മുംബയ്: നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചതിന് പിന്നാലെ മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത തിരക്ക്. കൊവിഡ് പ്രോട്ടോക്കോൾ പോലും ലംഘിച്ച് ആളുകൾ കൂട്ടംകൂടി. തിക്കിലും തിരക്കിലുംപെട്ട് പല യാത്രക്കാർക്കും നിശ്ചയിച്ച വിമാനത്തിൽ കയറാനായില്ല. ക്ഷുഭിതരായ ജനക്കൂട്ടം വിമാനത്താവള അധികൃതരോട് തട്ടിക്കയറി. വെള്ളിയാഴ്ച രാവിലെ തിരക്ക് അനിയന്ത്രിതമായതോടെ വിമാനത്താവളത്തിൽ പ്രതിഷേധം ഉയർന്നു.
ജോലി സംബന്ധമായി മുംബയിലെത്തിയ ആളുകൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനായാണ് വിമാനത്താവളത്തിലെത്തിയത്. സുരക്ഷാപരിശോധന മണിക്കൂറുകളോളം നീണ്ടു. ആളുകൾ തിങ്ങിക്കൂടിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. അതിനിടെ മെഷീനുകളും തകരാറിലായി. വലിയ ക്യൂവാണ് എല്ലാ ടെർമിനലുകളിലും അനുഭവപ്പെട്ടത്.
ക്ഷുഭിതരായ പലരും സോഷ്യൽ മീഡിയയിലൂടെയും പ്രതിഷേധം അറിയിച്ചു.
'അക്ഷരാർത്ഥത്തിൽ നമ്മൾ ഇരുണ്ട യുഗത്തിലാണെന്ന് തോന്നുന്നുവെന്നാണ് സംഗീതസംവിധായകനും ഗായകനുമായ വിശാൽ ദദ്ലാനി ട്വീറ്റ് ചെയ്തത്. അവസാനിക്കാത്ത ജനക്കൂട്ടം, യന്ത്രങ്ങൾ തകരാറിലായിരിക്കുന്നു. ആളുകൾ പ്രതിഷേധിക്കുന്നു. എല്ലായിടത്തും പ്രശ്നങ്ങൾ. ജീവനക്കാർ അവരുടെ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനാവുന്നില്ല. ആരാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്?...' വിശാൽ ട്വീറ്റ് ചെയ്തു.
സുരക്ഷാപരിശോധന ഒരു മണിക്കൂറിലധികം നീളുന്നുവെന്ന് പ്രമുഖ ഫിൻടെക് സ്ഥാപനത്തിന്റെ സി.ഇ.ഒ പ്രകാശ് ഗ ഗ്ദാനി പറഞ്ഞു. ഇതാണ് രാജ്യത്തിന്റെ യഥാർത്ഥ വാണിജ്യ തലസ്ഥാനമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.
അതേസമയം, യാത്രക്കാർക്ക് സുരക്ഷാ പരിശോധനയ്ക്ക് അവശ്യമായ സമയം ലഭിക്കുന്നതിനായി യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തെ റിപ്പോർട്ട് ചെയ്യണമെന്ന് ഇൻഡിഗോ പോലുള്ള ചില എയർലൈനുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്തതാണ് തിരക്കിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |