ഒരു രാജാവിന്റെ കഥയാണിത്. ആ രാജാവിന് നാല് ഭാര്യമാർ ഉണ്ടായിരുന്നു. രാജാവ് ഏറ്രവും കൂടുതൽ സ്നേഹിച്ചത് നാലാമത്തെ ഭാര്യയെ ആയിരുന്നതിനാൽ അവരുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കും. മൂന്നാമത്തെ ഭാര്യ അതിസുന്ദരിയും ബുദ്ധിമതിയുമായിരുന്നതിനാൽ അവരെക്കുറിച്ച് അദ്ദേഹത്തിന് അത്യധികം അഭിമാനമുണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ ഭാര്യ ആയിരുന്നു ഏറ്റവുമധികം വിശ്വസ്ത.
അവരോട് ആലോചിക്കാതെ രാജാവ് ഒരു കാര്യവും ചെയ്തിരുന്നില്ല. ഒന്നാമത്തെ ഭാര്യ ആകട്ടെ അഗാധമായ സ്നേഹത്തോടെ അദ്ദേഹത്തിനുവേണ്ടി എല്ലാം ത്യജിച്ച മഹതിയായിരുന്നു. എന്നാൽ തന്റെ ഈ പ്രിയപത്നിയെ രാജാവ് കാര്യമായി പരിഗണിച്ചിരുന്നില്ല. ഈ സ്ത്രീരത്നമാണ് അദ്ദേഹത്തിന് സമ്പത്തും അധികാരവും പ്രശസ്തിയും വർദ്ധിപ്പിക്കുന്നതിൽ ഏറെ സഹായിച്ചത്. നിരുപാധികമായിരുന്നു അവരുടെ സ്നേഹം. സമർപ്പണബുദ്ധിയോടെയുള്ള അവരുടെ സ്നേഹം അദ്ദേഹം മനസിലാക്കിയില്ല.
മാരകരോഗം ബാധിച്ച രാജാവ് ഒരുദിവസം കുഴഞ്ഞുവീണു. തനിക്ക് നാലുഭാര്യമാർ ഉണ്ടെങ്കിലും മരിക്കുമ്പോൾ താൻ ഒറ്റയ്ക്ക് പോകേണ്ടിവരുമല്ലോ എന്ന് അദ്ദേഹം വിലപിച്ചു.
നാലാമത്തെ ഭാര്യയെ തന്റെ അരികിലേക്ക് വിളിച്ച് അദ്ദേഹം ചോദിച്ചു.
'' പ്രിയേ! നിന്നെയാണ് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചത്. നിന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചുതന്നിട്ടുണ്ട്. ഞാൻ മരിക്കുമ്പോൾ എന്റെ ഇണയായി കൂടെ വരുമോ?""
''ഒരിക്കലുമില്ല""അവർ ഇതുപറഞ്ഞ് നീരസത്തോടെ മുഖം വെട്ടിച്ച് പെട്ടെന്ന് പോയി.
നിരാശനും ദുഃഖിതനുമായ രാജാവ് മൂന്നാമത്തെ പത്നിയെ വിളിച്ചു.
'' എന്റെ ജീവിതം മുഴുവൻ നിനക്കായി ഉഴിഞ്ഞുവച്ചവനാണ് ഞാൻ. ഉടൻതന്നെ ഞാൻ മരിച്ചുപോകും എന്നോടൊപ്പം പങ്കാളിയായി നീയും വരില്ലേ?""
'' ഇല്ല! ഒരിക്കലുമില്ല. ജീവിതം മനോഹരമാണ്. എനിക്ക് മരിക്കാൻ താത്പര്യമില്ല. താങ്കൾ മരിച്ചാലും ഉടൻ തന്നെ മറ്റൊരാളെ വിവാഹം കഴിച്ചു സുഖമായി ജീവിക്കും.""
ഈ മറുപടി കേട്ട് ഞെട്ടിത്തകർന്ന് രാജാവ് രണ്ടാം ഭാര്യയെ അരികിലേക്ക് വിളിച്ചു.
'' എനിക്ക് എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും എന്നെ സഹായിക്കാൻ നീയുണ്ടായിരുന്നു. ഞാൻ മരിക്കുമ്പോൾ നീയെങ്കിലും എന്റെ കൂടെ വരുമോ?""
'' ഇല്ല. ഇത്തവണ എനിക്ക് അങ്ങയെ സഹായിക്കാൻ കഴിയില്ല. വേണമെങ്കിൽ കുഴിമാടം വരെ അനുഗമിക്കാം. അതിനപ്പുറത്തേക്ക് വരാൻ എനിക്കാവില്ല.""
ഈ വാക്കുകൾ അദ്ദേഹത്തിന് കനത്ത ആഘാതമാണുണ്ടാക്കിയത്. ആരുമില്ലാതെ താൻ ഒറ്റപ്പെട്ടുപോകുന്നതിൽ ഹൃദയം തകർന്നുപോയ അദ്ദേഹം അപ്പോൾ തന്റെ ഒന്നാമത്തെ ഭാര്യയുടെ വാക്കുകൾ കേട്ടു.
'' അങ്ങ് എവിടെപ്പോയാലും ഞാൻ കൂടെയുണ്ടാവും.""
പോഷകാഹാരം കിട്ടാതെ മെലിഞ്ഞുണങ്ങി ദുർബലയായിത്തീർന്ന ഒന്നാം ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ രാജാവിന് പശ്ചാത്താപം തോന്നി. അദ്ദേഹം പറഞ്ഞു:
'' ഞാൻ നിന്നെ കുറേക്കൂടി ശ്രദ്ധിക്കണമായിരുന്നു. വേണ്ടത്ര സ്നേഹം നിനക്ക് തന്നിട്ടില്ലെന്നറിയാം. എന്നോട് ക്ഷമിക്കൂ.""
ഈ നാലുഭാര്യമാർ നാലു പ്രതീകങ്ങൾ മാത്രമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലുള്ള നല്ല പ്രതിഭാസങ്ങൾ. നാലാമത്തെ ഭാര്യ എന്നത് നമ്മുടെ ശരീരമാണ്. എത്രയൊക്കെ സുന്ദരമായി സൂക്ഷിച്ചാലും മരണത്തോടെ നമുക്കത് നഷ്ടപ്പെടും. വെറും ധൂളിയായി മാറും. മൂന്നാമത്തെ പത്നി നമ്മുടെ സ്വത്തും പദവിയും അധികാരങ്ങളുമൊക്കെയാണ്. നാം മരിക്കുമ്പോൾ അത് മറ്റുള്ളവരിലേക്ക് പോകുമെന്നത് ഉറപ്പാണ്. ശാശ്വതമായി അതും നമ്മോടൊപ്പമുണ്ടാവില്ല. രണ്ടാമത്തെ ഭാര്യ എന്നത് കുടുംബവും സുഹൃത്തുക്കളുമാണ്. അവർ എത്രയൊക്കെ നമ്മെ സ്നേഹിച്ചാലും അതിനും പരിമിതി ഉണ്ട്. മരണത്തിൽ നമ്മോടൊപ്പം വരാൻ അവർക്കും കഴിയില്ല. പരമാവധി ശവക്കുഴി വരെ മാത്രമേ അവർക്കും നമ്മെ അനുഗമിക്കാൻ സാധിക്കൂ.
ഒന്നാമത്തെ പത്നി ആണ് നമ്മുടെ ആത്മാവ്. അല്ലെങ്കിൽ ആത്മബോധം. കോൺഷ്യസ്നെസ് എന്നും പറയാം. സോൾ, സ്പിരിറ്റ്, ചേതന തുടങ്ങി പല പേരുകളിലും അറിയപ്പെടുന്ന 'അതാണ് ഞാൻ" എന്ന അറിവ് അല്ലെങ്കിൽ ബോധം. നാം പലപ്പോഴും അവഗണിക്കുന്നത് ഈ ആത്മസ്വരൂപത്തെയാണ്.
ഭൗതികസുഖലോലുപതയിൽ മുഴുകുമ്പോഴും ആത്മബോധത്തോടെ ജീവിക്കുക. ആത്മജ്ഞാനം കൈവരിക്കാൻ ശ്രമിക്കുക. മരണത്തിനുശേഷും അതിജീവിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അതിനെ പരിപുഷ്ടമാക്കാനും മൂല്യവത്താക്കാനും ശ്രദ്ധിക്കുക. അത് നമുക്ക് ജീവിതത്തിൽ പുതിയ മൂല്യബോധവും ജ്ഞാനമാർഗവും നൽകും!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |