച്ച അമ്മയും അലീനയും അല്ല എനിക്ക് മുന്നിൽ അപ്പോഴുള്ളത് എന്ന ചിന്ത എന്നിൽ അല്പമൊരു അസ്വസ്ഥതയോടെ പോറിക്കൊണ്ടേയിരുന്നു. ഒരൊറ്റ ദിനം കൊണ്ടുതന്നെ അമ്മക്ക് അലീനയെ ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് മനസിലായി. പിന്നീടുള്ള ദിവസങ്ങളിലെല്ലാം അമ്മ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ആശുപത്രിയിൽ വരുന്നത് സ്ഥിരമാക്കി. അമ്മയെ കാത്ത് അലീന ആ സമയമാവുമ്പോൾ പുറത്ത് വന്നു നിൽക്കുമായിരുന്നു. അവർ തമ്മിലുള്ള അടുപ്പം ഏറിവന്നു. ഒരു ദിവസം പോലും പരസ്പരം കാണാതെ കഴിയാനാവില്ല എന്നുവന്നു. പലപ്പോഴും അമ്മയും അലീനയും തമ്മിലുള്ള അടുപ്പം നിയന്ത്രിക്കണമെന്ന് എനിക്ക് തോന്നിയിരുന്നെങ്കിലും എങ്ങനെ വേണം അത് തുടങ്ങാൻ എന്നാലോചിച്ചു ദിനങ്ങൾ നീക്കി.""
അപ്പനും കൃത്യമായും ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് ഞാൻ മനസിലാക്കി. ഒരിക്കൽ അപ്പനോടിതേക്കുറിച്ചു പറഞ്ഞപ്പോൾ വളരെ പതുക്കെ എനിക്ക് മാത്രം കേൾക്കാവുന്ന ഒച്ചയിൽ അദ്ദേഹം പറഞ്ഞു:
''ഞാൻ അവരെ തിരിച്ചയക്കാൻ തുനിഞ്ഞപ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നു. ഇതല്ല ഇതിലപ്പുറവും ഇനി വരാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് തയ്യാറായിരിക്കൂക. എല്ലാത്തിനും ഒരവസാനം ഉണ്ടായേതീരൂ. അതെത്രയും വേഗം ആയാൽ അത്രയും നല്ലത്. എപ്പോഴും കരുതലുണ്ടാവണം..."" അതിൽ കൂടുതൽ ഒന്നും വേണ്ടതില്ലെന്ന ഭാവത്തിൽ അപ്പൻ തിരിച്ചു നടന്നു.
എന്റെ മറുപടിതന്നെ അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു അപ്പോൾ. പുറമെ നിന്ന് കാണുന്ന ഒരാൾക്ക് അലീനയിൽ യാതൊരു കുഴപ്പവും തോന്നുമായിരുന്നില്ല. അമ്മയും അലീനയും തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് സമയം ഉണ്ടായിരുന്നു. കാലത്ത് പതിനൊന്നു മണിക്ക് തുടങ്ങിയാൽ സന്ധ്യയാകുന്നതോടെ അത് നീളുമായിരുന്നു. സന്ധ്യക്ക് മുൻപ് തന്നെ അമ്മ അതവസാനിപ്പിച്ചു തിരികെ പോകുമായിരുന്നു. അമ്മയിലും അക്കാലത്ത് വളരെ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ അലീനയുമായിട്ടുള്ള ഇടപഴകലുകൾ കൊണ്ടുവന്നിട്ടുണ്ടെന്നു ഞാനറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതങ്ങനെ തുടർന്നുപോകുന്നതിൽ തെറ്റില്ല എന്ന് കരുതി. പകൽ അലീനയെ പരിശോധിക്കാനുള്ള സമയം കിട്ടാതായപ്പോൾ നോക്കിയിരുന്നത് രാത്രികാലങ്ങളിലാണ്. അവളുടെ തന്നെ മുറിയിൽ ഒരു സിസ്റ്ററുടെ സാന്നിദ്ധ്യത്തിലാണത് ചെയ്തിരുന്നത്. പ്രത്യേകിച്ച് മരുന്നുകളൊന്നും അപ്പോൾ അവൾ കഴിക്കുന്നുണ്ടായിരുന്നില്ല. ചില വിറ്റാമിൻ ഗുളികകൾ ഒഴികെ. ആ സമയത്തൊന്നും അലീനയുടെ വീട്ടിൽ നിന്നും ആരും അന്വേഷിച്ചു വരികയുണ്ടായില്ല. പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞാനവരെ ആരെയും വിളിക്കാനും മെനക്കെട്ടില്ല. ഒരിക്കൽ അവളെക്കുറിച്ചുള്ള എന്തോ ഒരത്യാവശ്യകാര്യം അറിയാനായി വിളിച്ചപ്പോൾ അപ്പുറത്ത് ആരും ഫോണെടുത്തുമില്ല. ഞാനത് കാര്യമാക്കിയില്ല. പിന്നീടൊരിക്കൽ വിളിക്കാമെന്ന് കരുതിയെങ്കിലും വിട്ടുപോയി.
ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം അലീന മാതാപിതാക്കളെക്കുറിച്ചോ മറ്റോ യാതൊരു തരത്തിലും അന്വേഷിക്കുന്നുണ്ടായിരുന്നില്ല എന്നതാണ്. അങ്ങോട്ടും ഇങ്ങോട്ടും സ്നേഹവും ബന്ധവും കുറവാണെന്ന് കരുതി. അലീനക്ക് ഒരുപക്ഷേ അമ്മയുമായുള്ള അടുപ്പം സ്വന്തം അമ്മയുടെ വിടവ് നികത്താൻ പര്യാപ്തമാകുന്നുണ്ടെന്നു ഞാൻ കരുതി.
പക്ഷേ എന്റെ ചോദ്യങ്ങൾക്ക് അപ്പോഴും ഉത്തരം കിട്ടിയിരുന്നില്ല. പിന്നീട് മൂന്നു നാലു തവണ സാധാരണ രീതിയിലുള്ള എന്റെ പരിശോധനാവേളയിലൊന്നും അലീന അസാധാരണമായി എന്നോട് പെരുമാറാതായപ്പോൾ വീണ്ടും അവൾക്കുള്ളിലുള്ളതിനെ എങ്ങനെയും പുറത്തുകൊണ്ടുവരേണ്ടത് എന്റെ ആവശ്യമായി. അതിനുള്ള ശ്രമം ഞാൻ തുടങ്ങി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |