രാമഭദ്രന്റെ വിവാഹം കഴിഞ്ഞതു മുതൽ പദ്മാവതിയമ്മയ്ക്ക് ഒരൊറ്റ സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. ലക്ഷ്മണന്റെ വിവാഹം അത്യാർഭാടമായി നടത്തണമെന്ന സ്വപ്നം. അതിനായി അവർ പലവട്ടം സഹോദരന്മാരുടെ വീടുകളിൽപ്പോയി. ജാതകത്തിൽ നിന്നും ഗ്രഹനില പകർത്തിയെടുത്ത് അത് ഇരുവരെയുമേൽപ്പിച്ചു.
''ഞങ്ങൾ പറയണത് വല്ലോം നിന്റെ മക്കളുടെയടുത്ത് നടക്കുമോ?""
ഗോപിനാഥപിള്ള പരുഷമായി ചോദിച്ചു.
അന്ന് സായാഹ്നത്തിൽ ലക്ഷ്മണൻ വീട്ടിലെത്തിയപ്പോൾ പദ്മാവതി അതീവ സന്തുഷ്ടയായിരുന്നു.
''മോനേ, ഒരെണ്ണം എല്ലാം ഒത്തു വന്നിട്ടുണ്ട്.""
മകനെ പിടിച്ചിരുത്തി അവർ പറഞ്ഞു.
''എന്റെ ഒടപ്രന്നോന്മാർ നിനക്ക് വേണ്ടി അരിച്ചു പെറുക്കുകയായിരുന്നു. ഒന്നൊക്കുമ്പോൾ വേറൊന്നൊക്കില്ല. പണമൊണ്ടെങ്കി സൗന്ദര്യമില്ല. സൗന്ദര്യമുണ്ടെങ്കി കുടുംബമഹിമയില്ല. ഇതൊക്കെയൊക്കുമ്പോൾ ജാതകപ്പൊരുത്തം കാണൂല്ല.""
ലക്ഷ്മണൻ അമ്പരന്ന് അമ്മയെ നോക്കി.
''അമ്മ ജാതകപ്പൊരുത്തവും നോക്കുന്നുണ്ടോ? ജാതകത്തിലൊന്നും എനിക്ക് വിശ്വാസമില്ലെന്ന് അമ്മയ്ക്കറിഞ്ഞു കൂടെ?""
''ജാതകപ്പൊരുത്തമില്ലാതെ കല്യാണം കഴിച്ചാ മൊത്തം പ്രശ്നങ്ങളായിരിക്കും. നിന്റെ അച്ഛന്റെയും എന്റെയും ജാതകങ്ങൾ തമ്മിൽ വലിയ ചേർച്ചയൊന്നുമില്ലായിരുന്നു. വലിയ തറവാട്ടുകാരാണെന്നും പയ്യൻ സത്സ്വഭാവിയാണെന്നുമൊക്കെപ്പറഞ്ഞ് എന്റെയച്ഛൻ അതങ്ങവഗണിച്ചു കളഞ്ഞു. അതിന്റെ ഫലം കണ്ടല്ലോ.""
അച്ഛനെ കല്യാണം കഴിച്ചതുകൊണ്ട് എന്ത് അനർത്ഥമുണ്ടായി എന്ന് ചോദിക്കാൻ വന്നതാണ് ലക്ഷ്മണൻ. അങ്ങനെ ചോദിച്ചാൽ, താനൊരു ജാതകവിശ്വാസിയാണെന്ന് വരുമല്ലോ എന്നോർത്തപ്പോൾ ഒന്നും മിണ്ടിയില്ല.
''ഇനിയിപ്പം നമ്മള് പെണ്ണിനെ കാണാൻ അങ്ങോട്ടു ചെല്ലണം. ചേട്ടനും ശ്രീകണ്ഠനും കൂടെ വരും.""
വീണ്ടും എന്തോ പറയാൻ തുടങ്ങുന്നതിനിടയ്ക്ക് ലക്ഷ്മണൻ അങ്ങോട്ട് കയറി ചോദിച്ചു.
''അമ്മ പെണ്ണിനെക്കുറിച്ചൊന്നും പറഞ്ഞില്ല. അതല്ലേ പ്രധാനമായിട്ട് അറിയേണ്ടത്?""
''ഓ, അതിപ്പോ എന്റെ ഒടപ്രന്നോന്മാര് നിശ്ചയിക്കണതില് പിന്നെന്തര് കൂടുതല് പറയാനൊണ്ട്? നൂറ് പവന്റെ ആഭരണമിടും. ഒരു ലക്ഷം രൂപ കൈയിത്തരും. അവളുടെ പേരില് ഒരു വീടൊണ്ട്. രണ്ടരയേക്കർ പുരയിടവുമുണ്ട്. ഇത്രേമൊക്കെ പോരേ?""
''പോരല്ലോ, എന്താണ് പെണ്ണിന്റെ വിദ്യാഭ്യാസ യോഗ്യത?""
അവിശ്വസനീയമായ എന്തോ കേൾക്കുന്നതു പോലെ പദ്മാവതി ലക്ഷ്മണനെ നോക്കി.
''വിദ്യാഭ്യാസ യോഗ്യത എന്തിനാണ്? അവക്ക് ജോലി കൊടുക്കാനാണോ?""
''ജോലിയുള്ളവർക്കേ വിദ്യാഭ്യാസം പാടുള്ളുന്നുണ്ടോ? അപ്പോ അമ്മ അതന്വേഷിച്ചില്ലേ?""
''ഓ... പത്താം ക്ലാസ് തോറ്റപ്പോ പഠിത്തം നിർത്തി. അതിനെന്താ, ഇട്ടുമൂടാൻ പണമില്ലേ?""
ലക്ഷ്മണൻ എഴുന്നേറ്റു.
''പണമില്ലെങ്കിലും വേണ്ടില്ല, പഠിപ്പു വേണം. ഇതു നമുക്ക് വേണ്ടെന്ന് അമ്മ അറിയിച്ചേക്ക്.""
ലക്ഷ്മണൻ തന്റെ മുറിയിലേക്ക് പോകാനായി തിരിഞ്ഞു. ഒരു ചുവട് വച്ച് തിരിഞ്ഞ് നിന്ന് ഇത്രയും കൂടി പറഞ്ഞു.
''അമ്മ ഇനീ എനിക്കുവേണ്ടി പെണ്ണു നോക്കണ്ട . ഞാൻ കെട്ടാമ്പോണ പെണ്ണിനെ ഞാൻ തന്നെ കണ്ടുപിടിച്ചോളാം.""
ലക്ഷ്മണൻ നടന്നു മറഞ്ഞപ്പോൾ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെ പദ്മാവതിക്ക് തോന്നി. താൻ കണ്ട സ്വപ്നങ്ങളിലൊന്നു പോലും ഈ ജന്മത്ത് യാഥാർഥ്യമാവാൻ പോകുന്നില്ലെന്ന് അവർക്ക് ബോദ്ധ്യമായി. എല്ലാ പ്രതീക്ഷകളും അവരർപ്പിച്ചിരുന്നത് ഇളയ മകനിലാണ്. പഠിത്തകാര്യത്തിൽത്തന്നെ അവൻ അവരെ നിരാശപ്പെടുത്തി. ജോലിക്കാര്യത്തിലുമതേ. ഇപ്പോഴിതാ വിവാഹത്തിലും തന്നെ പരാജയപ്പെടുത്തുകയാണവൻ. തലയ്ക്ക് കൈയും കൊടുത്ത് കസേരയിൽ ചാഞ്ഞിരുന്നു പദ്മാവതി.
തന്റെ മുറിയിൽ കതകടച്ചിരുന്ന് ലക്ഷ്മണൻ ഏറെ നേരം ചിന്തയിൽ മുഴുകി. തന്റെ വിവാഹത്തെക്കുറിച്ച് ഗൗരവമായി അയാളാലോചിച്ചിരുന്നില്ല. ഒന്ന് മാത്രം അയാൾ തീർച്ചപ്പെടുത്തിയിരുന്നു. എന്നെങ്കിലും വിവാഹം കഴിക്കുകയാണെങ്കിൽ ജാതിയും മതവും സാമ്പത്തികസ്ഥിതിയും ഒന്നും പ്രശ്നമാവരുത്. പൊരുത്തവും മുഹൂർത്തവുമൊന്നും നോക്കാൻ പാടില്ല. ഒരു യഥാർത്ഥ യുക്തിവാദിയായിത്തന്നെ ആ ചടങ്ങ് നടക്കണം. ഇനിയിപ്പോൾ വിവാഹമില്ലാതെ തന്നെ മനസിന് പിടിക്കുന്ന ഒരു സ്ത്രീയുമായി ഒത്തു താമസിക്കുന്നതിനും അയാൾക്ക് വിരോധമുണ്ടായിരുന്നില്ല. പരിഷ്കൃത രാജ്യങ്ങളിലൊക്കെ അങ്ങനെ ഒരേർപ്പാടുണ്ടെന്നയാൾ കേട്ടിരുന്നു. വാസ്തവത്തിൽ ലിവിംഗ് ടുഗദർ എന്ന ഈ ഏർപ്പാടല്ലേ തന്നെപ്പോലെയുള്ള സ്വതന്ത്രചിന്തകർക്ക് യോജിക്കുന്നത് എന്നയാൾക്ക് തോന്നിയിട്ടുമുണ്ട്.
ഈയിടെയായി വിവാഹത്തെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ മാധവിയുടെ രൂപം അയാളുടെ മനസിലേക്ക് തിക്കിത്തിരക്കി വരാറുണ്ട്. അവൾ തന്റേടിയാണ്. ശക്തമായ ഇഷ്ടാനിഷ്ടങ്ങൾ ഉള്ളവളാണ്. അതു കൊണ്ടു തന്നെ അവളോട് വിവാഹത്തെപ്പറ്റിയൊക്കെ സംസാരിക്കുന്നത് മുൻകരുതലോടെ വേണം. ഏതായാലും തക്ക സന്ദർഭം വരട്ടെ. അതുവരെ ഇങ്ങനെയങ്ങു പോവട്ടെ. അമ്മയ്ക്ക് നിരോധനാജ്ഞ കൊടുത്തു കഴിഞ്ഞതു കൊണ്ട് ഇനി ആ ഭാഗത്തു നിന്ന് സമ്മർദ്ദവും ശല്യപ്പെടുത്തലുമുണ്ടാവാനിടയില്ല ഇത്തരം ചിന്തകളോടെയാണ് അന്ന് ലക്ഷ്മണൻ ഉറങ്ങാൻ കിടന്നത്.
എന്നാൽ, രാവിലെ ഓഫീസിലിരിക്കുമ്പോൾ അയാളെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടണ്ടായി.
'യുക്തിപഥ" ത്തിന്റെ പ്രൂഫ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ലക്ഷ്മണൻ. യാതൊരു മുന്നറിയിപ്പുമില്ലാതെ മാധവി അകത്തേക്ക് കയറി വന്നു. ഒരു എയർബാഗ് അവൾ തോളിൽ തൂക്കിയിരുന്നു. ഓരോ കൈയിലും ഓരോ പെട്ടിയുമുണ്ടായിരുന്നു. അവിശ്വസനീയതയോടെയും അദ്ഭുതത്തോടെയും ലക്ഷ്മണൻ അവളെ നോക്കി.
''എന്താ ഇങ്ങനെ അന്തം വിട്ടു നോക്കുന്നത്?""
മാധവി ചോദിച്ചു.
അപ്പോഴാണയാൾ പരിസരബോധത്തിലേക്കുണർന്നത്.
''അല്ല...ഞാൻ...""
പറയാൻ വന്നത് അർദ്ധേക്തിയിൽ നിർത്തിയിട്ട് അയാൾ ചോദിച്ചു.
''എങ്ങോട്ടാ യാത്ര?""
''ഇങ്ങോട്ട്.""
മാധവി പൊട്ടിച്ചിരിച്ചു. ലക്ഷ്ണന് ഒന്നും മനസിലായില്ല. അയാൾ അവളെ ചോദ്യഭാവത്തിൽ നോക്കി.
''പ്രൂഫ് നോക്കിക്കഴിഞ്ഞോ? എങ്കി നമുക്ക് റൂമിലേക്ക് പോകാം.""
''മാധവി മുറിയിൽ ചെന്നിരുന്നോളൂ. ഞാനിതൊന്ന് തീർത്തിട്ട് ഉടനെ വരാം.""
നിർത്തിയിട്ട് അയാൾ അന്വേഷിച്ചു:
''ധൃതിയില്ലല്ലോ?""
''എന്തു ധൃതി?""
അവൾ വീണ്ടും ചിരിച്ചു.
''ഞാനിനി എപ്പോഴും ഇവിടെത്തന്നെയുണ്ടാവും.""
അവൾ കുനിഞ്ഞ് പെട്ടികളെടുക്കാൻ ഭാവിച്ചപ്പോൾ അയാൾ പറഞ്ഞു:
''അതൊക്കെ അവിടെ വച്ചോളൂ. മുകളിൽ കൊണ്ടു വച്ചു തരാം.""
മാധവി ഉല്ലാസവതിയായി നടന്നു. യാതൊരു ശങ്കയുമില്ലാതെ അവൾ നടന്നു പോകുന്നത് നേരിയ അതിശയത്തോടെ ലക്ഷ്മണൻ നോക്കിയിരുന്നു. ഇവൾ എന്തുദ്ദേശിച്ചാണ്? തലേന്ന് താൻ മനസിൽക്കണ്ടതൊക്കെ ഏതോ അതീന്ദ്രിയ ജ്ഞാനം കൊണ്ട് അവളറിഞ്ഞുവോ? ജോലി പെട്ടെന്ന് തീർത്ത് ലക്ഷ്മണൻ മുകളിലേക്ക് നടന്നു. കെട്ടിടത്തിന്റെ താഴത്തെ നില പ്രസ്സും ഓഫീസുമാണ്. മുകളിൽ ഒരു ചെറിയ ഹാൾ. കമ്മിറ്റി മീറ്റിംഗുകളും ചെറിയ സമ്മേളനങ്ങളും നടത്താൻ വേണ്ടിയാണതുപയോഗിക്കുന്നത്. പിന്നെ ഒരു വിശ്രമമുറിയുമുണ്ട്. മേശയും കസേരയും ഒരു കട്ടിലുമുണ്ടാ മുറിയിൽ. ജോലിത്തിരക്കുള്ള ദിവസം ചിലപ്പോൾ ലക്ഷ്മണൻ അവിടെ ഉറങ്ങാറുണ്ട്. യോഗങ്ങളിൽ പങ്കെടുക്കാൻ ദൂരെ നിന്നുള്ളവർ വരുമ്പോൾ അവർക്ക് തങ്ങാനും അതുപയോഗിക്കാറുണ്ട്.
ലക്ഷ്മണൻ മുകളിൽ ചെല്ലുമ്പോൾ മാധവി കട്ടിലിൽ ചാരിക്കിടക്കുകയായിരുന്നു. അയാളെക്കണ്ട് അവൾ എഴുന്നേറ്റിരുന്നു. അയാൾ ഒരു കസേര നീക്കിയിട്ടിരുന്നു.
''ഞാൻ മാധവി കയറി വരുന്നത് കണ്ടപ്പോൾ അദ്ഭുതത്തോടെ നോക്കിയതെന്താണെന്നറിയാമോ? ഇന്നലെ രാത്രി വളരെ നേരം മാധവിയെപ്പറ്റി ഞാൻ ആലോചിച്ചിരുന്നു...""
''അതെന്താ ആലോചിച്ചത്?""
''അതു ഞാൻ പറയാം. അതിനു മുമ്പ് നിങ്ങൾക്കെന്താണ് സംഭവിച്ചതെന്ന് പറയൂ.""
''അതൊരു നീണ്ട കഥയാണ്.""
മാധവി ചിരിച്ചു കൊണ്ടു പറഞ്ഞു.
''നീളത്തിൽത്തന്നെ പറയാം. അല്ലെങ്കിൽ ചെറുതാക്കിയും പറയാം.""
അപ്പോൾ മാധവി തന്റെ കഥ പറഞ്ഞു.
വലിയൊരു തറവാട്ടിലെ അംഗമാണ് മാധവി. എന്നാൽ തറവാട്ടു മാളികയിലോ അതിന്റെ ആർഭാടങ്ങളിലോ അല്ല അവൾ വളർന്നത്. അതിനൊരു കാരണമുണ്ട് . അവളുടെയമ്മ വീട്ടിലെ പണിക്കാരന്റെ മകനുമായി പ്രണയത്തിലായി. വിവരമറിഞ്ഞ് തറവാട്ടിലെ ആണുങ്ങളിൽച്ചിലർ ആ കാമുകനെ വളഞ്ഞിട്ടു തല്ലി. അതിന്റെ വാശിക്ക് കാമുകീകാമുകന്മാർ ഒളിച്ചോടി. അങ്ങനെ മാധവിയുടെ അമ്മയെ തറവാട്ടിൽ നിന്നും പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ടു. അവരാവട്ടെ, കൂറേ ദൂരെയൊരിടത്ത് തങ്ങളുടേതായ ജീവിതമാരംഭിച്ചു. വറുതിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതയാത്രയിൽ അവർക്ക് മൂന്നു കുട്ടികൾ ജനിച്ചു. മൂന്നു പെൺകുട്ടികൾ. ദാരിദ്ര്യവും രോഗവും കൊണ്ട് ആദ്യത്തെ കുട്ടി ഒരു നിത്യരോഗിണിയായി. അവളെക്കാൾ ഇരുപതു വയസിൽക്കൂടുതലുള്ള ഒരാളാണ് അവളെ വിവാഹം കഴിച്ചത്. രണ്ടാമത്തെയാളുടെ വിവാഹം കഴിഞ്ഞിട്ടില്ല. മൂന്നാമത്തെ സന്തതിയാണ് മാധവി. ആ വീട്ടിൽ അച്ഛൻ കഴിഞ്ഞാൽ ആണായി പരിഗണിക്കപ്പെട്ട ആളായിരുന്നു അവൾ. വീട്ടുകാര്യങ്ങൾക്കായി ഓടി നടക്കുന്നതു മുഴുവൻ അവളാണ്. വീട്ടുകാര്യത്തിനു മാത്രമല്ല നാട്ടുകാര്യത്തിനും അവൾ തന്നെയുണ്ടാവും മുൻപന്തിയിൽ.
അപ്പോഴാണ് മാധവിയുടെ മല കയറ്റമുണ്ടായത്. അവളുടെ അച്ഛനമ്മമാർ ആദ്യമത് തമാശയായിട്ടേ കണ്ടിരുന്നുള്ളു. അവർക്ക് വലിയ എതിർപ്പൊന്നുമുണ്ടായിരുന്നുമില്ല. എന്നാൽ, അവർക്ക് അമർഷം തോന്നാനിടയായ ഒരു സംഭവമുണ്ടായി. തറവാട്ടുകാർ ചെറുതായി മയപ്പെട്ടു വന്ന സമയമായിരുന്നു അത്. തറവാട്ടുസ്വത്തിൽ ഒരു ചെറിയ പങ്ക് അവർക്ക് കൊടുക്കാം എന്ന ഒരു തോന്നൽ കാരണവന്മാർക്കും മറ്റു ബന്ധുക്കൾക്കുമുണ്ടായി. പക്ഷേ, മാധവിയുടെ മലകയറ്റം എല്ലാം തകിടം മറിച്ചു. തറവാടിനേറ്റ അഭിമാനക്ഷതമായിട്ടാണ് അവർ ആ സംഭവത്തെ കണ്ടത്. ലോഹ്യം കൂടാനൊരുങ്ങിയവരൊക്കെ പിന്തിരിഞ്ഞു.
രണ്ടാമത്തെ ചേച്ചിക്കൊരു കല്യാണാലോചന വന്നു. ചെറുക്കനെ ചേച്ചിക്കറിയാമായിരുന്നു. നല്ലൊരു ചെറുപ്പക്കാരൻ. ചേച്ചിക്കയാളെ വല്ലാതെ പിടിച്ചു. കഴിഞ്ഞൊരു ദിവസം അയാളുടെ അച്ഛനും അമ്മാവന്മാരും കൂടി പെണ്ണു കാണാൻ വന്നു. മാധവിയുടെ അച്ഛൻ കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെടുത്തി. മാധവിയെ പരിചയപ്പെടുത്തിയപ്പോൾ ഒരമ്മാവൻ മറ്റേയമ്മാവന്റെ ചെവിയിൽ എന്തോ മുറുമുറുത്തു. രണ്ടമ്മാവന്മാരും കൂടി ചെറുക്കന്റെയച്ഛന്റെ ചെവിയിൽ മുറുമുറുത്തു. അപ്പോൾ ഒരമ്മാവൻ ചോദിച്ചു:
''ശബരിമലയിൽ കയറാൻ ചെന്നിട്ട് പൊലീസ് പിടിച്ച പെണ്ണല്ലേയിത്?""
ചോദ്യം കേട്ട് മാധവിയുടെ മുഖം കോപം കൊണ്ടു ചുവന്നു. അച്ഛൻ മറുപടി കൊടുക്കാനാവാതെ പരുങ്ങി. കല്യാണപ്പെണ്ണ് അസ്വസ്ഥയായി.
നിശബദ്തയ്ക്ക് വിരാമമിട്ടു കൊണ്ട് മാധവി പറഞ്ഞു:
''അതെ, അതു ഞാൻ തന്നെയാണ്. ചെയ്തത് ശരിയാണെന്ന് തന്നെ ഞാനിപ്പോഴും വിശ്വസിക്കുന്നു.""
ഒരക്ഷരം മറുപടി പറയാതെ, ചോദ്യം ചെയ്ത അമ്മാവൻ എഴുന്നേറ്റു. പിന്നാലെ മറ്റുള്ളവരും.
''അപ്പോ ശരി.""
ചെറുക്കന്റെ അച്ഛൻ പറഞ്ഞു. ചെറുക്കൻ നിസഹായതയോടെ, ദയനീയമായി പെണ്ണിനെ തിരിഞ്ഞു നോക്കി. അവന് അവളെ കല്യാണം കഴിക്കാൻ അതിയായ താത്പര്യമുണ്ടെന്ന് ആ നോട്ടത്തിൽ വ്യക്തമായിരുന്നു.
പിന്നെയവിടെ നടന്നത് സംഘടിതവിചാരണയായിരുന്നു. പുരോഗമനചിന്താഗതിക്കാരനായ അച്ഛൻ പോലും അവൾക്കെതിരെ തിരിഞ്ഞു. മാധവി വീട്ടിലുണ്ടെങ്കിൽ ഇനിയൊരിക്കലും തനിക്ക് മംഗല്യയോഗമുണ്ടാവില്ലെന്ന് ഇളയ ചേച്ചി തുറന്നടിച്ചു പറഞ്ഞു. അങ്ങനെയാണ് അവൾ വീടു വിട്ടിറങ്ങിയത്. ഇനിയൊരിക്കലും വീട്ടിലേക്ക് തിരിച്ചു ചെല്ലില്ലെന്ന ദൃഢപ്രതിജ്ഞയോടെയായിരുന്നു അവളുടെ പടിയിറക്കം.
ആദ്യം തോന്നിയത് ഇവിടെ വരാനാണ്. ഇവിടെ നിർത്താൻ ലക്ഷ്മണൻ തയ്യാറല്ലെങ്കിൽ മറ്റെങ്ങോട്ടെങ്കിലും പോകണം.
ലക്ഷ്മണൻ ആലോചനാമഗ്നനായിരുന്നു. പിന്നെ മുഖമുയർത്തി അവളെ നോക്കി ചോദിച്ചു:
''എവിടെ താമസിക്കും?""
''ഇവിടെ.""
മാധവി കൂസലില്ലാതെ പറഞ്ഞു.
''എന്താ, ഒരാൾക്ക് കിടക്കാൻ ഇതു പോരെ?""
''മതിയാകും. ഞാൻ ഇവിടെ നിന്ന് ഇറക്കിവിടാനും പോകുന്നില്ല.""
മാധവി ലക്ഷ്മണനെ ചുഴിഞ്ഞു നോക്കി.
''പിന്നെന്താ ഒരാലോചന?"
ലക്ഷ്മണൻ ഒന്നും പറഞ്ഞില്ല. അപ്പോഴും അയാൾ ആലോചനയിലായിരുന്നു.
''ഇനിപ്പറയൂ. ഇന്നലെ എന്തായിരുന്നു എന്നെപ്പറ്റി ചിന്തിച്ചത്?""
ഇതു തന്നെയാണ് പറയാനുള്ള സന്ദർഭം എന്ന് ലക്ഷ്മണന് തോന്നി. ഇവിടെ താമസിക്കാനെത്തിയിരിക്കുന്ന സ്ഥിതിക്ക് അവൾ എന്തായാലും തിരിച്ചു തട്ടിക്കയറാനൊന്നും പോകുന്നില്ല.
''കുറച്ചു കാലമായി കല്യാണാലോചനകൾ വരുന്നു. അമ്മാവന്മാരും അമ്മയും അതിന്റെ പുറകെയാണ്. തറവാട്, സ്വർണം, പുരയിടം, രൂപ അങ്ങനെ എല്ലാ പ്രലോഭനങ്ങളും നിരത്തുന്നുണ്ട്.""
അയാൾ പറഞ്ഞു നിർത്തി.
''പിന്നെന്താ നല്ലതല്ലേ? ഏതെങ്കിലും ഒരെണ്ണത്തിക്കേറി കൊത്താൻ നോക്ക്.""
''മാധവിക്ക് ആലോചനകൾ വല്ലതും വരുന്നുണ്ടോ?""
''ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടേ എനിക്കാലോചന വരൂ. പിന്നെ, കുടുംബം വഴിയല്ലാതെ നേരിട്ട് വന്നിട്ടുണ്ട് . ഇഷ്ടം പോലെ. പ്രേമമെന്നും പറഞ്ഞു വരും. പ്രേമിക്കാൻ മനസില്ലെന്ന് പറയുമ്പം കല്യാണമാവാമെന്ന് പറയും. പക്ഷേ, ആ കാലമൊക്കെ കഴിഞ്ഞു. മല കയറ്റത്തിനു ശേഷം ഒറ്റ ഒരെണ്ണം എന്റെ അരികത്ത് കൂടെ പോകുന്നില്ല.""
അവൾ പൊട്ടിച്ചിരിച്ചു.
''ങാ, എന്നിട്ട്? നമ്മുടെ കാര്യം എന്തായി?""
''ങേ? നമ്മുടെയെന്ന് പറഞ്ഞാൽ ... നമ്മുടെ രണ്ടു പേരുടെയുമോ?""
''അങ്ങനെയല്ല, സാറിന്റെ...""
''എന്റെത് നമ്മുടേതാക്കിയാലോ?""
അവൾ അതിശയപൂർവം അയാളെ നോക്കി.
''എന്നു വച്ചാൽ...?""
''എന്നു വച്ചാൽ നമ്മൾ രണ്ടു പേരും കൂടെ അങ്ങ് കല്യാണം കഴിക്കുക. എനിക്കേറ്റവും പറ്റിയ ഭാര്യ നീയാണെന്നാണ് ഇന്നലെ രാത്രി ഞാനോർത്ത സംഗതി. തിരിച്ച് അങ്ങനെയൊരഭിപ്രായമുണ്ടാവണമെന്നില്ല.""
''ഞാനെന്തായാലും ഇവിടെ പൊറുക്കാൻ വന്നതല്ലേ? ഒന്നിച്ചങ്ങ് പൊറുക്കാം, അല്ലേ ?""
''എങ്ങനെ പൊറുക്കാം എന്നതും ആലോചിക്കേണ്ട വിഷയമാണ്. ലിവിങ് ടുഗദർ മതിയോ, കല്യാണം വേണോ? രണ്ടായാലും എനിക്ക് സമ്മതമാണ്.""
മാധവി എന്തോ ആലോചിച്ചു കൊണ്ടിരുന്നു. പിന്നെ പറഞ്ഞു:
''ലിവിംഗ്ടുഗദർ എനിക്കിഷ്ടമായിരുന്നു. പക്ഷേ, ഇപ്പോ എനിക്ക് ബന്ധുക്കളെന്ന് പറഞ്ഞ് ആരുമില്ലല്ലോ. വിവാഹമാണെങ്കിലല്ലേ ബന്ധമാവൂ? എന്തു പറയുന്നു?""
''അങ്ങനെയാവട്ടെ. എങ്ങനെ വേണം വിവാഹം? അതു പറയൂ.""
''ആർഭാടമില്ലാതെ. ആൾക്കൂട്ടമില്ലാതെ...""
''ഗുഡ്. എന്റെ മനസിലുള്ളതു തന്നെ നീ പറഞ്ഞു. ജ്യോത്സ്യന്മാർ സാക്ഷ്യപ്പെടുത്താതെ തന്നെ പൊരുത്തമുണ്ടെന്ന് മനസിലായി.""
ഒരു പൊട്ടിച്ചിരിയിൽ അവരൊന്നായി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |